Advertisment

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. - ക്ക് തിരിച്ചടിയുണ്ടാകാൻ കാരണങ്ങൾ എന്തൊക്കെയാണ്?

author-image
വെള്ളാശേരി ജോസഫ്
Updated On
New Update

publive-image

Advertisment

303 സീറ്റില്‍ ഒറ്റയ്ക്ക് വിജയിച്ചാണ് അഞ്ചു മാസം മുമ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരം പിടിച്ചത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും - മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്തുകയും, ഹരിയാനയില്‍ ഘടക കക്ഷിയുടെ ചേർന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്‌തെങ്കിലും - സൂക്ഷ്മമായി നോക്കിയാല്‍ വലിയ തിരിച്ചടിയാണ് ബി.ജെ.പി. മുന്നോട്ടു വയ്ക്കുന്ന നയപരിപാടികള്‍ക്ക് ഉണ്ടായിരിക്കുന്നത് എന്നു കാണാം.

ഇന്ത്യയിലെ ജനങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നുള്ള അത്യന്തം മൂഢമായ സന്ദേശമാണ് ബി.ജെ.പി. - ക്കാരും, സംഘ പരിവാറുകാരും കുറെ നാളുകളായി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. 2019 ഒക്റ്റോബർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.-ക്കുണ്ടായ തിരിച്ചടി കാണിക്കുന്നത് ആ മൗഢ്യ സന്ദേശങ്ങളുടെ പൊള്ളത്തരമാണ്.

മോഡിക്ക് കീഴിൽ ഇന്ത്യ ശക്തമാകുന്ന സന്ദേശങ്ങൾ വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റികളിൽ കൂടി കണ്ടമാനം പ്രചരിപ്പിക്കുന്നതിലൊന്നും കാര്യമില്ല. കുറച്ചു കക്കൂസിൻറ്റെ കാര്യം പറഞ്ഞു വെളിയിട വിസർജനം ഇന്ത്യയിൽ ഇല്ലാതായി എന്നൊന്നും പറഞ്ഞാൽ ജനം വിശ്വസിക്കുകയില്ല എന്ന് തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേരിട്ട കനത്ത തിരിച്ചടി തെളിയിക്കുന്നത്.

ജനം അല്ലെങ്കിലും ഈ ഇല്ലാകഥകൾ എങ്ങനെ വിശ്വസിക്കും? മോഡിയുടെ മണ്ഡലമായ വാരാണസിയിൽ ഇതെഴുതുന്ന ആൾ തന്നെ ഇഷ്ടം പോലെ ആളുകൾ തുറസായ സ്ഥലങ്ങളിൽ കർമം കഴിക്കുന്നത് നേരിട്ടു കണ്ടിട്ടുണ്ട്. പാചക വാതക വിതരണം പോലുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് വിശ്വാസ്യത ഉണ്ടാക്കുവാനായി നൂറിരട്ടി പ്രചാരണം കൊടുത്തു. പക്ഷെ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഈ പ്രചാരണങ്ങൾക്കും ഒരു പരിധി ഒക്കെ ഇല്ലേ?

publive-image

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലും ഹരിയാനയിലുമായി 16 റാലികളില്‍ പ്രസംഗിച്ചു. അമിത് ഷാ 25 റാലികളിലും. ജമ്മു-കാശ്മീരിൻറ്റെ പ്രത്യേക പദവി റദ്ദാക്കിയ ഭരണഘടനയിലെ 370-ആം വകുപ്പ് നീക്കം ചെയ്ത വിഷയമായിരുന്നു മോദിയുടേയും അമിത് ഷായുടേയും പ്രചരണത്തിലെ പ്രധാന വിഷയം. എന്നാല്‍ ഇത് വേണ്ടത്ര ഏശിയില്ല എന്ന് ഇന്ന് ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.

അതിനൊപ്പം, രാജ്യത്തിൻറ്റെ സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് ഒരക്ഷരം ബി.ജെ.പി.-യുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ മിണ്ടിയില്ല. മറാത്തവാഡ വരള്‍ച്ചയും പടിഞ്ഞാറന്‍ മഹാരാഷ്ട്ര വെള്ളപ്പൊക്കവും നേരിട്ടത് ബി.ജെ.പി.-യുടെ പ്രചരണ വിഷയമായില്ല. മറിച്ച് അവിടെ കാശ്മീരും ദേശീയതയും ഇന്ത്യ വന്‍ ശക്തിയാകുന്നതും മാത്രമായി വിഷയം. ഇത് കുറെച്ചെങ്കിലും തിരിച്ചടിച്ചുവെന്ന് വിവിധ ബി.ജെ.പി. നേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.

