പാട്‌ന: ബിഹാറില്‍ 80 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. 171 സീറ്റുകളിലെ ഫലം പുറത്തുവന്നതായി പ്രാദേശിക മാധ്യമങ്ങൾ. 86 സീറ്റുകളിൽ എൻഡിഎയും 80ൽ മഹാസഖ്യവും വിജയിച്ചു. മറ്റുള്ളവർ 5 സീറ്റിലും വിജയിച്ചു. ലീഡ് നിലയിൽ എൻഡിഎ കേവല ഭൂരിപക്ഷം മറികടന്നു. 243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം. അതേസമയം, ഗ്രാമീണ മേഖലകളിൽ വോട്ടെണ്ണൽ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
30 സീറ്റുകളില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ഇവിടങ്ങളിൽ ലീഡ് നില ആയിരം വോട്ടില്‍ താഴെയാണ്. 16 സീറ്റില്‍ ലീഡുനില അഞ്ഞൂറുവോട്ടില്‍ താഴെയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ എന്‍ഡിഎ 126 സീറ്റിലും മഹാസഖ്യം 110 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് ശ്രമം നടക്കുന്നതായി ആര്‍ജെഡി ആരോപിച്ചു. റിട്ടേണിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്. ആർജെഡി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. 12 സീറ്റുകളിൽ അട്ടിമറിക്ക് ശ്രമമെന്നാണ് പരാതി.