ചെങ്ങന്നൂർ ചെങ്കടലായി , ശരിയാണ് ചെങ്കടലായതൊക്കെ ശരി തന്നെ ! എന്ന് വെച്ച് നഷ്ടപ്രതാപങ്ങൾ തിരിച്ചുകിട്ടിയെന്ന് ആരെങ്കിലും അഹങ്കരിച്ചാൽ അതിനുള്ള മറുപടി അതി ഭയാനകമായിരിക്കും.
പണ്ടേ മുതൽ ഒരു കോൺഗ്രസ് കോട്ടയായിരുന്ന ചെങ്ങന്നൂരിൽ പിസി വിഷ്ണുനാഥ് എംഎൽഎ ആവുകയും മണ്ഡലത്തെ തിരിഞ്ഞു നോക്കുവാൻ സമയമില്ലാതെ വിലസിയപ്പോൾ നല്ലവരായ ചില നായന്മാർ ബിജെപിയിലോട്ട് കൂട് മാറുകയും ത്രികോണ മത്സരത്തിന് കളമൊരുക്കുകയും ചെയ്തു.
നല്ലവരായ രണ്ടു നല്ല നായന്മാരെ തമ്മിലടിപ്പിച്ചു കൊണ്ട് ക്രിസ്ത്യാനിയായ സജി ചെറിയാൻ ഭൂരിപക്ഷം വർദ്ധിപ്പിച്ചപ്പോൾ ആകപ്പാടെ ആശ്വാസമായത് പിണറായി വിജയന് തന്നെ .
പണത്തിന് മേലെ ഒരു വവ്വാലും പറക്കില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് സജി ചെറിയാന്റെ ഭൂരിപക്ഷം , അല്ലാതെ സിപിഎമ്മിന്റെ സംഘടനാ ശക്തിയോ ഇമേജോ സജി ചെറിയാന്റെ ഗ്ലാമറോ മാത്രമല്ല .
ഇന്നത്തെ സാഹചര്യത്തിൽ 6 കോടി മുടക്കിയാല്‍ ഏത് മുശടന്‍ സ്ഥാനാർഥിക്കും ജയിച്ചുകേറാവുന്ന സീറ്റുകളാണ് കേരളത്തിൽ ഭൂരിപക്ഷവും . മഞ്ഞളാംകുഴി അലിയാണ് ആ സിദ്ധാന്തം കേരളത്തില്‍ പ്രവർത്തികമാക്കിയത് .
ഓരോ ബൂത്തിലെ നേതാവിനും ഒരു പുതിയ ബൈക്ക് വാങ്ങികൊടുക്കുകയും ജയിച്ചാൽ അതവർക്ക് സ്വന്തമായി എടുക്കാമെന്ന ഓഫറും കൊടുക്കുമ്പോൾ മങ്കടയല്ല സാക്ഷാൽ മലപ്പുറം വരെ മാറ്റിമറിക്കാമെന്ന കണ്ടെത്തലുകൾ നമ്മൾ കണ്ടതാണ് .
പന്ത്രണ്ട് വർഷമായി ഒരു ബൈ ഇലക്ഷനിലും ജയിച്ചുകയറാത്ത സിപിഎം , അവരുടെ സുവർണ്ണ കാലഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന അരുവിക്കരയിൽ വരെ തകർന്നടിഞ്ഞത് നമ്മൾ കണ്ടതാണ് .
കോൺഗ്രസ്സ് സരിത-ബാർകോഴ വിഷയങ്ങളിൽ തകർന്നടിഞ്ഞ കാലഘട്ടത്തിലാണ് അരുവിക്കര നടന്നത് . എന്നിട്ടും ശബരീനാഥ് 12000 വോട്ടുകൾക്ക് അവിടെ വിജയിച്ചു .
അപ്പോൾ പിന്നെ എന്തുകൊണ്ട് ചെങ്ങന്നൂർ ? അവിടെയാണ് കോൺഗ്രസ്സിന്റെ നേതാക്കളുടെ ഡീൽ നാം മനസ്സിലാക്കേണ്ടത് . ചെന്നിത്തലയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഇപ്പോൾ ഈ സ്ഥാനത്ത് ഇരിക്കുന്നതിന്റെ ഗുണഭോക്താക്കള്‍ സജി ചെറിയാനും പിണറായി വിജയനും മാത്രമാണ് .