പാക്കിസ്ഥാനും കാശ്മീരും ഒന്നുമല്ല മഹാരാഷ്ട്രയിലും ഹരിയാനയിലും അവർ നേരിടുന്ന പ്രശ്നങ്ങൾ എന്ന് ജനം തന്നെ കാട്ടിക്കൊടുത്തു. സാമ്പത്തിക മാന്ദ്യവും, തൊഴിലില്ലായ്മയും, ബാങ്കുകൾ നേരിടുന്ന പ്രതിസന്ധിയും ഒക്കെ ജനവും അനുഭവിക്കുന്നുണ്ട്. രാജ്യത്തിൻറ്റെ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ നാഴികക്ക് നാൽപ്പത് വട്ടം കാശ്മീരിനെ കുറിച്ചും, പാക്കിസ്ഥാനെ കുറിച്ചും പറഞ്ഞിട്ട് സാധാരണ ജനത്തിന് എന്ത് പ്രയോജനം?

രാജ്യസ്നേഹവും പാക്കിസ്ഥാൻ വിരോധവും മാത്രം പ്രചരിപ്പിക്കുന്ന നമ്മുടെ ഇംഗ്ളീഷ് ടി.വി. ന്യൂസ് ചാനലുകളും ബി.ജെ.പി. - യുടെ പ്രചാരണങ്ങൾക്ക് വീണ മീട്ടുകയായിരുന്നു. മറാത്തവാഡയിലെ വരൾച്ചയും, പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കവും ബി.ജെ.പി.-യെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ള വിഷയങ്ങൾ അല്ലായിരുന്നു എന്ന് പറയുമ്പോൾ തന്നെ സാധാരണ ജനങ്ങളുടെ നിത്യ ജീവിത പ്രശ്നങ്ങളിൽ നിന്ന് ഈ പാർട്ടി എത്ര അകലെയാണെന്ന് സുബോധമുള്ള ആർക്കും ഊഹിക്കാം.

പ്രഫുൽ പട്ടേലിനെതിരെ എൻഫോഴ്സ്മെൻറ്റ് ഡയറക്ടറേൻറ്റിനെ കൊണ്ട് അന്വേഷണം പ്രഖ്യാപിപിച്ചും, ചിദംബരത്തേയും, ശിവകുമാറിനേയും അറസ്റ്റ് ചെയ്യുകയും വഴി പ്രതിപക്ഷത്തെ വരിഞ്ഞു കെട്ടാനുള്ള ശ്രമമായിരുന്നു ഇതുവരെ നടന്നിരുന്നത്. നേതാവോ, പണമോ ഇല്ലാതിരുന്നിട്ട് കൂടി കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പുകളിൽ ശക്തി തെളിയിക്കാനായി. ഇനി മടിച്ചിരിക്കാതെ കോൺഗ്രസ് ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലണമെന്നുള്ള സന്ദേശം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

പ്രതിപക്ഷത്തിൻറ്റെ അഭാവത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഹരിയാനയിലും വന്‍ വിജയമായിരിക്കും എന്നതായിരുന്നു ഫലപ്രഖ്യാപനത്തിനു മുമ്പ് ബി.ജെ.പി. നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്തിനേറെ, മഹാരാഷ്ട്രയില്‍ ശിവസേനയുടെ സഹായമില്ലാതെ ഒറ്റയ്ക്ക് അധികാരം പിടിക്കുമെന്ന് വരെ സംസ്ഥാന ബി.ജെ.പി. നേതാക്കള്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.

ആദായ നികുതി വകുപ്പ് ശരത് പവാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അദ്ദേഹത്തിൻറ്റെ ഉറ്റ അനുയായിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെതിരെ എന്‍ഫോഴ്‌സ്മെൻറ്റ് ഡയറക്ടറേറ്റും അന്വേഷണം പ്രഖ്യാപിച്ചു.

