Advertisment

കമ്യുണിസം പരാജയപ്പെട്ടത് പോലെ തന്നെ 'ഹോമോജെനെസ് ഹിന്ദു' - വിനെ സൃഷ്ടിക്കുവാനുള്ള സംഘ പരിവാർ ഐഡിയോളജിയും കാലാന്തരത്തിൽ പരാജയപ്പെടില്ലേ?

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

സംഘ പരിവാറുകാരും, ബി.ജെ.പി. - ക്കാരും ഹിന്ദുവിന് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നതാണ് ഏറ്റവും പരിഹാസ്യമായ കാര്യം.

Advertisment

publive-image

ഹിന്ദുയിസത്തെ കുറിച്ച് നന്നായി അറിയാവുന്ന എത്ര സംഘ പരിവാറുകാരുണ്ടിവിടെ? ഹിന്ദുയിസത്തിലെ ദർശനങ്ങൾ രൂപപ്പെടുത്തിയ ഋഷി പരമ്പരയെ കുറിച്ച് എത്ര സംഘ പരിവാറുകാർക്ക് അറിയാം? സപ്തർഷിമാരെ കുറിച്ച് ചോദിച്ചാൽ ഇവർക്ക് അറിയാമോ? കശ്യപൻ, അത്രി, ഭരദ്വാജൻ, വിശ്വാമിത്രൻ, ഗൗതമൻ, ജമദഗ്നി, വസിഷ്ഠൻ - ഇങ്ങനെ ഓരോ മന്വന്തരത്തിലും വരുമെന്ന് പറയപ്പെടുന്ന സപ്തർഷിമാരെ കുറിച്ച് സംഘ പരിവാറിലെ എത്ര പേർക്കറിയാം? മരീചി, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു - ഇങ്ങനെ നീളുന്ന ഒരു വലിയ ഋഷി പരമ്പരയാണ് പുരാതന ഭാരതത്തിലുണ്ടായിരുന്നത്. വസിഷ്ഠ പത്നിയായ അരുന്ധതി, അനസൂയ, ലോപമുദ്ര, പുലോമ, സുകന്യ, ഗാർഗി, മൈത്രേയി - ഇങ്ങനെ പുരാതന ഭാരതത്തിലെ മഹനീയരായ സ്ത്രീകളെ കുറിച്ച് എത്ര സംഘ പരിവാറുകാർക്ക് അറിയാം? വിശ്വാമിത്ര മഹർഷി, മാർക്കണ്ഡേയ മഹർഷി, അമര മഹർഷി - ഇവരൊക്കെ ഭാരതീയ സംസ്കാരത്തിന് നൽകിയ സംഭാവനകളെ കുറിച്ച് അറിയാവുന്ന എത്ര ബി.ജെ.പി. - ക്കാരും, സംഘ പരിവാറുകാരും ഇവിടുണ്ട്? നാഥ് സമ്പ്രദായത്തെ കുറിച്ചോ, ദക്ഷിണേന്ത്യയിൽ നിന്നുള്ള 18 സിദ്ധയോഗികളെ കുറിച്ചോ ചോദിച്ചാൽ ഇവർ കൈ മലർത്തത്തില്ലേ? ഗായത്രി മന്ത്രത്തിൻറ്റേയും, മഹാ മൃത്ത്യഞ്ജയ മന്ത്രത്തിൻറ്റേയും അർഥം ചോദിച്ചാൽ മിക്ക സംഘ പരിവാറുകാരും കണ്ടം വഴി ഓടില്ലേ?

ഇന്ത്യയിൽ ഇപ്പോഴും ശിവനെ പ്രകാശ രൂപത്തിൽ (Light Form) ആരാധിക്കുന്ന 12 ജ്യോതിർ ലിംഗങ്ങളുണ്ട്. ഇന്ത്യയിലേയും വിഭജിച്ചു പോയ പാക്കിസ്‌താനിലേയും കൂടെ കൂട്ടിയാൽ 52 ശക്തി പീഠങ്ങളുണ്ട്. കൃഷ്ണ സങ്കൽപ്പവും, ദേവീ സങ്കൽപ്പവും, ശിവ സങ്കൽപ്പവും ഇന്ത്യ മുഴുവനും ഉണ്ട്. തെക്കേ ഇന്ത്യയിൽ ഉള്ള മുരുക സങ്കൽപ്പത്തിനും, ഇന്ത്യ മുഴുവൻ ഉള്ള ശിവ സങ്കൽപ്പത്തിനും ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. അഗസ്ത്യർ, ഭോഗർ, കലങ്ക നാഥർ - ഇവരെയൊക്കെ തമിഴ്നാട്ടിൽ സാധാരണ ജനങ്ങൾ പോലും ആരാധിക്കുന്നു. പല ട്രക്കുകളിലും, വീടുകളിലും ഇവരുടെയൊക്കെ പടങ്ങൾ കാണാം.

