കാസര്‍കോഡ് : കാസര്‍കോഡ് ലോക്സഭാ സീറ്റില്‍ മുസ്ലീം ലീഗിന് കൂടി സ്വീകാര്യനായ കോണ്‍ഗ്രസ് സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ അണിയറ നീക്കം സജീവമായി. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ജീവകാരുണ്യ മേഖലയില്‍ ആയിരങ്ങള്‍ക്ക് താങ്ങും തണലുമായ ഫിറോസ് കുന്നംപറമ്പിലിനെ ഇവിടെ കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്നാണ് നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്.
കെപിസിസി യ്ക്ക് മുന്നില്‍ യുഡിഎഫ് നേതാക്കളും ചില പ്രമുഖ അനുഭാവികളുമാണ് ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ലീഗ് മൂന്നു സീറ്റുകള്‍ ആവശ്യപെട്ടിട്ടുള്ളതില്‍ ഒന്ന് കാസര്‍ഗോഡ് ആണ്. അവിടെ ലീഗിന് കൂടി സ്വീകാര്യനായ ഒരാള്‍ എന്ന നിലയിലാണ് ഫിറോസിനെ പരിഗണിക്കുന്നത്.
പാര്‍ട്ടിക്കാരനല്ലെന്നത് ഫിറോസിനു തടസമാണെങ്കിലും പതിവായി എല്‍ ഡി എഫ് വിജയിക്കുന്ന സീറ്റുകളില്‍ പൊതു സ്വതന്ത്രരെ പരിഗണിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലെ ലൈവ് പലർക്കും വിനോദമാണെങ്കില്‍ ഇതിനെ ഒരു ജീവകാരുണ്യ വിപ്ലവമാക്കി മാറ്റിയെന്നതാണ് ഫിറോസ് കുന്നംപറമ്പിലിന്‍റെ പ്രത്യേകത . ആ നിലയില്‍ നവമാധ്യമങ്ങളിലെ താരരാജാവായാണ് അദ്ദേഹ൦ അറിയപ്പെടുന്നത് .
പാവപ്പെട്ടവർക്കും സഹായത്തിനായി കേഴുന്നവര്‍ക്കും ഈ മനുഷ്യന്‍ എപ്പോഴും ആശ്രയിക്കാവുന്ന അഭയസ്ഥാനമാണ്. ഏത് കണ്ണീരിനും പരിഹാരമൊരുക്കുന്ന തണലിടം. ഒരു മൊബൈല്‍ ഫോണുമായി ഈ മനുഷ്യന്‍ തീര്‍ക്കുന്നത് കാരുണ്യത്തിന്റെ കടലാണ് . നവമാധ്യമങ്ങളിൽ സജീവമായവർ ഈ പേര് കേൾക്കാതിരിക്കാന്‍ വഴിയില്ല.
ജാതിയോ മതമോ നോക്കാതെ തന്റെ അറിവിലേക്കെത്തുന്നവരുടെ യാതനകൾ അദ്ദേഹം സോഷ്യൽ ചുവരിൽ പങ്കുവെയ്ക്കും. നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് വൈറലാകുക മാത്രമല്ല, അദ്ദേഹം പറയുന്ന രോഗിക്ക് സഹായമായി അക്കൗണ്ടിലേക്ക് പ്രവാസികളടക്കമുള്ളവർ പണമയക്കും, ചിലപ്പോഴൊക്കെ ചോദിക്കുന്നതിലുമധികം.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഫിറോസ് കുന്നംപറമ്പില്‍ എന്ന പാലക്കാട്ടുകാരന്‍ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഇടപെടലുകൾ നടത്താൻ തുടങ്ങിയിട്ട്. നവമാധ്യമങ്ങളിൽ നിറയെ അദ്ദേഹത്തോടുള്ള സ്നേഹം നിറഞ്ഞു. ഫിറോസിന്റെ ജീവകാരുണ്യ പ്രവർത്തന പോസ്റ്റുകൾ കക്ഷി, രാഷ്ട്രീയ ഭേദമന്യേ ആളുകൾ ഏറ്റെടുത്തു.
ഓട്ടിസം ബാധിച്ച മകളെ വീടിനുള്ളിൽ കെട്ടിയിട്ട് ജീവനോപാധി തേടി ജോലിക്കു പോകേണ്ടി വന്ന അമ്മയുടെയും തലയോട്ടി വളരുന്ന അപൂർവരോഗം ബാധിച്ച ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും ഉൾപ്പടെ സഹായം ആവശ്യമുള്ള പലരേയും മലയാളി അറിഞ്ഞത് ഫിറോസ് കുന്നുംപറമ്പിലിലൂടെയായിരുന്നു. വീടില്ലാത്തവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും രോഗികളും രണ്ടാമതൊന്നു ചിന്തിക്കാതെ അദ്ദേഹത്തെ സമീപിക്കാൻ തുടങ്ങി.
ആയിരക്കണക്കിനാളുകൾക്ക് ഫിറോസിന്റെ സഹായം ലഭിച്ചു. നാലു ലക്ഷത്തോളം ആളുകൾ ഫെയ്‍സ്ബുക്കിൽ ഇദ്ദേഹത്തെ പിന്തുടരുന്നുണ്ട് . കാലങ്ങളായി ഇടതുപക്ഷം വിജയിക്കുന്ന ഇവിടെ ഫിറോസിനെ രംഗത്തിറക്കുന്നത് കാസര്‍കോഡ് മണ്ഡലത്തിലെ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ യു ഡി എഫിന് സോഷ്യല്‍ മീഡിയയുടെ പിന്തുണ സമാഹരിക്കാന്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ മുസ്ലീം ലീഗ് രാഷ്ട്രീയവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഫിറോസിന്‍റെ കാര്യത്തില്‍ ലീഗ് നേതൃത്വത്തിനും ഭിന്നാഭിപ്രായമില്ല. സിപിഎമ്മിലെ പി കരുണാകരനാണ് ഇവിടെ സിറ്റിംഗ് എംപി . എന്നാല്‍ ഇത്തവണ അദ്ദേഹം മത്സര രംഗത്തുണ്ടാകാന്‍ സാധ്യതയില്ലെന്ന് കേള്‍ക്കുന്നു. പകരം കെപി സതീശ് ചന്ദ്രന്‍റെ പേരാണ് പരിഗണനയില്‍ .