എന്നാല്‍ 78 വയസുള്ള, ക്യാന്‍സര്‍ രോഗബാധിതനായിരുന്ന പവാര്‍ വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ബി.ജെ.പി.-യുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പവാര്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് പട നയിച്ചു. സത്താരയില്‍ പാര്‍ട്ടി വിട്ടുപോയ ഭോസ്‌ലെയ്‌ക്കെതിരെ എന്‍.സി.പി. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കോരിച്ചൊരിയുന്ന മഴയത്ത് വോട്ടഭ്യര്‍ത്ഥിക്കുന്ന പവാറിൻറ്റെ ചിത്രം ഇതിനിടെ സോഷ്യല്‍ മീഡിയില്‍ വലിയ തരംഗമായി.

മഹാരാഷ്ട്രയിൽ ഇനി ശിവസേനയെ ആശ്രയിക്കാതെ സംസ്ഥാന ഭരണം ഒരടി മുന്നോട്ടു പോകില്ല. രാജ്യമെങ്ങും വ്യാപിച്ചു കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിന്ന് പരിഹാരം കാണാൻ ഹിന്ദുത്വ കാർഡ്‌ ഇറക്കിയത് കൊണ്ടോ പാക്കിസ്ഥാൻ വിരോധം പ്രചരിപ്പിച്ചത് കൊണ്ടോ ഒരു കാര്യവുമില്ല.

കഴിഞ്ഞ അഞ്ചരക്കൊല്ലം കൊണ്ട് കേന്ദ്ര സർക്കാരിൻറ്റെ പിടിപ്പു കേടുകൾ സാധാരണ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അവർക്ക് വേണ്ടത് വ്യക്തമായ സാമ്പത്തിക പരിഹാരങ്ങളാണ്; മഹാരാഷ്ട്രയിൽ കാണുന്നതുപോലുള്ള കർഷക ആത്മഹത്യകളിൽ നിന്നുള്ള മോചന മാർഗങ്ങളാണ്.

ഹരിയാന

ബി.ജെ.പി. തൂത്തുവാരുമെന്ന് അഭിപ്രായ സർവേകളും, എക്സിറ്റ് പോളുകളും പ്രവചിച്ച ഹരിയാനയിൽ ദുഷ്യന്ത് ചൗട്ടാലയുടെ കാലുപിടിച്ചാണ് മന്ത്രിസഭയുണ്ടാക്കാൻ പോകുന്നത്. ഈ തട്ടിക്കൂട്ടുമന്ത്രിസഭയിൽ ജനങ്ങൾ തൃപ്തരല്ല. കാരണം അടിസ്ഥാനപരമായി ഈ തിരഞ്ഞെടുപ്പ് ഫലം ഭരണ വിരുദ്ധ വികാരമാണ് പ്രതിഭലിപ്പിച്ചത്.

രൂക്ഷമായി കൊണ്ടിരിക്കുന്ന കാർഷിക പ്രശ്നങ്ങളും, പൊതു സാമ്പത്തിക മാന്ദ്യവും ഹരിയാന രാഷ്ട്രീയത്തെ താമസിയാതെ ഇളക്കിമറിക്കാൻ സാധ്യതയുണ്ട്. പിന്നീട് ഡൽഹി വഴി ആ രാഷ്ട്രീയം ഉത്തർ പ്രദേശിലേക്കും പടർന്ന് കയറിയാൽ ബി.ജെ.പി. - ക്ക് ആശങ്കപ്പെടാതെ വയ്യാ. ഹിന്ദുത്വ പ്രസംഗങ്ങളും, റാം മന്ദിരവും, ജയ് ശ്രീറാം വിളികളുമൊന്നും മഹാ ഭുരിപക്ഷം ഹിന്ദുക്കളേയും സമ്പദ് വ്യവസ്ഥ ഈ രീതിയിൽ പോയാൽ ഇനി ആവേശം കൊള്ളിക്കില്ല.