ആലപ്പുഴ ജില്ല മൊത്തം എൽഡിഎഫ് തൂത്തു വാരിയപ്പോൾ ചെന്നിത്തലക്കെതിരെ ഒരു പാവപ്പെട്ട സിപിഐക്കാരനെ മത്സരിപ്പിച്ചത് സജി ചെറിയാനാണ് .
പകരം പിണറായി വിജയനെതിരെ കെകെ രമയെ സ്ഥാനാർത്ഥിയാക്കാതെ മമ്പറം ദിവാകരനെന്ന ഒരു പാവത്തെ ചാവേറാക്കിയതും ചെന്നിത്തലയാണ് .
കോൺഗ്രസ്സുകാർ മനസ്സ് വെച്ചാൽ കേരളത്തിലെ ഏതൊരു സീറ്റും പിടിച്ചെടുക്കാം എന്നതിന്റെ വ്യക്തമായ തെളിവുകളാണ് വടകരയിലെ മുല്ലപ്പിള്ളിയും , കണ്ണൂരിൽ സുധാകരനും , അതുപോലെ മലമ്പുഴയിൽ സതീശൻ പാച്ചേനിയും കാസർഗോട്ട് ടി സിദ്ധിഖും പൊരുതി കാണിച്ചു തന്നത് .
അതുപോലെ തന്നെ കോൺഗ്രസ്സുകാർ വിചാരിച്ചാൽ ഏതു ഉറച്ച സീറ്റും നശിപ്പിക്കാം എന്നതിന്റെ തെളിവുകളാണ് ചാലക്കുടി , തൃശൂർ , ഇടുക്കി പോലത്തെ അനുഭവങ്ങളും വടക്കാഞ്ചേരിയിൽ അനിൽ അക്കരയുടെ അവസ്ഥയും .
ആർക്കും വേണ്ടാത്ത ഒരു യുഡിഎഫ് കൺവീനറും , ഒരു കാര്യഗുണവും ഇല്ലാത്ത കെപിസിസി പ്രസിഡണ്ടും , സ്വന്തം നാട്ടിലെ സ്വന്തം ബൂത്തിൽ വരെ അണികളില്ലാത്ത പ്രതിപക്ഷ നേതാവും , ചുമ്മാ വളിപ്പ് പറയുവാൻ മാത്രം ലാൻഡ് ചെയ്യുന്ന എകെ ആന്റണിയും , ഡൽഹിയിൽ വൈകുന്നേരങ്ങളിൽ വമ്പന്മാരുടെ പാര്‍ട്ടികളില്‍ അറുമാദിക്കുന്ന പിജെകുര്യനും പിസി ചാക്കോയും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നുള്ള വയലാർ രവിയും ഒക്കെ ഇനിയുള്ള സമയങ്ങളിൽ പേരക്കുട്ടികളെ കളിപ്പിച്ചു വീട്ടിൽ ഇരുന്നാൽ ഇക്കഴിഞ്ഞ കാലഘട്ടങ്ങളിൽ കോൺഗ്രസ്സിന്റെ ആശ്വാസ സംസ്ഥാനമായ കേരളവും ഇനി കൈവിടാതെ നോക്കാം .
അല്ലെങ്കിൽ ഉത്തർപ്രദേശ് പോലെ ഗുജറാത്തിനെപോലെ ബീഹാറിനെപോലെ നമ്മുക്കും കോൺഗ്രസ്സിന്റെ പഴയകാല ഓർമ്മകളിൽ ജീവിക്കേണ്ടി വരും.
എൻഡി തിവാരിയെപ്പോലെയുള്ള നേതാക്കന്മാരാണ് ഈ സംസ്ഥാനങ്ങൾ ഒക്കെ പാർട്ടിയിൽ നിന്നും അടർത്തിമാറ്റിയത്. ആ ദുഷ്‌പേര് വരുത്താതെ ഈ കടക്കിഴവന്മാർ മാറികൊടുത്താൽ കുറച്ചുകാലംകൂടി മൂവർണ്ണക്കൊടി ഇവിടെയും പാറുന്നത് കാണാം .
