മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് കെ പി എ സി ലളിത. അവർ അവതരിപ്പിച്ച ഒട്ടേറെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിലുണ്ട് താനും. സംവിധായക പ്രതിഭ ആയിരുന്ന ഭരതന്റെ ഭാര്യ എന്ന നിലയിൽ കൂടി സമൂഹത്തിൽ സവിശേഷ പരിഗണനയുള്ള വ്യക്തിയാണ് കെ പി എ സി ലളിത.
നാടകത്തിൽ പയറ്റിത്തെളിഞ്ഞ അഭിനയ ചാരുത അഭ്രപാളിയിലും മികവോടെ കാലങ്ങളായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നടി . അഭിനയത്തിലെ സ്വാഭാവികതയാണ് അവരെ മറ്റ് അഭിനേതാക്കളിൽ നിന്ന് വേറിട്ട് നിർത്തുന്നതും.
ഭരതന്റെ മരണത്തിനു ശേഷം ജീവിതം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ നാളുകളെ കുറിച്ച് അവർ ഇടയ്ക്കിടെ വാചാലയാകാറുണ്ട്. കുടുംബത്തെ പുലർത്താൻ കഷ്ടപ്പെട്ട ആ നാളുകളെ കുറിച്ച് പറയുമ്പോൾ പ്രേക്ഷകരുടെ മനസ്സ് അവരോടൊപ്പം ഉണ്ടായിരുന്നു.
ലളിത എന്ന അഭിനേത്രിയെ അത്രമേൽ ഇഷ്ടമാണ് കേരളത്തിലെ ഓരോ പ്രേക്ഷകനും. മകൻ സിദ്ധാർത്ഥ് നടനായും പിന്നെ അച്ഛന്റെ വഴിയേ സംവിധായകനായും വളർന്നപ്പോൾ ആ അമ്മയോടൊപ്പം പ്രേക്ഷകരും ആ മാറ്റങ്ങളെ കൗതുകത്തോടെയും ബഹുമാനത്തോടെയും വീക്ഷിച്ചു.
തീർച്ചയായും പിടിച്ചു നിൽക്കാനുള്ള പോരാട്ടത്തിന്റെ വലിയൊരു കഥയുണ്ട് കെ പി എ സി ലളിതയുടെ കലാജീവിതത്തിൽ . നിരവധി അംഗീകാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കൊണ്ട് തന്നെ അവർ എന്നുമെന്നും ബഹുമാന്യയുമാണ്.
പക്ഷെ ഇപ്പോൾ കെ പി എ സി ലളിത വെറും അഭിനേത്രി മാത്രമല്ല. കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാർ വിശ്വസിച്ചു ഏൽപ്പിച്ച ഒരു സുപ്രധാന ചുമതല നിർവഹിക്കുന്ന വ്യക്തി കൂടിയാണ്.
കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സൺ എന്ന നിലയിൽ അവർ സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗമാണ്. എന്ന് വച്ചാൽ ആ സർക്കാർ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ മനസ്സ് കൊണ്ട് അംഗീകരിക്കുന്നില്ലെങ്കിൽ പോലും പുറമെ അവയോടൊപ്പം നിൽക്കാൻ ബാധ്യതപ്പെട്ട ആൾ.
തന്റെ സഹപ്രവർത്തക കൂടിയായ ഒരു നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോൾ സർക്കാർ ആ ഇരയോടൊപ്പം നിന്നു . പ്രതിസ്ഥാനത്തു ദിലീപ് എന്ന പ്രമുഖനായ നടൻ ആരോപിക്കപ്പെട്ടപ്പോൾ അയാളെ നിയമത്തിന്റെ വഴിയിലേക്ക് കൊണ്ട് വരാനും സർക്കാർ മടി കാണിച്ചില്ല.
അതൊക്കെ അല്പം മുമ്പുള്ള കാര്യങ്ങളാണെങ്കിലും ആ വിഷയമാണ് ഇപ്പോൾ കേരളം സജീവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
അതിനെ തുടർന്നുള്ള സംഭവ വികാസങ്ങളെടെ തുടർച്ചയാണ് സിനിമയിലെ വനിതാകൂട്ടായ്മയുടെ രൂപീകരണത്തിലേക്കു വരെ എത്തിച്ചത്.