യാന്ത്രിക ഭൗതിക വാദം തലയ്ക്കു പിടിച്ച നമ്മുടെ അക്കാദമിക്ക് പണ്ഡിതർക്കും, ചരിത്രകാരന്മാർക്കും ഇവരെ കുറിച്ച് വലിയ അറിവൊന്നുമില്ല. അതാണ് വേറൊരു വലിയ കുഴപ്പം. തമിഴ്നാട്ടിലെ പളനിയിൽ ഭോഗരുടെ സമാധി സ്ഥലമുണ്ട്. കേരളത്തിൽ നിന്ന് ഇഷ്ടം പോലെ ആളുകൾ തല മൊട്ടയടിച്ച് പളനിയിൽ ദർശനത്തിന് പോകുന്നു. ഇങ്ങനെ പോകുന്നവരിൽ എല്ലാ ജാതിയിലും ഉൾപ്പെട്ടവർ ഉണ്ട്. ആയർ, കുറവർ, വെള്ളാളർ, പരവർ എന്നിങ്ങനെയുള്ള അനേകം ജനവിഭാഗങ്ങൾ ആണ് സംഘ കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് ജാതിയെ കുറിക്കുന്ന വിഭാഗീയതയല്ല; മറിച്ച് അവരവർ വസിക്കുന്ന സ്ഥലത്തിൻറ്റെയും, തോഴിലിനേയും അടിസ്ഥാനത്തിൽ അറിയപ്പെടുന്ന പേരായിരുന്നു. ഒരോ സംഘ കാല കൃതികളും അതാത് സ്ഥലത്തെ ജനങ്ങളെ പറ്റിയുള്ളവയാണ്. സംഘ കാലത്ത് പറയൻ (പറകൊട്ടുന്നവൻ) കടമ്പൻ (കർഷകൻ) തുടിയൻ (തുടികൊട്ടുന്നവൻ) പാണൻ (പാട്ടു പാടുന്നവൻ) എന്നീ വിഭാഗങ്ങൾ ഉണ്ട്. എന്നാൽ അത് ജാതികൾ അല്ല; തൊഴിൽ സംബന്ധമായ തിരിവുകൾ എന്നേ അർത്ഥമാക്കുന്നുള്ളൂ. പൊതുവേ പറഞ്ഞാൽ സംഘകാലത്തോ അതിനു മുമ്പോ തെക്കേ ഇന്ത്യയിൽ പിന്നീട് വന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല.

ബ്രാഹ്മണർ അധികാരം കൈവശപെടുത്തിയതിനു ശേഷം വളരെ വലിയ മാറ്റങ്ങളാണ് മുഖ്യ ധാരാ സമൂഹത്തിൽ വന്നത്. ബ്രാഹ്മണർ രാജാക്കന്മാരെ കയ്യിലെടുത്തു. അതു വഴി അവർ നിർണായകമായ സാമൂഹ്യ ശക്തിയായി മാറി. ബ്രാഹ്മണർ പുരാതന ഭാരതത്തിൻറ്റെ ആത്മീയ ചൈതന്യത്തിനും, സംസ്കാരത്തിനും വലിയ അപചയങ്ങൾ വരുത്തി. സ്ത്രീ-പുരുഷ വിവചനം രൂപം കൊടുത്തതും, പൌരോഹിത്ത്യത്തിന് പ്രാധാന്യം കൊടുത്തതും, ജാതി വ്യവസ്ഥ അടിച്ചേൽപ്പിച്ചതും ബ്രാഹ്മണരാണ്. ഇതിഹാസങ്ങളിലും, പുരാണങ്ങളിലും, ഉപനിഷത്തുകളിലും ജാതി വ്യവസ്ഥിതിയെ സാധൂകരിക്കുന്ന പലതും പിന്നീട് കൂട്ടി ചേർത്തു. കറുപ്പും, വെളുപ്പും തമ്മിലുള്ള വിത്യാസം പിന്നീട് ഇന്ത്യയിൽ വളരെ വലുതായി.