കേരളത്തിന്റെ സ്വന്തം ഇരട്ടചങ്കൻ ഇന്നിപ്പോൾ അകമ്പടി വാഹനങ്ങളും സെക്യൂരിറ്റി പോലീസിനെക്കൊണ്ടും ജീവിതം ആസ്വദിക്കുകയാണ് . ബ്രണ്ണൻ കോളേജിലെ ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ സഞ്ചരിച്ചുവെന്നൊക്കെ പറഞ്ഞുകൊണ്ട് ശത്രുക്കൾ പാടി നടക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കസേര മുൻകൂട്ടി കണ്ടുകൊണ്ട് ശല്യക്കാരായ ചാനൽ പ്രവർത്തകർക്ക് സീറ്റുകൾ വരെ കൊടുത്തുകൊണ്ട് മൊത്തം മീഡിയയെ വിഴുങ്ങാൻ പ്ലാൻ ചെയ്തപ്പോഴും ''കടക്കൂ പുറത്തെന്ന'' ആക്രോശം തന്തക്ക് പിറന്ന മാധ്യമപ്രവർത്തകരുടെ ഉള്ളിന്റെ ഉള്ളിൽ കനലായി എരിഞ്ഞുകൊണ്ടിരുന്നു .
അന്തകന്മാർ പോലീസിന്റെ വേഷത്തിൽ ചുറ്റും അണിനിരന്നപ്പോൾ ഈ കനലുകൾ തീയായി മാറി . അതാണ് ഇപ്പോൾ പിണറായി അനുഭവിക്കുന്ന ഏറ്റവും വലിയ പരീക്ഷണങ്ങൾ.
എത്ര പോരാളി ഷാജിമാർക്ക് കൂലി കൊടുത്ത് പുകഴ്ത്തി എഴുതിയാലും , എത്ര ജയരാജന്മാരെ അഡ്വൈസർമാരാക്കിയാലും , എത്ര മമ്മുട്ടിമാർ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടാലും , എത്ര ദീപ നിശാന്തുമാർ പടവെട്ടിയാലും , എത്ര ഷംസീർമാർ ചാനലിൽ വന്നിരുന്ന് വീമ്പിളക്കിയാലും , എത്ര ടൈംസ് ഓഫ് ഇന്ത്യയിൽ ഫുൾ പേജ് പടം ഇട്ടാലും , രണ്ടു കൊല്ലം കൊണ്ട് ഇത്രമാത്രം നാറിയ ഒരു സർക്കാർ ഇതുവരെ കേരളം ഭരിച്ചിട്ടില്ല എന്നതാണ് ഈയാഴ്ചയിലെ ചാനൽ ഗോസാമിമാരുടെയും ഗോസാമിണിമാരുടെയും വെല്ലുവിളികളിലും, അതുപോലെ ട്രോളർ തൊഴിലാളികളുടെ ട്രോൾ പെരുമഴകളിലൂടെയും നാം മനസ്സിലാക്കുന്നത് .
ഇന്നിപ്പോൾ ന്യായീകരണ തൊഴിലാളികളായ ശ്രീമാൻ മമ്മുട്ടിയും , എം സ്വരാജൂം , ആഷിഖ് അബുവും , ദീപ നിഷാന്തും , ദീപു നാരായണനും , റഹീമും , എന്തിനധികം കാട്ടുകള്ളൻ ഭാസുര ചന്ദ്ര ബാബു വരെ നോക്കുകൂലി വാങ്ങിക്കൊണ്ട് ഗ്യാലറിയിലിരുന്ന് കളി കാണുകയാണ് .
അബ്രഹാമിന്റെ സന്തതികൾ പരോളിൽ ഇറങ്ങി പുത്തൻപണത്തിന്റെ അഹങ്കാരത്തിൽ സ്ട്രീറ്റ് ലൈറ്റിനടിയിലിട്ടു മാസ്റ്റർ പീസുകളാക്കി മാമാങ്കം നടത്തുമ്പോൾ അങ്കിൾ ഒരു കുട്ടനാടൻ ബ്ലോഗ് വരെ എഴുതാതെ പുള്ളിക്കാരൻ സ്റ്റാറായി കളിക്കുകയാണ് .
കൊച്ചിയിലെ രാജാക്കന്മാരുടെ ഒത്താശയോടെ ശ്രീജിത്ത് എന്ന ഒരു ചെറുപ്പക്കാരനെ കേരളത്തിലെ 'കാവിയിട്ട' സോറി 'കാക്കിയിട്ട' പോലീസ്
അടിവയറ്റിൽ ചവുട്ടിക്കൂട്ടി കുടൽമാല തകർത്തപ്പോൾ ഇരട്ടച്ചങ്കൻ എന്ന കളിപ്പേരുള്ള വിജയേട്ടൻ തൃശൂരിൽ പെരുവനം കുട്ടൻമാരാരുടെ കൊട്ട് കേൾക്കുകയായിരുന്നു . കുടമാറ്റം കാണുകയായിരുന്നു .