നോട്ടു നിരോധനം, ദളിത് പീഡനം, മുസ്ലിം-ക്രിസ്ത്യൻ പീഢനങ്ങൾ, കർഷക പ്രശ്നങ്ങൾ, കോർപ്പറേറ്റ് പ്രീണനങ്ങൾ, വ്യാപാര-വ്യാവസായിക തകർച്ചകൾ, പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിൽപ്പനകളും, പിരിച്ചുവിടലുകളും - എല്ലാമെല്ലാം ബി.ജെ.പി.നേതൃത്യത്തിന്ന് ഉത്തരമില്ലാ പ്രശ്നങ്ങളാണ് . ഈ രീതിയിൽ പോയാൽ ബി.ജെ.പി.- യുടെ പടിയിറക്കത്തിൻറ്റെ കാലമാണ് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ കാണാൻ പോകുന്നത്.

ആകെയുള്ള 90 സീറ്റുകളില്‍ 40 സീറ്റുകളാണ് ബി.ജെ.പി. വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ നേടിയതിലും ഏഴു സീറ്റുകള്‍ കുറവ്. കഴിഞ്ഞ തവണ 15 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 16 സീറ്റുകള്‍ കൂടുതല്‍ നേടി 31 സീറ്റുകളില്‍ വിജയിച്ചു.

കഴിഞ്ഞ തവണ 19 സീറ്റുകള്‍ നേടിയ ഓംപ്രകാശ് ചൗതാലയുടെ ഐ.എന്‍.എല്‍.ഡി. ഇത്തവണ ഒരു സീറ്റിലേക്ക് ഒതുങ്ങിയപ്പോള്‍ ചൗതാല കുടുംബത്തില്‍ നിന്നു തന്നെയുള്ള ദുഷ്യന്ത് ചൗതാലായുടെ ജനനായക് ജനതാ പാര്‍ട്ടി 10 സീറ്റുകള്‍ പിടിച്ചെടുത്തു. ഏഴു സ്വതന്ത്രരും ഹരിയാന ലോക്ഹിത് പാര്‍ട്ടിയുടെ ഗോപാല്‍ കാണ്ഡയും വിജയിച്ചു. ഇവരെ ചേര്‍ത്ത് ബി.ജെ.പി. ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് കരുതുന്നത്.

കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഗോപാല്‍ കാണ്ഡ. എന്നാല്‍ 2012-ല്‍ അറസ്റ്റിലായതോടെ രാജി വയ്‌ക്കേണ്ടി വന്നു. കാണ്ഡയുടെ എം.ഡി.എല്‍.ആര്‍. എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസ് ആയിരുന്ന ഗീതിക ശര്‍മയുടെ ആത്മഹത്യയെ തുടര്‍ന്നായിരുന്നു ഇത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ കാണ്ഡയില്‍ നിന്നുണ്ടായത് വ്യക്തമാക്കി കത്തെഴുതി വച്ചിട്ടായിരുന്നു ഗീതിക ആത്മഹത്യ ചെയ്തത്.

ഇതേ വിധത്തില്‍ ഗീതികയും അമ്മയും പിന്നീട് ആത്മഹത്യ ചെയ്തു. എന്നാല്‍ ബലാത്സംഗ കുറ്റം പിന്നീട് ഡല്‍ഹി കോടതി റദ്ദാക്കിയെങ്കിലും കേസില്‍ ഇപ്പോഴും വിചാരണ നേരിടുന്നുണ്ട് കാണ്ഡ. കാണ്ഡയെ ബി.ജെ.പി. നേതൃത്വം പ്രത്യേക വിമാനം നല്‍കി ഡല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു എന്നു പറയുമ്പോൾ തന്നെ രാഷ്ട്രീയ ധാർമികതയെക്കാളേറെ കേവലം അധികാര മോഹമാണ് ബി.ജെ.പി. - യെ നയിക്കുന്നത് എന്ന് കാണാം.

75 സീറ്റുകളിലേറെ നേടും എന്നു പ്രഖ്യാപിച്ച് തെഞ്ഞെടുപ്പിനെ നേരിട്ട മനോഹര്‍ ലാല്‍ ഖട്ടര്‍ മന്ത്രിസഭയില്‍ ഖട്ടറും ആരോഗ്യ മന്ത്രി അനില്‍ വിജും മാത്രം വിജയിച്ചപ്പോള്‍ അഞ്ച് മന്ത്രിമാരും സംസ്ഥാന ബിജെപി അധ്യക്ഷനും ഒരു സഹമന്ത്രിയും പരാജയപ്പെട്ടു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ 79 നിയമസഭാ സീറ്റുകളിലും ബിജെപിയായിരുന്നു മുന്നില്‍. അവിടെ നിന്നാണ് അത് 40-ലേക്ക് ചുരുങ്ങിയത്.