ഹിന്ദു സ്വത്ത്വം അല്ലെങ്കിൽ ഐഡൻറ്റിറ്റി എങ്ങനെയാണ് ഇന്ത്യയിൽ ചരിത്രപരമായി രൂപപ്പെട്ടത്??? കൃത്യമായി ആർക്കും അറിയില്ലെങ്കിലും ഇന്ന് സംഘ പരിവാറുകാർ പ്രചരിപ്പിക്കുന്നത് പോലെ അത് ഒരു ഏകശിലാ സങ്കൽപ്പത്തിൽ കൂടി അല്ലായിരുന്നു ഹിന്ദു ഐഡൻറ്റിറ്റിയുടെ വളർച്ച ഇന്നത്തെ ഇന്ത്യയിൽ കൃത്യമായി കാണുവാൻ സാധിക്കും. പക്ഷെ അത് സംഘ പരിവാറുകാർ പ്രചരിപ്പിക്കുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. ഒരു 'ഏകശിലാ സങ്കൽപ്പം' ഹിന്ദുവിന് ഇല്ലേയില്ല എന്ന് തന്നെ ചരിത്രപരമായി നോക്കിയാൽ വ്യക്തമായി പറയുവാൻ സാധിക്കും.

അനേകം സമ്പ്രദായങ്ങളും, ആചാരങ്ങളും, പ്രാദേശികമായ വ്യത്യസ്തകളും ചേരുന്ന ഒരു സമൂഹത്തെയാണ് 'ഹിന്ദു' എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. എത്രയോ കാലങ്ങളിലെ എത്രയോ ജനങ്ങളിലെ ജീവിത രീതികളും ചിന്താ രീതികളും കൂടി കുഴഞ്ഞ ഒന്നിനെ ആണ് പലപ്പോഴും ഹിന്ദുവെന്ന് പറയുന്നത്. വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യാ മഹാ രാജ്യം. ആ വൈവിധ്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് തന്നെയാണ് ഇവിടെ ദൈവ സങ്കൽപ്പങ്ങളും രൂപപ്പെട്ടിട്ടുള്ളത്. ശിവ സങ്കൽപ്പം തന്നെ നോക്കൂ. ആദ്യ കാലത്ത് കുറുനരികളുടെയും, മൃഗങ്ങളുടെയും കൂടെയാണ് ശിവനെ കാണുന്നത് എന്നാണ് 'ആർഷ ഭൂമിയിലെ ഭോഗ സിദ്ധി - തന്ത്ര വിദ്യ : ഒരു സമഗ്ര പഠനം' എന്ന പുസ്തകത്തിൽ കെ. ബാലകൃഷ്ണ കുറുപ്പ് പറയുന്നത്. എന്നുവെച്ചാൽ ആദ്യം പരമ ശിവൻ ഒരു ട്രൈബൽ ദൈവമായിരുന്നു എന്ന് ചുരുക്കം. കൃഷ്ണ സങ്കൽപ്പം അനേകം നൂറ്റാണ്ടുകളിലൂടെയാണ് രൂപപ്പെട്ടത് എന്നാണ് ചരിത്രകാരനായ എ. എൽ. ബാഷാം പറയുന്നത്. മിക്ക ദൈവ സങ്കൽപ്പങ്ങളും ഇങ്ങനെ തന്നെയാണ് രൂപപ്പെടുന്നത്.