വീണ വായന എന്നൊക്കെ നാം കേട്ടിട്ടുണ്ടെങ്കിലും അതൊക്കെ പ്രാവർത്തികമാക്കുന്നത് ഇപ്പോഴാണ് .ഏതോ ഒരു പോരാളിഷാജിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ കണ്ടത് '' തൃശൂർ പൂരനഗരിയിൽ ഇരട്ടചങ്കനെ കാണുവാൻ വൻ ജനക്കൂട്ടം '' എന്ന് . ഇതാണ് ഇപ്പോൾ കേരളം . ഇവിടെ എത്ര വവ്വാലുമാർ നിപ്പയുമായി വന്നാലും ആർക്കും ഒന്നിനും സമയമില്ല . മന്ത്രിമാരൊക്കെ വെളുത്തു തുടുക്കുന്നുണ്ടെങ്കിലും അവരൊക്കെ ബന്ധുക്കളെ ജോലിയിൽ കയറ്റുവാനുള്ള തത്രപ്പാടിലാണ് .
കൃഷിയോ ഇല്ല , ചെറുപ്പക്കാർക്ക് ജോലിക്ക് പോകുവാൻ താൽപ്പര്യവുമില്ല , പിന്നെ ആകെയുള്ള വരുമാന മാർഗ്ഗം പ്രകൃതിയെ വിറ്റിട്ടുള്ള ടൂറിസം
എന്ന പേക്കൂത്താണ് . അവിടേക്ക് എങ്ങനെയെങ്കിലും ഗൂഗിൾ ചെയ്തുകൊണ്ട് തപ്പിപ്പിടിച്ചെത്തുന്ന വെള്ളക്കാരെ സാമൂഹ്യ ദ്രോഹികൾ ആക്രമിച്ചു കൊല്ലുമ്പോൾ ഇവിടത്തെ സാംസ്കാരികനായകർ ഹിമാലയത്തിൽ കാറ്റുകൊള്ളുവാൻ പോയിരിക്കുകയാണ് .
സഹോദരിയെ നഷ്ടപ്പെട്ട വേദനയിൽ കേരളം ഭരിക്കുന്നവരെ സഹായം അഭ്യർത്ഥിക്കുവാൻ വന്ന ലിത്വാനിയക്കാരിയെ കാണുവാൻ കൂട്ടാക്കാതെ മുങ്ങി നടക്കുന്ന ഇരട്ടചങ്കന്മാർ . നമ്മുക്ക് ടൂറിസ്റ്റുകളുടെ പണം മതി , അല്ലാതെ അവരുടെ സുരക്ഷ, സൗകര്യങ്ങൾ ഒക്കെ വേണേൽ അവർ സ്വയം നോക്കിക്കൊള്ളട്ടെ . മരിച്ചത് പാവപ്പെട്ട ഒരു രാജ്യത്തിലെ സ്ത്രീയായതുകൊണ്ട് ഇവിടെ ഒന്നും സംഭവിച്ചില്ല . ആരും ഒന്നും ബഹളം വെച്ചില്ല .
അമേരിക്കക്കാരിയോ , ഇസ്രേയേൽ കാരിയോ , ഫ്രാൻസുകാരിയോ ആണെങ്കിൽ കാണാമായിരുന്നു അങ്കം . ആ ട്രമ്പിന്റെ വായിലിരിക്കുന്നത്
മുഴുവൻ നമ്മളുടെ പാവം മുഖ്യമന്ത്രിയും നാൽപ്പത് ഉപദേശകരും കേൾക്കേണ്ടിവന്നേനെ . ഇന്നിപ്പോൾ ആ ശംഖുമുഖം ബീച്ചിനെ തന്നെ കടൽ വിഴുങ്ങിയപ്പോൾ അവിടെയും ആ പാവം ലിത്വാനിയക്കാരിയുടെ കണ്ണുനീർ ദൈവം കണ്ടു , കൂടാതെ കുറെ അസാന്മാർഗ്ഗികർക്കുള്ള ഒരു മുന്നറിയിപ്പും .