സൈന്യത്തില്‍ ആളുകൾ ധാരാളം ഉള്ള സംസ്ഥാനമാണ് ഹരിയാന. അവിടെ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളും പാക്കിസ്ഥാനും രാജ്യസുരക്ഷയുമൊക്കെ ഉയര്‍ത്തി മോദിയും അമിത് ഷായും പ്രചരണം നടത്തിയെങ്കിലും അതൊന്നും പക്ഷേ, വേണ്ട വിധത്തില്‍ ഏശിയില്ല എന്നു തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി കൂറ് മാറിയവരെ മൽസരിപ്പിച്ചതുകൊണ്ടാണെന്നാണ് ബി.ജെ.പി. - ക്കാരും സംഘ പരിവാറുകാരും ഇപ്പോൾ പ്രചരിപ്പിക്കുന്നത്. പക്ഷെ അതൊന്നുമല്ല കാര്യം. ഇന്ത്യൻ സമ്പദ് വ്യവസ്‌ഥ ഈ രീതിയിൽ പോകുകയാണെങ്കിൽ ബി.ജെ.പി.-ക്ക് വലിയ ഭാവിയില്ല. പലരും കരുതുന്നത് പോലെ ഹിന്ദു ഏകീകരണം കൊണ്ടൊന്നുമല്ല ബി.ജെ.പി. ഇന്ത്യയിൽ വളർന്നത്. അത് ഒരു ഫാക്റ്റർ ആയെന്നു മാത്രം.

ബി.ജെ.പി. ഇന്ത്യയിൽ വളർന്നത് പണത്തിൻറ്റെ ശക്തി കൊണ്ടായിരുന്നു. മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആർ.എസ്.എസ്.- നെ കാര്യമായി മൈൻഡ് ചെയ്തിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. സംഘ പരിവാറിൻറ്റെ പ്രധാന വിഷയങ്ങളായ ഗോ സംരക്ഷണത്തോടും, അമ്പലം സംരക്ഷണത്തോടും മോഡിക്ക് വലിയ യോജിപ്പൊന്നും ഇല്ലായിരുന്നു.

മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അവിടെ റോഡ് വികസനത്തിനായൊക്കെ ആയി അനേകം അമ്പലങ്ങൾ പൊളിച്ചിട്ടുണ്ട്. പശുവിനോടും പുള്ളി അന്ന് കാര്യമായ സ്നേഹം ഒന്നും കാണിച്ചിട്ടില്ല. പക്ഷെ ഇതൊക്കെയാണെങ്കിലും ആർ.എസ്.എസ്സുമായി മോഡിക്ക് നല്ല ബന്ധമായിരുന്നു. അതിനു കാരണമായി ചിലരൊക്കെ ചൂണ്ടി കാട്ടിയുള്ള ഫാക്റ്റർ ഒന്ന് മാത്രമാണ് - പണം.

പണ്ട് മുളവടിയും, കാക്കി ട്രൗസറും ആയി നടന്നിരുന്ന ആർ.എസ്.എസ്സുകാർ ഇരുപത്തൊന്നാം നൂറ്റാണ്ടായപ്പോൾ ഒരുപാട് മാറി. ഇപ്പോൾ അവർ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ടെക്‌നോളജിയുടെ ഭാഗമാണ്. ഇൻറ്റർനെറ്റും, കംപ്യൂട്ടറും, സ്മാർട്ട് ഫോണും ഒക്കെയായി പ്രവർത്തിക്കാൻ അവർക്കും പണം വേണം. ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്ന മോഡിക്ക് മാത്രമേ അന്ന് പണം മൊബിലൈസ് ചെയ്യാൻ സാധിച്ചിരിന്നുള്ളൂ.