അവർ ഉറച്ച നിലപാടുകളുമായി രംഗത്തു വന്നപ്പോൾ അവർക്ക് എല്ലാവിധ പിന്തുണയും നൽകിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സർക്കാരിനെ നയിക്കുന്നത്. എന്ന് വച്ചാൽ സർക്കാർ ആ വനിതാകൂട്ടായ്മ ഉയർത്തുന്ന പ്രശ്നങ്ങളോടൊപ്പം തന്നെയാണെന്നർത്ഥം.
ഇന്നുപക്ഷേ അമ്മയിലെ പ്രധാന നേതാവായ സിദ്ധിക്കും മറ്റൊരു നേതാവായ കെ പി എ സി ലളിതയും മാധ്യമങ്ങളെ കണ്ടത് ആ വനിതാ കൂട്ടായ്മയുടെ വാർത്താ സമ്മേളനത്തിലെ വസ്തുതകളെ ഖണ്ഡിക്കാനാണ്. സിദ്ധിക്ക് അത് ഏറെ 'ഭംഗി'യായി പറയുകയും ചെയ്തു.
പക്ഷെ പ്രിയപ്പെട്ട കെ പി എ സി ലളിത നിങ്ങൾ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ഇരയ്‌ക്കൊപ്പം നിൽക്കുന്നു എന്ന് വ്യക്തമാക്കിയ ഒരു സർക്കാർ നൽകിയ ഔദ്യോഗിക സ്ഥാനം കക്ഷത്തിൽ വച്ച് കൊണ്ടാണ് ആ വനിതാ കൂടായ്മയെ നിങ്ങൾ തുറന്നെതിർത്തത്.
അമ്മയിലെ നേതാവ് എന്നതിനേക്കാൾ ഉപരി സംഗീത നാടക അക്കാദമി ചെയർപേഴ്സൺ എന്ന സ്ഥാനത്താണ് താൻ ഉള്ളതെന്ന ബോധം പോലും നിങ്ങൾക്ക് നഷ്ടപ്പെട്ടോ എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു പക്ഷെ ആ നിലപാടുകൾ പറയാൻ അമ്മയ്ക്ക് മറ്റാരെയെങ്കിലും ഏല്പിക്കാമായിരുന്നു.
വനിതകൾ നടത്തിയ ഒരു വാർത്ത സമ്മേളനത്തിന് മുതിർന്ന ഒരു വനിതയെക്കൊണ്ട് തന്നെ മറുപടി പറയിക്കുക എന്ന അതിബുദ്ധിയാവാം 'അമ്മ കാണിച്ചത്. പക്ഷെ കെ പി എ സി ലളിത എന്ന അഭിനേത്രി അതിനു നിന്ന് കൊടുക്കരുതായിരുന്നു എന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.
പ്രത്യേകിച്ചും അതിൽ പങ്കെടുത്തു പറഞ്ഞ അഭിപ്രായങ്ങൾ അത്രയേറെ പിന്തിരിപ്പനാകുമ്പോൾ. അടൂർ ഭാസിയിൽ നിന്നുണ്ടായ തിക്താനുഭവങ്ങൾ കാലങ്ങൾക്കു ശേഷം വെളിപ്പെടുത്തിയ നടിയാണ് കെ പി എ സി ലളിത.
അതിനേക്കാൾ ഭീകരമായ ഒരാക്രമണത്തിനു വിധേയായ ഒരു നടിക്ക് വേണ്ടിയാണ് , മറ്റെല്ലാ നടിമാരുടെയും അവകാശ സംരക്ഷണത്തിന് വേണ്ടിയാണ് ഡബ്ലിയു സി സി എന്ന വനിതാ കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്. അതിനാണ് സർക്കാരിന്റെ പിന്തുണയും. ഏതൊരാളോടുമുള്ള സൗഹൃദവും അവരവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്.
ദിലീപിനോടൊ അമ്മയിലെ മറ്റു പ്രമുഖരോടൊഅതുണ്ടായിരിക്കാം. പക്ഷെ കെ പി എ സി ലളിത ഒരു ഇടതുപക്ഷ സർക്കാരിന്റെ ഭാഗമാണ്. ആ സർക്കാരിന്റെ നയസമീപനമാണ് പരോക്ഷമായെങ്കിലുംസംഗീത നാടക അക്കാദമി ചെയര്പേഴ്സണിലൂടെ അവഹേളിക്കപ്പെട്ടത്.