കോട്ടയം: ഇന്നലെ സന്ധ്യയോടെ ആയിരുന്നു മരണം 103 വയസ്സായിരുന്നു. മകരച്ചതയ നാളിൽ പിറന്ന കാർത്യായനിയമ്മ ചതയത്തിന്റെ പക്ക പിറന്നാൾ ഇന്ന് എത്തും മുമ്പാണ് ഇഹലോക വാസം വെടിഞ്ഞത്.
കിടങ്ങൂർ കറുകശ്ശേരിൽ കുടുംബാംഗമായ കാർത്യായനി മുത്തശ്ശിയുടെ ജീവിതം ഒരു നാടിനാകെ അത്ഭുതമായിരുന്നു. നാല് മാസം മുമ്പ് വീണ് തുടയെല്ല് പൊട്ടിയത് ഒഴിച്ചാൽ 103 വയസ്സിനിടെ കാർത്യായനി മുത്തശി ആശുപത്രിയുടെ പടി കയറിയിട്ടേയില്ല. പ്രമേഹമോ, പ്രഷറോ, മറ്റു അസുഖങ്ങൾ ഒന്നും കാർത്യായനി മുത്തശ്ശിക്ക് ഇല്ലായിരുന്നു.
മകൻ റിട്ട. അദ്ധ്യാപകനും എസ്. എൻ. ഡി. പി യോഗം പിറയാർ ശാഖ പ്രസിഡന്റുമായ കെ. ഗോപി നാഥനോടോപ്പമായിരുന്നു കാർത്യായനി മുത്തശ്ശിയുടെ താമസം. ഭർത്താവ് കെ. എൻ. പണിക്കർ 45 വർഷം മുമ്പ് മരണമടഞ്ഞു.
കെ. ഗോപിനാഥൻ ഉൾപ്പെടെ ആറ് മക്കൾളുള്ള കാർത്യായനി മുത്തശിക്ക് അഞ്ച് തലമുറകളെ ലാളിക്കാനുള്ള ഭാഗ്യം ലഭിച്ചു. അൽപ്പം കേൾവി കുറവ് ഒഴിച്ചാൽ പ്രായത്തിന്റെതായ മറ്റ് അസുഖങ്ങൾ കാർത്യായനി മുത്തശ്ശിക്ക് ഉണ്ടായിരുന്നില്ല.
കിടങ്ങൂരിന്റെ സ്വന്തം കാർത്യായനി മുത്തശ്ശിയുടെ നിര്യാണത്തിൽ എം. പി. മാരായ ജോസ് കെ. എം. മാണി, തോമസ് ചാഴിക്കാടൻ, എം. എൽ. എമാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ, സുരേഷ് കുറുപ്പ്, എസ്. എൻ. ഡി. പി. യോഗം മീനച്ചിൽ യൂണിയൻ നേതാക്കളായ അഡ്വ. കെ. എം. സന്തോഷ് കുമാർ, എ. ജി. തങ്കപ്പൻ, എൻ. എസ്. എസ്. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി. പി. ചന്ദ്രൻ നായർ, കിടങ്ങൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജി. വിശ്വനാഥൻ നായർ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈബി മാത്യു, മുൻ എം. എൽ. എ. വി. എൻ. വാസവൻ തുടങ്ങിയവർ അനുശേചിച്ചു.