അഘോരികൾ ഇന്ത്യയിലെ പല സ്ഥലത്തും ശ്മശാന സാധന നടത്തുമ്പോൾ ഗിരിവർഗ ജനത അവരെ സഹായിക്കാറുണ്ടായിരുന്നു. പല താന്ത്രിക രീതികളും ഗിരിവർഗ ജനതയിൽ നിന്ന് ഉരുത്തിരിഞ്ഞതായിട്ടാണ് പറയപ്പെടുന്നത്. കറുത്ത്, പൊക്കം കുറഞ്ഞ്, കുട വയറും ഒക്കെ ഉള്ള ആളായിട്ടാണ് അഗസ്ത്യ മുനിയെ കുറിച്ചുള്ള പല സങ്കൽപ്പവും. പല അഗസ്ത്യ പ്രതിമകളും, ചിത്രങ്ങളും അങ്ങനെയാണ് അഗസ്ത്യ മുനിയെ ചിത്രീകരിക്കുന്നത്. രാമായണം എഴുതിയ വാൽമീകി വേടനായിരുന്നു. ദക്ഷിണേന്ത്യയിലെ 18 സിദ്ധ യോഗികളിൽ ഒരാൾ പാമ്പാട്ടി ആയിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ പാമ്പാട്ടി പാമ്പു പിടുത്തക്കാരനായിരുന്നു. ഗോരഖ് നാഥും വേടനായിരുന്നു. മുക്കുവ സ്ത്രീയായ സത്യവതിക്ക് പരാശര മഹർഷിയിൽ ഉണ്ടായ പുത്രനാണ് വേദങ്ങൾ പകുത്ത വേദ വ്യാസൻ. സത്യത്തിൽ ഭാരതത്തിലെ പുരാതന ഗുരുക്കന്മാരിൽ ശങ്കരനെ പോലെ കുലീന ബ്രാഹ്മണ വിഭാഗത്തിൽ പെടുന്നവർ വളരെ ചുരുക്കം പേരേ ഉള്ളൂ. ഇങ്ങനെ ഇന്നിപ്പോൾ സംഘ പരിവാറുകാർ നോക്കി കാണുന്നതുപോലെ ആഢ്യ ഗണത്തിൽ പെടുന്നവരുടെ കുത്തകയൊന്നുമല്ല ഹിന്ദു സങ്കൽപ്പങ്ങൾ.

ഇന്ത്യയിലെ ഹിന്ദുക്കളെ മൊത്തത്തിൽ നോക്കുമ്പോൾ ഇന്ന് 'ഹിന്ദുവായി' കണക്കാക്കപ്പെടുന്ന ആളുകളിലെ വൈവിധ്യം ആണ് ബോധ്യപ്പെടുന്നത്. വേദങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങളുടെയും, പുരാണങ്ങളുടെയും പ്രാദേശിക വക ഭേദങ്ങൾ - ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥ സമുച്ഛയങ്ങൾ!!! 18 സിദ്ധ യോഗികൾ, സപ്തർഷിമാർ, നവ നാഥ് സങ്കൽപ്പം - ഇങ്ങനെ എന്തെല്ലാം സങ്കീർണതകളാണ് ഹിന്ദുവിൽ?? ഈ സങ്കീർണതകളും വൈവിധ്യങ്ങളും ആണ് ഇന്ത്യൻ സംസ്കാരത്തെ സമ്പന്നമാക്കുന്നത്. ഈ സങ്കീർണതകളും, വൈവിധ്യങ്ങളും അംഗീകരിക്കുമ്പോൾ ദളിതരേയും, ട്രൈബൽ ജനതയേയും, ഇന്ത്യയിൽ ജനിച്ചു വളർന്ന എല്ലാവരേയും ഹിന്ദുവായി കരുതാം. വൈവിധ്യം അംഗീകരിക്കണം എന്ന് മാത്രം.

