പാട്‌ന: ബിഹാറില്‍ അറുപത് ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 116 സീറ്റുകളിലെ ഫലം പുറത്തുവന്നതായി പ്രാദേശിക മാധ്യമങ്ങള്‍. എന്‍ഡിഎ 62 സീറ്റിലും മഹാസഖ്യം 50 സീറ്റിലും മറ്റുള്ളവര്‍ നാല് സീറ്റിലും വിജയിച്ചു. എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പലയിടങ്ങളിലും മറികടക്കാവുന്ന വോട്ടുകളുടെ ലീഡ് നില മാത്രമാണ് നിലനിര്‍ത്തുന്നതെന്നതുകൊണ്ട് തന്നെ സ്ഥിതിഗതികള്‍ എപ്പാള്‍ വേണമെങ്കിലും മാറി മറിയാം. 60 ഓളം സീറ്റുകളില്‍ നേരിയ ലീഡ് നിലയാണുള്ളത്. 30 സീറ്റുകളില്‍ 500 താഴെ മാത്രമാണ് ലീഡ് എന്നതും ചിത്രം മാറാനുള്ള സാധ്യത കൂട്ടുന്നു. 37ഓളം സീറ്റുകളില്‍ 500നും 1000 നും ഇടയിലാണ് ലീഡ്.
സ്ഥിതിഗതികള്‍ മാറാമെന്നതുകൊണ്ട് ആഹ്ലാദപ്രകടനം നടത്തരുതെന്നാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടികള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതേസമയം, ഗ്രാമീണ മേഖലകളിൽ വോട്ടെണ്ണൽ ഇഴയുകയാണ്. ഉച്ചയ്ക്ക് ഒന്നരവരെ ഒരു കോടിയോളം വോട്ടുകൾ മാത്രമേ എണ്ണാൻ സാധിച്ചുവുള്ളൂയെന്നും അതിനാൽ പൂർണഫലം രാത്രി വൈകിയേ എത്തുകയുള്ളൂവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.