പ്രമോദ് മഹാജൻറ്റെ കൊലപാതകത്തിന് ശേഷം മോഡിക്ക് ബി.ജെ.പി.- യിൽ ഉയരാൻ സാധിച്ചതും പണം സംഘടിപ്പിക്കാനുള്ള കഴിവായിരുന്നു. മോഡിക്ക് മുമ്പ് പ്രമോദ് മഹാജനായിരുന്നു ആ ചുമതല എന്നാണ് കേട്ടിട്ടുള്ളത്. പ്രമോദ് മഹാജൻറ്റെ കൊലപാതകത്തിൻറ്റെ കാരണം ഇന്നും അജ്ഞാതമാണല്ലോ.

പക്ഷെ ഇനിയിപ്പോൾ കേന്ദ്ര ഭരണം തുലാസിലാകാൻ പോവുകയാണ് എന്നതിൻറ്റെ സൂചനകളൊക്കെ വന്നു തുടങ്ങി കഴിഞ്ഞു. ഡൽഹിയിലൊക്കെ ബിസിനസ് പഴയ പോലെ ഇല്ലാ. ഉത്തരേന്ത്യയിലെ ജനം ദീപാവലി സമയത്താണ് കാര്യമായ ഷോപ്പിംഗ് നടത്തുന്നത്. ഫ്രിഡ്ജ്, T.V., വാഷിംഗ് മെഷീൻ - ഇവയൊക്കെ കൂടുതലും ചിലവാകുന്നത് ദീപാവലി സമയത്താണ്.

2019 - ലെ കാര്യം നോക്കുമ്പോൾ ഇത്രയും കച്ചവടം കുറഞ്ഞ ദസറാ, ദീപാവലി സീസൺ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. സുപ്രീം കോടതി നിരോധിച്ചതുകൊണ്ട് പടക്ക വിൽപ്പനയും നടക്കുന്നില്ല. അതല്ലെങ്കിൽ ദീപാവലിക്ക് ഉത്തരേന്ത്യൻ നഗരങ്ങളിൽ രാത്രി മുഴുവൻ പടക്കം പൊട്ടേണ്ടതല്ലേ? കോടികണക്കിന് രൂപയുടെ കച്ചവടം ആണ് ആ വകുപ്പിൽ തന്നെ നഷ്ടമാകുന്നത്. തങ്ങളുടെ സാധനങ്ങൾ വിറ്റഴിക്കാൻ സാധിച്ചില്ലെങ്കിൽ മോഡിയെ വളർത്തിയ ബിസ്നസ് ക്ലാസ് തന്നെ മോഡിയെ വലിച്ചു താഴെയിടും.

ബി.ജെ.പി.- യെ പണ്ടേ 'ഷോപ്പ് കീപ്പേഴ്‌സ് പാർട്ടി' എന്നാണ് വിളിച്ചിരുന്നത്. അപ്പോൾ കടക്കാർക്ക് നഷ്ടം സംഭവിക്കുകയാണെങ്കിൽ പിന്നെ ബി.ജെ.പി.- യുടെ നിലനിൽപ്പ് എങ്ങനെ ഭദ്രമാകും? ഉത്തരേന്ത്യൻ 'ബനിയാ പാർട്ടിക്ക്' പിന്നെ വളരാൻ വലിയ സ്കോപ്പില്ല. ഈ വസ്തുത ചൂണ്ടി കാണിക്കുമ്പോൾ സംഘ പരിവാറുകാർ ഓൺലൈൻ ബിസ്നസ് ചൂണ്ടി കാട്ടും.

ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്നാപ്പ്ഡീൽ - തുടങ്ങിയ ഓൺലൈൻ സ്ഥാപനങ്ങൾ തകർപ്പൻ ബിസ്നസ് ആണ് നടത്തുന്നതെന്ന് അവർ പറയും. ഓൺലൈൻ വ്യാപാരം ഇന്ത്യയിലെ അപ്പർ മിഡിൽ ക്ലാസിനും, എലീറ്റ് ക്ലാസിനും ആണ് പഥ്യം; സാധാരണകാർക്കല്ല. സാധാരണകാരൻറ്റെ കൂടെ ക്രയ വിക്രയ ശേഷി ഉയർന്നില്ലെങ്കിൽ ഒരു മാന്ദ്യ സമയത്ത് സമ്പദ് വ്യവസ്ഥ ഉണരില്ല. അത്തരത്തിൽ സാധാരണക്കാരൻറ്റെ ക്രയ വിക്രയ ശേഷി ഉയരുന്ന ഒരു ട്രെൻഡും ഇപ്പോൾ കാണുവാൻ സാധിക്കുന്നുമില്ല.