ഇന്നിപ്പോൾ കേരളം ഇന്ത്യയിൽ ഒന്നാമത് എന്ന പരസ്യം കാണുവാനിടയായി . അങ്ങനെയെങ്കിലും നുണകൾ എഴുതി പിടിപ്പിച്ചാൽ ചെങ്ങന്നൂരിലെ വോട്ടെടുപ്പ് ദിവസത്തിൽ തന്നെ മുഴുവൻ പേജ് പരസ്യം കൊടുത്താൽ രണ്ടായിരം വോട്ട് സജി ചെറിയാന് കൂടുതൽ കിട്ടും എന്ന് ഏതോ ഒരു ഉപദേശകൻ ഉപദേശിച്ചുകാണും . ചെങ്ങന്നൂരിലെ ജനങ്ങൾ കണ്ണൂർ കാർ അല്ലാത്തതുകൊണ്ട് കിട്ടേണ്ട വോട്ട് കിട്ടാതിരിക്കുവാൻ സാധ്യതയുണ്ട് .
കാരണം അങ്ങനെയുള്ള കല്ലുവെച്ച നുണകളാണ് അതിൽ എഴുതിപിടിപ്പിച്ചിരിക്കുന്നത് . ആറുവരി പാത / കൊച്ചി മെട്രോ / കണ്ണൂർ വിമാനത്താവളം / നാഷണൽ ഹൈവേ / മുസിരിസ് പദ്ധതി / വിഴിഞ്ഞം പോർട്ട് / ഗെയിൽ പദ്ധതി എന്നിങ്ങനെ എട്ടുകാലി മമ്മുഞ്ഞി കളിച്ചാൽ ചെങ്ങന്നൂർ കാർ വോട്ട് ചെയ്തു മലർത്തും എന്നാണ് ഉപദേശകൻ പറഞ്ഞുകൊടുത്തിരിക്കുന്നത് എന്ന് തോന്നുന്നു .
ഇപ്പറഞ്ഞതിൽ ഏതെങ്കിലും ഒന്ന് ഈ സർക്കാരിന്റെ ആണെകിൽ വിരോധമില്ല . പിന്നെ പരസ്യത്തിൽ കണ്ടത് '' ക്രമാസമാധാന പാലനത്തിൽ ഏറ്റവും മികച്ചത് കേരളം '' . തേങ്ങാക്കൊലയാണ് ക്രമസമാധാനം . 24 മാസത്തിനുള്ളിൽ 25 രാഷ്ട്രീയ - വംശീയ കൊലപാതകങ്ങൾ .
പിന്നെ ആ പരസ്യത്തിൽ എഴുതിക്കണ്ടു . '' മത സൗഹാർദ്ദത്തിൽ രാജ്യത്തിന് മാതൃക '' എന്ന് . ഒലക്കയാണ് മതസൗഹാർദ്ദം . അത് എഴുതുന്നതോ ''മാഷാ അള്ളാ'' സ്റ്റിക്കർ ഇന്നോവയിൽ ഒട്ടിച്ചവർ തന്നെ .
അങ്ങനെയെങ്കിൽ എന്തിന് ചെങ്ങന്നൂരിൽ സജി ചെറിയാൻ എന്നൊരു ക്രിസ്ത്യാനിയെ സ്ഥാനാർത്ഥിയാക്കി . രണ്ടു ഹിന്ദു സ്ഥാനാർത്ഥികളുടെ ഇടയിൽ അവരെ തമ്മിലടിപ്പിച്ചു ചോര കുടിക്കുവാനുള്ള ചെന്നായയയുടെ കളികൾ . തലശ്ശേരിയിൽ നസീറിനെ കൊന്ന് വസ്ത്രങ്ങൾ ആർഎസ്എസ് കാരുടെ വീട്ടിൽ കൊണ്ടിട്ടു ? താനൂരിൽ ജിലേബി കള്ളന്മാരെ ന്യായീകരിക്കുവാൻ ഒരു മന്ത്രിയെക്കൊണ്ട് പണം പിരിപ്പിച്ചു ?
