ഇറാനുമായുള്ള ഇന്ധന വ്യാപാരം അവസാനിപ്പിക്കാനായി സൗഹൃദ രാജ്യങ്ങൾക്ക് അമേരിക്ക നൽകിയ സമയപരിധി 2019 മെയ് 3-ന് അവസാനിച്ചു. നേരത്തേ ഇറാനിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നെങ്കിലും ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിരുന്നു. ഇതിൻറ്റെ കാലാവധിയാണ് 2019 മെയ് 3 വ്യാഴാഴ്ച അവസാനിച്ചത്.
ഇപ്പോൾ ഇന്ത്യയ്ക്ക് അമേരിക്കൻ ഉപരോധം നേരിടേണ്ടി വരും എന്ന ഘട്ടമായിരിക്കുമ്പോൾ കേന്ദ്ര സർക്കാർ പേടിച്ചിട്ട് ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിർത്താനുള്ള പുറപ്പാടാണ്. എണ്ണയുടെ വ്യപാര ബന്ധം തുടരാനായി ഇറാൻ ഇന്ത്യക്ക് പല രീതികളുള്ള സൗജന്യങ്ങളും 'ഓഫർ' ചെയ്തതായാണ് റിപ്പോർട്ടുകൾ. പക്ഷെ ഇന്ത്യ അമേരിക്കയെ പിണക്കാൻ തയാറല്ല.
എന്തുകൊണ്ടാണ് ഇന്ത്യ അമേരിക്കയെ പിണക്കാൻ തയാറല്ലാത്തത് എന്ന് ചോദിക്കുമ്പോൾ അമേരിക്കയുടെ നെത്ര്വത്ത്വത്തിലുള്ള സങ്കീർണമായ ലോക സമ്പദ് വ്യവസ്ഥയുടെ ചിത്രമാണ് നമ്മുടെ മുമ്പിൽ തെളിയുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക; അമേരിക്കൻ ഡോളറാവട്ടെ ലോകത്തുള്ള ഏറ്റവും കരുത്തുറ്റ കറൻസിയും.
ഇപ്പോൾ പല രാജ്യങ്ങളും സ്വന്തം നാണയങ്ങളിലോ അതല്ലെങ്കിൽ പഴയ ‘ബാർട്ടർ സിസ്റ്റത്തിൽ’ ഉണ്ടായിരുന്നത് പോലെ അവരവരുടെ ഉൽപന്നങ്ങൾ വ്യാപാരത്തിൽ കൈമാറ്റം ചെയ്യുകയാണ്. പക്ഷെ മൂല്യം കണക്കുകൂട്ടുന്നത് ഡോളറായിട്ടാണ്. കാരണം പൊതു നാണയം എന്ന നിലയിൽ ഡോളറിൽ ആണ് ലോകത്തിലെ എല്ലാ കറൻസികളുടേയും മൂല്യം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
ഈ ഡോളറിൻറ്റെ കരുത്തുകൊണ്ട് അമേരിക്ക നേരത്തേ വ്യാപാരയുദ്ധം പ്രഖ്യാപിച്ച പല രാജ്യങ്ങളും ഗുരുതര പ്രതിസന്ധിയിലായ ചരിത്രമുണ്ട്. അവരുടെ കയറ്റുമതി കുറയുകയും, വ്യവസായ ഉൽപാദനം താഴുകയും ചെയ്തതുമായ ഒരു സാഹചര്യം ആ രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചിട്ടുണ്ട്. വൻതോതിൽ തൊഴിൽ നഷ്ടം, വ്യവസായങ്ങൾക്ക് സംരക്ഷണമില്ലായ്മ, വളർച്ചാ മുരടിപ്പ് എന്നിങ്ങനെ പ്രത്യാഘാതങ്ങൾ വേറെയും അമേരിക്കൻ ഉപരോധം കൊണ്ട് ഉണ്ടായിട്ടുണ്ട്.
