നഗ്നസത്യങ്ങൾ മൂടിവെക്കപ്പെടാനുള്ളതല്ല , അത് എന്നെങ്കിലും എപ്പോഴെങ്കിലും തുറക്കപ്പെടും. മലേഗാവ് പോലെ സംത്ജോത പോലെ, അജ്മീർ പോലെ. എത്ര പത്രങ്ങൾ വില കൊടുത്തുവാങ്ങിയാലും എത്രയെത്ര ചാനലുകാരെ തീറ്റിപ്പോറ്റിയാലും സത്യം വെളിയിൽ വരിക തന്നെ ചെയ്യും.
ഹേമന്ദ് കർക്കറെയുടെ ഭാര്യ അന്ന് ആ ഒരു കോടി രൂപ നിഷേധിച്ചപ്പോൾ അതിൽ എല്ലാം ഉൾക്കൊണ്ടിരുന്നു. ആ ഒരു കോടിയുടെ നിഷേധം അവരിൽ കോടി സങ്കടത്തോടെയായിരുന്നു. ഒരു കോടി വെറുപ്പും ദേഷ്യവും പകയും അതിൽ ഉണ്ടായിരുന്നു. ഒരേ വണ്ടിയിൽ മൂന്ന് സീനിയൻ ഉദ്യോഗസ്ഥരുടെ യാത്ര, അവർക്കായി ഒരുക്കിവെച്ചിരുന്ന ഡ്യുപ്പ്ളിക്കേറ്റ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ഉണ്ടയില്ലാത്ത തോക്കുകൾ: എല്ലാം ചതിയായിരുന്നു.
വളരെ ആരോഗ്യവതിയായിരുന്ന കവിത കർക്കരെ ഒരു സുപ്രഭാതത്തിൽ 2014 സെപ്തംബർ 29 നു തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ഈ നശിച്ച ലോകത്തോട് വിട പറയുമ്പോഴും കുറെയധികം ചോദ്യചിഹ്നങ്ങൾ ഉയർന്നിരുന്നു.
അന്നത്തെ മലേഗാവ് - സംജോത സ്ഫോടനക്കേസ് അന്വേഷിച്ചിരുന്ന മൂന്ന് സത്യസന്ധരെ ഒറ്റവെടിക്ക് തീർത്തത് അറിയുമ്പോൾ മമ്മുട്ടിയുടെ ദി ട്രൂത്ത് സിനിമാക്കഥ ഓർമ്മയിൽ വരുന്നു. ശത്രുവായ ഡിവൈഎസ്പിയെ കൊല്ലുവാൻ വില്ലൻ മുഖ്യമന്ത്രി പങ്കെടുക്കുന്ന സദസ്സിൽ ബെൽറ്റ് ബോംബ് പൊട്ടിക്കുന്ന സീൻ. അന്വേഷണം തീവ്രവാദികളിലേക്ക് നീങ്ങിയപ്പോൾ വില്ലൻ വസന്തമാളികയിൽ ചന്ദനക്കസേരയിൽ ഇരുന്ന് ചിരിക്കുകയായിരുന്നു.
2014 ജൂൺ 3 ന് ഗോപിനാഥ് മുണ്ഡെയെന്ന ഒരു നേതാവിന്റെ അപകടമരണം. പലരും പലതും പറയുന്നുണ്ടെങ്കിലും പ്രമോദ് മഹാജന്റെ മരണവും മുണ്ടെയുടെ മരണവും നിസ്സാരമായി കാണാവുന്ന സംഗതികളല്ല. കൂടാതെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച ജസ്വന്ത് സിങ്ങെന്ന മുൻ വിദേശകാര്യമന്ത്രീയുടെ ഇന്നത്തെ അവസ്ഥ ആർക്കെങ്കിലും അറിയാമോ ?
2014 ആഗസ്ത് മാസം 7 ന് അദ്ദേഹത്തിന് തലക്ക് സാരമായി പരിക്കേല്‍ക്കുകയും ഇന്നിപ്പോൾ കോമാവസ്ഥയിലുമാണ്. ബാത്ത് റൂമിൽ വീണതെന്നാണ് നിഗമനമെങ്കിലും ദൈവത്തിനും മാത്രമേ നിജസ്ഥിതി അറിയൂ. കേന്ദ്രത്തിൽ പല കൊമ്പൻസ്രാവുകളെയും നേരിട്ട് വിമർശിച്ച അല്ലെങ്കിൽ ചിലരൊക്കെ അധികാരത്തിൽ വന്നാൽ ഞാൻ ഇന്ത്യ ഉപേക്ഷിച്ചുപോകും എന്ന് വരെ വെല്ലുവിളിച്ച ഒരു നല്ല മനുഷ്യൻ ഉണ്ടായിരുന്നു ബാംഗ്ലൂരിൽ. കേരളത്തിലെ സർവകലാശാലകളിൽ സേവനം അനുഷ്ഠിച്ചിരുന്ന ബുദ്ധിജീവി ഡോക്ടർ യു ആർ അന്തമൂർത്തി.