ഷുവൈബ് വധം വിചാരിച്ചതിനേക്കാൾ ഭരണത്തിനെതിരെ ആളിക്കത്തിയപ്പോൾ മധു ഒരു പുകമറയായി . അധികം ചിലവില്ലാതെ മമ്മുട്ടി ഇളയച്ഛനുമായി . ഇനിയിപ്പോൾ ഈ പുതിയ ദളിത് കൊല കൂടുതൽ വിവാദമായാൽ അതിന്റെ പുകമറ വേറെ എവിടെയെങ്കിലും കാണാം . ചിലപ്പോൾ കണ്ണൂരിൽ തന്നെ . കൊടി സുനി ഒക്കെ ഇപ്പോഴും പരോളിൽ തന്നെയുണ്ടല്ലോ ?
ശരിക്കും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് എന്തോ ഒരു ശാപമുണ്ട് . ഒരു ശാപമല്ല .ഒത്തിരി ശാപം അദ്ദേഹത്തെ കശക്കിയെറിയുന്നു .
വേണുവും വിനുവും അഡ്വക്കേറ്റ് ജയശങ്കറും എന്തിനധികം നിഷ പരുത്തിക്കാട് വരെ അദ്ദേഹത്തെ തേച്ച് ചുവരിൽ ഒട്ടിക്കുന്നത് കാണുമ്പൊൾ ഓർമ്മ വരുന്നത് നാടോടിക്കാറ്റിലെ പവനായിയെയാണ് .
ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ട് പ്രാപ്തരായിരുന്ന നികേഷിനെയും വീണയെയും കൂടെ കൂട്ടിയെങ്കിലും ശരിക്കുള്ള ചങ്കൂറ്റക്കാരെ കണ്ടെത്തുവാൻ അദ്ദേഹം മറന്നുപോയി . എന്തൊക്കെ പ്രതീക്ഷകളായിരുന്നു കേരളത്തിലെ ഓരോ ജനങ്ങൾക്കും .
എന്തൊക്കെ സ്വപ്നങ്ങളാണ് ഓരോരോ മുതലാളിമാരും നെയ്തുകൂട്ടിയത് . മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ഗൾഫ് സന്ദർശനത്തിലും , കേരളയാത്രയിൽ ഓരോരോ ജില്ലാകേന്ദ്രങ്ങളിൽ മുതലാളിമാരുമായുള്ള പ്രത്യേക മീറ്റിങ്ങുകളിലും ഒരു വലിയ മാറ്റമാണ് എല്ലാവരിലും ആവേശം പകർത്തിയത് .ഇതിപ്പോൾ രണ്ടുവർഷം കൊണ്ട് ഒന്നിനും കൊള്ളരുതാത്തവനായി നമ്മുടെ മുഖ്യമന്ത്രി മാറുമ്പോൾ ഇച്ചിരി വേദനയുണ്ട് .
ഒരു നല്ല ശക്തി അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടുണ്ട് . അല്ലെങ്കിൽ ടിപിയുടെയും ഷുവൈബിന്റെയും അതുപോലെ നൂറുകണക്കിന് രക്തസാക്ഷിളുടെ ആത്മാക്കൾ . അവരുടെ അമ്മമാരുടെ കണ്ണുനീർ . ടിപിയുടെ അമ്മയുടെ കണ്ണുനീർ നമ്മൾ കണ്ടതാണ് . അതുപോലെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്വകാര്യമായി സന്ദർശിച്ചുകൊണ്ട് ഒരു അനുഗ്രഹം വാങ്ങുന്നതും നല്ലതാണ് . അത്രേം ആ മനുഷ്യനെ ഇവരൊക്കെ കൂടി ഇടങ്ങേറാക്കിയിട്ടുണ്ട് .
'' ഇന്ത്യയിലെ നമ്പർ വൺ കേരളം കരുത്തോടെ മുന്നോട്ട് , അപൂർവ നേട്ടങ്ങളും നൂതന സംരംഭങ്ങളും പകർന്ന ഊർജ്ജവുമായി കേരളത്തിലെ
എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക് മുന്നേറുന്നു '' എന്ന പരസ്യം വായിച്ചുകൊണ്ട് ഉള്ളിൽ ഏറെ ദുഖത്തോടെ ,
എല്ലാം ഇനിയും ശരിയാകുമെന്ന് വിശ്വസിച്ചുകൊണ്ട് ,ശരിയാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ,
തങ്കുബ്രദറുടെ ആശ്രമത്തിൽ നിന്നും ക്യാമറാമാൻ വിജയനോടൊപ്പം ദാസപ്പൻ.