പക്ഷെ ഇന്നത്തെ കാലത്ത് ഓർക്കേണ്ട ഒരു പ്രധാന കാര്യം ലോകം പഴയത് പോലെയല്ല എന്നുള്ളതാണ്. അമേരിക്കൻ, ബ്രട്ടീഷ്, റഷ്യൻ ആധിപത്യമുണ്ടായിരുന്ന പഴയ ലോകമല്ല ഇപ്പോഴുള്ളത്. പാക്സ് ബ്രിട്ടാനിയയും, പാക്സ് അമേരിക്കാനയും, പാക്സ് റഷ്യാനയും ഒന്നുമല്ല ലോകത്ത് ഇപ്പോൾ ഉള്ളത്. അതിൻറ്റെയൊക്കെ കാലം കഴിഞ്ഞു.
അതുകൊണ്ടു തന്നെ അമേരിക്കയുടെ മുന്നിൽ മുട്ട് വളക്കുന്ന ഇത്തരം നയരീതികളെ 'നട്ടെല്ലില്ലായ്മ' എന്ന് പറയാം. പണ്ട് പ്രധാനമന്ത്രി വാജ്പേയ് സർക്കാർ ഇറാനിൽ നിന്നും പൈപ്പ്ല്യൻ വഴി ഇന്ധനം കൊണ്ടുവരാനുള്ള ചർച്ചകൾ തുടങ്ങി വെച്ചതായിരുന്നു. താൻ അധികാരത്തിൽ വന്നാൽ ഈ പൈപ്പ്ല്യൻ പദ്ധതി നടത്തും എന്നു മോഡി പറഞ്ഞിരുന്നു. അത് യാഥർഥ്യമായാൽ ഇന്ത്യയിൽ 40 രൂപയ്ക്ക് പെട്രോൾ വിൽക്കാൻ കഴിയും എന്നായിരുന്നു അദ്ദേഹത്തിൻറ്റെ പ്രസ്താവന.
പക്ഷെ വാഗ്ദാനങ്ങളെല്ലാം ലംഖിക്കുന്നതാണല്ലോ നമ്മുടെ പ്രധാന മന്ത്രിയുടെ ഒരു സ്ഥിരം രീതി. ഇറാനുമായുള്ള പൈപ്പ് ലൈൻ വന്നിരുന്നെങ്കിൽ പെട്രോളിയം വില കുറയുമ്പോൾ മുകേഷ് അംബാനിക്കും ഗോദാവരി തടത്തിലെ പ്രകൃതിവാതകം അതുപോലെ വിലകുറച്ചു വിൽക്കേണ്ടി വരുമായിരുന്നു.
അംബാനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്ന് തോന്നുന്നു നമ്മുടെ പ്രധാനമന്ത്രി അമേരിക്കൻ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കുന്നത്. അല്ലെങ്കിലും ഇപ്പോഴത്തെ കേന്ദ്ര ഗവൺമെൻറ്റിന് ചില 'മാർവാഡി' ബിസിനസുകാരോടുള്ള അമിത വിധേയത്ത്വം പരസ്യമായ രഹസ്യമാണല്ലോ.
ഇറാനിൽ നിന്ന് പൈപ്പ്ല്യൻ ഇന്ത്യയിൽ വന്നാൽ കൽക്കട്ട വഴി ബംഗ്ലാദേശ്, മ്യാൻമർ വഴി മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം - വരെ നീട്ടാം. ഒത്തിരി സാമ്പത്തിക ലാഭമുള്ള പദ്ധതി ആണത്. ഡോളറിൽ വിൽപന കുറയും അല്ലെങ്കിൽ ഡോളറിൻറ്റെ മൂല്യം കുറയും എന്ന് കണ്ട അമേരിക്കക്കാരൻ ഇപ്പോൾ നടത്തുന്ന സമ്മർദ തന്ത്രമാണീ ഇറാന് മേലുള്ള ഉപരോധം.
അമേരിക്കക്കാരൻ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി ആണ് ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് പറയുന്നത്. ഇന്ത്യ ഈ അമേരിക്കൻ സമ്മർദത്തിന് വഴങ്ങേണ്ട വെല്ലോ കാര്യവുമുണ്ടോ? ട്രംപിൻറ്റെ ബിസിനസ് താൽപര്യങ്ങൾക്കനുസരിച്ച് ഇൻഡ്യാക്കാരൻറ്റെ മുട്ട് വളയേണ്ട ഒരാവശ്യവുമില്ല.
അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ തുനിഞ്ഞാൽ കടുത്ത ഇന്ധന ക്ഷാമത്തിലേക്കും വലിയ വിലക്കയറ്റത്തിലേക്കും കാര്യങ്ങൾ പോകുമെന്നാണ് തോന്നുന്നത്. സാധാരണക്കാരുടെ പോക്കറ്റ് ചോരുകയും ചെയ്യും. ഇപ്പോൾ തന്നെ ഇറാൻ ഉൾപ്പെടെയുള്ള ഗൾഫ് മേഖല ഓയിൽ ടാങ്കറുകൾക്കെതിരെയുള്ള ആക്രമണത്തിൽ പ്രശ്ന ബാധിത മേഖലയായി മാറിക്കഴിഞ്ഞു. അമേരിക്കൻ യുദ്ധ കപ്പലുകൾ ആ പ്രശ്ന ബാധിത മേഖലയിലേക്ക് നീങ്ങുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
'ഇൻറ്റെർനഷനൽ എനർജി ഏജൻസിയുടെ' സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് 341000 ബാരൽ ക്രൂഡോയിലാണ് 2011-ൽ ഇന്ത്യ ഇറാനിൽ നിന്ന് വാങ്ങിയത്. ചൈന കഴിഞ്ഞാൽ ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡോയിൽ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.
2017-18-ൽ 1.84 കോടി ടൺ ഇന്ധനമാണ് ഇന്ത്യ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തത്. ഓരോ വർഷവും ഇറക്കുമതി വർധിക്കുകയാണ്. അത് കൂടാതെ ചൈന പാക്കിസ്ഥാനിൽ വികസിപ്പിക്കുന്ന തുറമുഖത്തിനെതിരായി ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിയുൾപ്പെടെ ഒട്ടേറെ ഇടപാടുകളും വർഷങ്ങൾ നീണ്ട ബന്ധവും ഇറാനുമായി ഇന്ത്യക്കുണ്ട്. അതൊക്കെ അമേരിക്കൻ താൽപര്യങ്ങൾക്ക് വേണ്ടി നഷ്ടപ്പെടുത്തേണ്ട വെല്ലോ കാര്യവും ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാരിനുണ്ടോ?
ഇപ്പോൾ ഇറാനെതിരെ അമേരിക്കൻ ഉപരോധത്തെ തുടർന്ന് ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി അവസാനിപ്പിക്കാനോ അല്ലെങ്കിൽ വൻതോതിൽ കുറയ്ക്കാനോ റിഫൈനറികളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയരുകയും താഴുകയും ചെയ്യുന്ന ഈ സമയത്ത് എന്തെങ്കിലും കാരണവശാൽ ലഭ്യത കുറയുന്ന സാഹചര്യമുണ്ടായാൽ വേണ്ട മുൻകരുതലുകൾ എടുക്കുകയാണ് ഇപ്പോൾ വേണ്ടത്. അല്ലാതെ അമേരിക്കൻ താൽപര്യങ്ങൾക്ക് വഴങ്ങിയിട്ട് ഇന്ത്യക്ക് എന്ത് പ്രയോജനം?
അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും, റഷ്യയും, ചൈനയും പോലുള്ള രാജ്യങ്ങളും അവഗണിച്ച അമേരിക്കൻ നിർദ്ദേശം ഇന്ത്യ എന്തിനു നടപ്പാക്കണം? പണ്ട് ഡോക്റ്റർ മൻമോഹൻ സിംഗ് പ്രധാന മന്ത്രിയായിരുന്നപ്പോൾ ലോകം മൊത്തം ഉപരോധിച്ചപ്പോഴും ഇറാനെ കൂടെ നിർത്തി.
അമേരിക്കയുടെ ബ്ലാക്മെയിൽ തന്ത്രത്തിനെതിരേ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കേണ്ട സമയമാണിത്. നേരത്തേ നരേന്ദ്ര മോഡിക്ക് വിസ നിഷേധിച്ച രാജ്യമായിരുന്നു അമേരിക്ക എന്ന വസ്തുത ആരൊക്കെ മറന്നാലും മോഡിജി മറക്കുകില്ലെന്നു കരുതുന്നു.