2014 ആഗസ്ത് 22 ന് കിഡ്നിയും ഹൃദയവും തലച്ചോറും ഒരുമിച്ച് നിശ്ചലമായപ്പോൾ അതൊരു സാധാരണ മരണമായിട്ടാണ് പത്രങ്ങളൊക്കെ എഴുതിയത്. 2017 സെപ്റ്റംബർ 5 ന് ഗൗരി ലങ്കേഷ് എന്നൊരു ചങ്കൂറ്റമുള്ള പത്രക്കാരിയെ വെടിവെച്ചുകൊല്ലുമ്പോഴും അതില്‍ അസ്വാഭാവികതകള്‍ നിഴലിച്ചു നില്‍ക്കുകയായിരുന്നു.
മുസാഫർപുരിലെ കലാപങ്ങളും കോയമ്പത്തൂരിലെ സ്ഫോടനങ്ങളും ഒക്കെ തിരഞ്ഞെടുപ്പ് വിജയങ്ങളായി മാറ്റിയപ്പോൾ അല്ലെങ്കിൽ മാറിയപ്പോൾ നമ്മുക്ക് പലരെയും സംശയിക്കേണ്ടിയിരിക്കുന്നു. മദ്ധ്യപ്രദേശിൽ അരങ്ങേറിയ വ്യപമെന്ന അഴിമതി മറയ്ക്കുവാൻ ഇരുനൂറോളം സാക്ഷികളെയാണ് കൊന്നൊടുക്കിയത്.
എല്ലാം ഏകാധിപത്യ ഭരണത്തിന്റെ ലക്ഷണങ്ങൾ. ആർക്കും പ്രതികരിക്കുവാൻ ആകുന്നില്ല. രാജാവ് നഗ്നനെന്ന് പറയുവാൻ ആളുകൾ മടിക്കുന്നു അല്ലെങ്കിൽ പേടിക്കുന്നു അതുമല്ലെങ്കിൽ പേടിപ്പിക്കുന്നു. എതിർക്കുന്നവരുടെ വായ്മൂടിക്കെട്ടുന്നു. അവരെ ചതിക്കേസുകളിൽ പെടുത്തുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു.
തങ്ങൾ ചെയ്തുകൂട്ടിയ അഴിമതിക്കഥകൾ അങ്ങാടിയിൽ ചർച്ച ചെയ്യപ്പെടുമ്പോൾ അതിർത്തി കാക്കുന്നവരുടെ മേൽ സമ്മർദ്ദങ്ങൾ കൂടുന്നു.
അവർക്കെതിരെ ആരൊക്കെയോ അക്രമം അഴിച്ചുവിടുന്നു. പിറന്നാൾ സമ്മാനവുമായി അയൽരാജ്യത്തെ നേതാവിനെ സന്ദർശിച്ചവരൊക്കെ മുണ്ട് മടക്കിക്കുത്തി യുദ്ധത്തിനൊരുങ്ങുന്നു. നാലരവർഷമായി സ്നേഹിച്ചവർ ഇന്നിപ്പോൾ മിസൈലുകൾ ഏറ്റുവാങ്ങുവാൻ തയാറെടുക്കുന്നു.
രാജാവ് ഇപ്പോഴും നഗ്നൻ തന്നെയാണെന്ന് വിളിച്ചുപറയുവാൻ പ്രതിപക്ഷം വരെ മടിക്കുന്നു.
രാജാവ് നഗ്നൻ തന്നെയെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്,
അതിർത്തിയിലെ മഞ്ഞുവീഴ്ചയിൽ ഭാരത മാതാ കീ ജയ് വിളിച്ചുകൊണ്ട് ക്യാപ്റ്റൻ ദാസനും തണുപ്പിൽ കട്ടൻ അടിച്ചുകൊണ്ട് സുബേദാർ വിജയനും.