കേരളം

2019 ഒക്റ്റോബർ നിയമസഭാ തിരഞ്ഞെടുപിന് മുമ്പും അതിനു ശേഷവും കേരളത്തിലെ ബി.ജെ.പി. - യുടെ കാര്യം വളരെ രസകരമാണ്. യുവതീ ദർശനം കാണാനിരുന്ന അയ്യപ്പൻറ്റെ ശാപം കേരളത്തിലെ ബി.ജെ.പി.-യെ ഇനി ഒരു കാലത്തും വിട്ടു പോകുമെന്ന് തോന്നുന്നില്ല. 2019 ഒക്റ്റോബർ നിയമസഭാ തിരഞ്ഞെടുപ്പുകൾ കാണിക്കുന്നത് അതാണ്.

കേന്ദ്രത്തിലുള്ള ബി.ജെ.പി.-ക്കാർ യുവതികൾ കയറുന്നതിന് അനുകൂലമാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു സ്വാമി അയ്യപ്പൻ അവരെ 2014 -ലും, 2019 -ലും അധികാരത്തിലേറ്റിയത്. മരിച്ചു പോയ സീനിയർ അഭിഭാഷകരായ അരുൺ ജെയ്റ്റ്‌ലി യുവതീ പ്രവേശനത്തിനെതിരെ നിയമം കൊണ്ടുവരുന്നതിനോട് കേരളത്തിലെ ബി.ജെ.പി.-ക്കാർക് ഒരു ഉറപ്പും നൽകാൻ തയാറല്ലായിരുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്ന രവിശങ്കർ പ്രസാദിൻറ്റെ നിലപാടും അങ്ങനെ തന്നെ.

ശബരിമല വിഷയത്തിലെ നിലപാട് ആണെന്ന് തോന്നുന്നു, പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. കേരളത്തിൽ എട്ടു നിലയിൽ പൊട്ടാൻ കാരണം. കേരളത്തിലെ ബി.ജെ.പി.-ക്കാർക് വിവരമില്ലാ. ഇനിയെങ്കിലും അവർ ദൈവങ്ങളുടെ അഭീഷ്ടം അനുസരിച്ചു പ്രവർത്തിക്കണം.

പണ്ട് തിരുവിതാംകൂറിലും, കൊച്ചിയിലും നിന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് മലബാറിലേക്കായിരുന്നു പണിഷ്മെൻറ്റ് ട്രാൻസ്ഫർ. സർക്കാർ ഉദ്യോഗസ്ഥർക്ക് മലബാറിൽ നിർബന്ധിത സേവനവും ഉണ്ടായിരുന്നു. ചിലപ്പോൾ അട്ടപ്പാടിയിലേക്കും ഉണ്ടായിരുന്നു പണിഷ്മെൻറ്റ് ട്രാൻസ്ഫർ. അങ്ങനെ കോഴിക്കോട്ടും, മലപ്പുറത്തും, കാസർകോട്ടും, അട്ടപ്പാടിയിലും സർക്കാർ ഉദ്യോഗസ്ഥർ പോയത് പോലെയാണെന്ന് തോന്നുന്നു ഇപ്പോൾ കേരളത്തിൽ നിന്നുള്ള ബി.ജെ.പി. നേതാക്കളുടെ മിസോറാമിലേക്കുള്ള പോക്ക്.

ബ്രട്ടീഷുകാരുടെ കാലത്ത് നാടു കടത്തിയിരുന്നത് ആൻഡമാനിലേക്കായിരുന്നു; അവിടെ സെല്ലുലാർ ജയിലിൽ പിന്നെ ഇടുമായിരുന്നു. ഇപ്പോൾ ശിക്ഷ സുഖ സൗകര്യങ്ങളും സെക്യൂരിറ്റിയും ഉള്ള രാജ്ഭവനുകളിലേക്കാണെന്ന വിത്യാസമേയുള്ളൂ. കേരളം ഏറ്റവും അധികം മിസ്സോറാം ഗവർണർമാരെ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ആയി മാറിയിരിക്കുന്നു.

ഇതിന് മാത്രം എന്ത് തെറ്റാണ് മിസോറാം ജനം കേരളത്തിനോട് ചെയ്തത്? കേരളത്തിലെ ബി.ജെ.പി. -യുടെ സംഘടനാ തലത്തിലുള്ള ഭൂലോക പരാജയങ്ങളായ നേതാക്കളെ ഇരുത്താന്‍ മാത്രം ഉള്ള ഒരു കസേര ആയി മിസോറാമിനെ അവർ മാറ്റി. മിസോറാം ജനതയുടെ ദുഃഖത്തിൽ ഇതെഴുതുന്നയാളും പങ്കു ചേരുന്നു.

ഇപ്പോൾ ശ്രീധരൻ പിള്ളയെ മിസോറാമിലേക്ക് വിടുബോൾ അത് ഒരു പണിഷ്മെൻറ്റ് ട്രാൻസ്ഫർ ആണെന്ന് സുബോധമുള്ളവർക്കൊക്കെ മനസ്സിലായി. മിസോറം ഗവർണ്ണർമാർ മലയാളികൾ ആയിരിക്കണം എന്നൊരു നിർബന്ധ ബുദ്ധി ബി.ജെ.പ്പി.-ക്ക് ഉണ്ട് എന്ന് തോന്നുന്നു. പണീഷ്മെൻറ്റ് ആയി മിസോറാമിൽ വിട്ട് പട്ടി ഇറച്ചി തീറ്റിപ്പിക്കാനുള്ള ഈ ശ്രമം എന്തായാലും വളരെ ക്രൂരമായിപ്പോയി. എന്തായാലും പട്ടി ഇറച്ചി ഒക്കെ തിന്ന് ഒന്ന് കൊഴുത്ത് മിനുത്ത് ശ്രീധരൻ പിള്ള സാർ തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന് ബി.ജെ.പി.നല്ല എന്തെങ്കിലും പദവി കൊടുക്കുമെന്ന് പ്രത്യാശിക്കാം.

പക്ഷെ ഇതുകൊണ്ടൊന്നും കേരളത്തിലെ ബീ.ജെ.പി. രക്ഷപെടാൻ പോകുന്നില്ലെന്നുള്ളത് വേറെ കാര്യം. ടാൻസാനിയായിലും ഉഗാണ്ടയിലും വെല്ലോ പോസ്റ്റ് ഉണ്ടാക്കി ആ കൃഷ്‌ണദാസിനേയും, ശശികല ടീച്ചറിനേയും, എം. ടി. രമേശിനേയും, ഗോപാലകൃഷ്ണനേയും, ശോഭാജിയേയും കൂടി നാട് കടത്തിയാൽ കേരളത്തിലെ ബി.ജെ.പി. രക്ഷപ്പെടുമെന്ന് പ്രത്യാശിക്കാം. അവരെ ഒക്കെ കൂടി ഇവിടുന്ന് ഒന്ന് കെട്ടി എടുത്താൽ ചിലപ്പോൾ കേരളത്തിലെ ബീ.ജെ.പി.-ക്ക് പോയ മാനം തിരിച്ചു പിടിക്കാനും സാധിക്കും.

അല്ലെങ്കിൽ കൽപാന്തകാലത്തോളം കേരളത്തിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേട് വരും. കേരളത്തിൽ ആരാ നിങ്ങളുടെ നേതാവ് എന്ന ചോദ്യത്തിനും, എന്താ നിങ്ങളുടെ രാഷ്ട്രീയ പരിപാടികൾ എന്ന ചോദ്യത്തിനും തമ്മിൽ തല്ലുന്ന അണികൾക്കും നേതാക്കൾക്കും വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നില്ലാത്തിടത്തോളം കാലം കേരളത്തിൽ ബീ.ജെ.പി.-ക്ക് പ്രതീക്ഷ വേണ്ടാ. പി.സി. ജോർജിറ്റേൻയും, ദേശീയ മുസ്ലീം ആയ അബ്ദുള്ളക്കുട്ടിയുടേയും, അൽഫോൺസ്‌ കണ്ണന്താനത്തിറ്റേൻയും കഷ്ടകാലം. അല്ലാതെന്തു പറയാൻ?


(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Advertisment