ഇപ്പോൾ ആർ.എസ്.എസും, ബി. ജെ.പി.-യും ഇന്ത്യയുടെ നാനാത്ത്വത്തിലെ ഏകത്ത്വത്തെ മാറ്റി വെച്ച് ഹിന്ദു ഐഡൻറ്റിറ്റി ഉറപ്പിക്കാൻ ശ്രമിക്കുകയാണ്. എല്ലാ അർത്ഥത്തിലും ഇന്ത്യയിലേത് ഒരു 'മൾട്ടി എത്ത്നിക്ക്' സമൂഹമാണ്. 'ശവ സാധന' നടത്തുന്ന താന്ത്രികരും, പാമ്പിനെ അങ്ങോട്ടുമിങ്ങോട്ടും അണിഞ്ഞു വിവാഹം കഴിക്കുന്ന ആദിവാസികളും ഉള്ള നാടാണ് ഇന്ത്യ. മത്സ്യ മാമ്സാദികളെ ഒഴിവാകുന്ന കേരളത്തിലെ നമ്പൂതിരിയും, വലിയ മീൻ പട്ടിൽ പൊതിഞ്ഞു വിവാഹ വാഗ്ദാനം കൊടുക്കുന്ന ബംഗാളി ബ്രാഹ്മണനും ഇന്ത്യയിൽ ഉണ്ട്. ഹിന്ദു എന്ന് പറയുമ്പോൾ അതിലെ വ്യത്യസ്തത പലരും മനസ്സിലാക്കുന്നില്ല. വ്യത്യസ്തത ഉൾക്കൊള്ളുന്ന ഇന്ത്യയുടെ 'നാനാത്ത്വത്തിലെ ഏകത്ത്വം' എന്ന സങ്കൽപ്പം മാറ്റി വെച്ച് 'ഹോമോജെനെസ് ഹിന്ദു ഐഡൻറ്റിറ്റി' ഉറപ്പിക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി.-യും, സംഘ പരിവാറുകാരും. അതിനു വേണ്ടി ശ്രമിക്കുമ്പോഴാണ് 'കോൺഫ്ളിക്റ്റുകൾ' ഉണ്ടാവുന്നത്. നാഗ സന്യാസിമാരും, അഘോരികളും, ദക്ഷിണ മാർഗവും, വാമ മാർഗവും പിന്തുടരുന്നവരുമൊക്കെയുള്ള ഹിന്ദു സമൂഹത്തെ ഹിന്ദി ബെൽറ്റിലുള്ള പശു സ്നേഹികൾ മാത്രമായി ബി.ജെ.പി.-യും, സംഘ പരിവാറുകാരും നിർവചിക്കുമ്പോഴാണ് പ്രശ്നം മുഴുവനും.

ഇന്ത്യയിൽ ഒരു സാംസ്കാരികമായ ഐയ്ക്യം അല്ലെങ്കിൽ ഏകത്വം ആയിരുന്നു ബ്രട്ടീഷുകാർ വരുന്നതിനു മുൻപ് ഉണ്ടായിരുന്നത്. അത് തന്നെ പ്രാദേശികമായ വൈജാത്യങ്ങളോട് കൂടിയായിരുന്നു. ഇത് സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തി ആയിരുന്നു നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. ദക്ഷിണാഫ്രിക്കയിൽ ഐതിഹാസികാമായ സമരം നടത്തി തിരിച്ചു വന്ന ഗാന്ധിയോട് കോൺഗ്രെസ്സ് നെത്ര്വത്വം ഏറ്റെടുക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം പറഞ്ഞത് കോൺഗ്രെസ്സ് ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്നായിരുന്നു. അത് കൊണ്ടാണ് കേരള സംസ്ഥാനം ഉണ്ടാകുന്നതിനു മുൻപ് കേരള പ്രദേശ് കോൺഗ്രെസ്സ് കമ്മിറ്റി നിലവിൽ വന്നത്. ഈ സങ്കീർണതകളിൽ കൂടി ആണ് സത്യത്തിൽ ഇന്ത്യയെ മനസിലാക്കേണ്ടത്.

2010 - ലെ ഇന്ത്യയിലെ 'ലിംഗ്യൂസ്റ്റിക്ക് സർവേ' 780 മാതൃഭാഷകളാണ് 'ഐഡൻറ്റിഫൈ' ചെയ്തത്. ഈ മാതൃഭാഷകളിൽ കൂടുതലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, സെൻട്രൽ ഇന്ത്യയിലും ആയിരുന്നു 'ഐഡൻറ്റിഫൈ' ചെയ്തത്. അരുണാചൽ പ്രദേശിൽ മാത്രം 66 മാതൃഭാഷകളാണ് ഉള്ളത്!!! ഇത്തരത്തിലുള്ള വൈവിധ്യം ആണ് ഇന്ത്യയിൽ; പ്രത്യേകിച്ച് ഇന്ത്യയിലെ ആദിവാസി മേഖലകളിൽ ഉള്ളത്.

പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തു കഴിക്കുന്നവരും ഉള്ള വടക്ക് കിഴക്കൻ ഗോത്ര വർഗ വിഭാഗങ്ങളിലെ ജനങ്ങളിലും ഹിന്ദു ഇല്ലേ? വൈവിധ്യമാണ് ഇന്ത്യയുടെ അടിസ്ഥാനം. അത് മനസ്സിലാക്കാൻ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ഒന്ന് യാത്ര ചെയ്താൽ മാത്രം മതി. ഈ രാജ്യം ഒരു പ്രത്യേക ജാതിയുടെയോ, മതതിൻറ്റേയോ കുത്തക അല്ല. അരിപ്പൊടിയും, തേങ്ങാ പീരയും ഒക്കെ ഇട്ട് ആവി കയറ്റി പുട്ടുണ്ടാക്കുന്നത് പോലെ മനുഷ്യരെ ഒരേ രൂപത്തിൽ സൃഷ്ടിക്കാനാകുമോ???

'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രി എം. കുറച്ചു നാൾ മുമ്പ് ഒരു ഇൻറ്റെർവ്യൂവിൽ ഇന്ത്യയുടെ വൈവിധ്യത്തെ ഓർമിപ്പിച്ചു. ഹിന്ദു എന്നത് അനേകം സമ്പ്രദായങ്ങൾ ഒത്തു ചേരുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. 40 വർഷത്തിലേറെ ഇന്ത്യയിൽ സഞ്ചരിച്ച ആദ്യ അമേരിക്കകാരനായ നാഗ സന്യാസി ബാബാ റാംപുരിയും (വില്യം എ. ഗാൻസ്) ചൂണ്ടി കാട്ടുന്നതും ഈ വൈവിധ്യമാണ്. നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥ - 'Autobiography of a Sadhu: An Agrez Among Naga Babas’ ഇതു കൃത്യമായി വെളിവാക്കുന്നുണ്ട്. ഇതൊന്നും മനസിലാക്കാതെ പുട്ടു കുറ്റിയിൽ നിന്ന് പുട്ട് ഒരേ രൂപത്തിൽ പുറത്തു വരുന്നത് പോലെ എല്ലാ മനുഷ്യരും ഒരേ രീതിയിൽ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നുമാണ് ചില സംഘടനകളുടെ ആഗ്രഹം. പണ്ട് കമ്യൂണിസത്തിന് പിഴച്ചതും ഇവിടെയാണ്. “One Cylinder Fits for All” - എന്ന തത്ത്വമാണ് അവർ നടപ്പാക്കാൻ ശ്രമിച്ചത്. കമ്യൂണിസം പരാജയപ്പെട്ടതും ഇങ്ങനെ മനുഷ്യരെ ഒരേ രൂപത്തിൽ രൂപപ്പെടുത്താൻ നോക്കിയത് കൊണ്ടാണ്. ഇപ്പോൾ ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും; പ്രത്യേകിച്ച് ഹിന്ദുക്കളെ ബി.ജെ.പി. - യും, സംഘ പരിവാർ സംഘടനകളും രൂപപ്പെടുത്താൻ നോക്കുന്നതും പുട്ടു കുറ്റിയിൽ നിന്ന് പുട്ട് ഒരേ രൂപത്തിൽ പുറത്തു വരുന്നത് പോലെ ആക്കാനാണ്. ഇന്ത്യയിലെ എല്ലാ മനുഷ്യരേയും ഒരേ രീതിയിൽ ചിന്തിപ്പിക്കാനും പ്രവർത്തിപ്പിക്കാനുമൊക്കെ അവർ ആഗ്രഹിക്കുന്നു. കമ്യുണിസം പരാജയപ്പെട്ടത് പോലെ തന്നെ 'ഹോമോജെനെസ് ഹിന്ദു' - വിനെ സൃഷ്ടിക്കുവാനുള്ള സംഘ പരിവാർ ഐഡിയോളജിയും കാലാന്തരത്തിൽ പരാജയപ്പെടും എന്നു മനസിലാക്കുവാൻ സാമാന്യ യുക്തി മാത്രം മതി.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment