ഇന്നലെ രാവിലെ 11 മണിയോടെ പാലാ ടൗൺ ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റ് കവാടത്തിൽ തല ചായ്ക്കാനെത്തിയതാണ് ഈ കുടിയൻ.വെറുതെ കിടന്നുറങ്ങിയിരുന്നെങ്കിൽ പരാതി ഉണരില്ലായിരുന്നു. പക്ഷേ വായിൽ നിന്ന് തെറികൾ കൂട്ടിക്കെട്ടി വാളുവെച്ചതോടെ സമീപത്തു ബസ്സുകാത്തു നിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചെവി പൊത്തി.
അപ്പോൾ അതുവഴി എത്തിയ ഒരു മാധ്യമ പ്രവർത്തകൻ വിവരം പാലാ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. എസ്. ഐ. സിദ്ദിഖ് അബ്ദുൾ ഖാദറും സംഘവും ഉടൻ സ്ഥലത്തെത്തി. പോലീസാണെന്ന് അറിയാതെ പാമ്പ് പഴയ പല്ലവി ആവർത്തിച്ചു. "ഒച്ച വെച്ചാൽ നിൻ്റെ വായിൽ തുണി തിരുകുമെന്ന് " എസ്. ഐ. ശബ്ദം കടുപ്പിച്ചതോടെ കുടിയൻ കണ്ണു തുറന്നു പോലീസിനെ " "കണ്ടു ". " ക്ഷമിക്കണം സാർ, ഞാൻ പാവമാണെന്നായി " അപ്പോൾ വായ്ത്താരി.
ഇയാളുടെ തൊട്ടടുത്തിരുന്ന കൂട് പോലീസ് പരിശോധിച്ചു. അടിച്ചതിൻ്റെ ബാക്കി മദ്യം കുപ്പിയിൽ. മേലിൽ നാവുയർത്തരുത്, ഉടൻ എഴുന്നേറ്റ് പൊയ്ക്കൊള്ളണമെന്ന താക്കീതോടെ എസ്. ഐ.യും സംഘവും മടങ്ങി . പിന്നീടേതായാലും ഇയാളിൽ നിന്നും തെറി പുറത്തു വന്നില്ല. യാത്രക്കാർക്ക് അത്രയും ആശ്വാസം .
ലോക് ഡൗണിൽ ബസ്സുകൾ ഇല്ലാതിരുന്നതിനാൽ സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റും ഇപ്പോൾ അടഞ്ഞു കിടക്കുകയാണ്.ഇന്നലെ സ്റ്റാൻഡിലെ വെയിറ്റിംഗ് ഷെഡ്ഡിൽ മറ്റൊരു മദ്യപൻ്റെ കളികളും അരങ്ങേറി. സ്വന്തം കുട ചവിട്ടിയൊടിച്ച ഇദ്ദേഹം ശീലവരെ കീറിക്കളഞ്ഞു. പക്ഷേ പോലീസ് എത്തിയപ്പോഴേയ്ക്കും ഇടവഴിയിലേക്ക് ഓടി മറഞ്ഞു.
മദ്യം യഥേഷ്ടം കിട്ടാൻ തുടങ്ങിയതോടെ പാലാ ടൗൺ സ്റ്റാൻഡിൽ വീണ്ടും മദ്യപന്മാരുടെ വിളയാട്ടം തുടങ്ങി. സ്റ്റാൻഡിലെ വ്യാപാരികൾക്കും, സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ഇത് തീരാ ശല്യമുമാവുകയാണ്. ഇപ്പോൾ പോലീസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലില്ലാത്തത് ഇവർക്ക് എന്തും പറയാനും ചെയ്യാനുമുള്ള ലൈസൻസുമാവുകയാണ്.
പോലീസിനെ സ്റ്റാൻഡിൽ ഡ്യൂട്ടിയ്ക്കിടും
ടൗൺ ബസ് സ്റ്റാൻഡിൽ മദ്യപാനികളുടെയും, മറ്റ് സാമൂഹ്യ വിരുദ്ധരുടെയും ശല്യമുണ്ടാകുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉടൻ സ്റ്റാൻഡിൽ പോലീസിനെ നിയോഗിക്കും. എയ്ഡ് പോസ്റ്റും തുറക്കും. ഇടയ്ക്കിടെ സ്റ്റാൻഡിൽ പോലീസ് പട്രോളിംഗും നടത്തും.