കരുണയുടെ പേരില്‍ അരങ്ങേറിയത് കരുണയില്ലാത്ത തട്ടിപ്പാണെന്ന് ആഷിക് അബുവിനും കൂട്ടര്‍ക്കുമെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നപ്പോള്‍ പ്രളയത്തിന്റെ പേര് പറഞ്ഞു സര്‍ക്കാരിനെ തട്ടിച്ച പണം തിരികെ കൊടുത്ത് കേസില്‍ നിന്നും രക്ഷപെടാനുള്ള നീക്കത്തിലാണ് പരിപാടിയുടെ സംഘാടകര്‍. ഇതോടെ ഒരു കാര്യം ബോധ്യമായി. ബണ്ടി ചോറിന്റെ വീട്ടില്‍ നിന്നും ആഷിക് അബുവിന്‍റെ വീട്ടിലേയ്ക്ക് അധികമൊന്നും ദൂരമില്ലെന്ന് !
എന്തായാലും ആ വിഷയം പണം തിരികെ കൊടുത്തെന്ന പേരില്‍ ഇപ്പോള്‍ പൊലീസിന്‍റെ മുന്‍പില്‍ ഇല്ലെങ്കിലും കേരള ജനതയുടെ മനസാക്ഷിക്ക് മുന്‍പിലുണ്ട്. അതവിടെ നില്‍ക്കട്ടെ. കരുണയുടെ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ ചര്‍ച്ചയായ കുറെ പ്രവാസി യുവാക്കളുടെ ഒരു പഴയ പരാതി ഇപ്പോള്‍ പ്രസക്തമാണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ നിര്‍മ്മാതാക്കളാണ് യുവാക്കള്‍. പണം വന്‍ വിജയം നേടിയിട്ടും ലാഭവിഹിതം പോയിട്ട് മുടക്കിയ പണം പോലും മുഴുവനായി മടക്കി കൊടുത്തിട്ടില്ലെന്നാണ് ഇവര്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നല്‍കിയ പരാതി.
ഇനി പറയാം : അബുദാബിയിലെ മുസ്സഫ എന്ന സ്ഥലത്ത് കാസർഗോട്ടെ ഒരു പയ്യൻ , എഞ്ചിനീയർ , കുറ്റിപ്പുറം എൻജിനീയറിങ് കോളേജിലെ പടിപ്പുകഴിഞ്ഞു ഒരു ഓയിൽ ഫീൽഡ് സപ്ലെ സ്ഥാപനം തുറക്കുന്നു . മറ്റൊരു ഇന്റർനാഷണൽ കമ്പനിയിലെ പ്രോക്യു്ര്മെന്റ് മാനേജരുടെ ഉപദേശപ്രകാരം ആരംഭിച്ച കമ്പനിയിൽ കേവലം പത്തുവര്ഷത്തിനിടയിൽ കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്നു എന്ന് കാണിച്ചുകൊണ്ട് സാധാരണക്കാരായ ചെറുപ്പക്കാരിൽ നിന്നും ഷെയർ പിരിക്കുന്നു .
കേവലം ആയിരം ദിർഹവും രണ്ടായിരം ദിർഹവും ശമ്പളമുള്ള ചെറുപ്പക്കാർ അമിതമായ ലാഭം കിട്ടിത്തുടങ്ങിയപ്പോൾ നിരവധിപേരെ കമ്പനിയിൽ ചേർക്കുന്നു . കേരളത്തിൽ വേര് പിടിച്ചിട്ടുള്ള ഒരു പ്രത്യേക രാഷ്ട്രീയ -മത പാർട്ടിയുടെ അണികളായിരുന്നു അതിൽ കൂടുതൽ പണം നിക്ഷേപിച്ചത്. ഏകദേശം നൂറു കോടിയോളം പിരിച്ചപ്പോൾ ബാങ്കുകാരും ലോണുകളുമായി അവരെ തേടിയെത്തി . ഇടക്കുവെച്ചു നിർത്തിപ്പോയ കൗല എന്ന സ്ഥാപനത്തിന്റെ കൂടെ ചേർന്നുകൊണ്ടാണ് ലോണുകൾ തരപ്പെടുത്തിയത് .
അഞ്ഞൂറോളം കോടി രൂപ ലോണും തരപ്പെടുത്തിയപ്പോൾ സിനിമാക്കമ്പം തലയിൽ കയറി . കാസർകോട്ടുകാരൻ പയ്യൻ കൊച്ചിയിലെ ഒരു പ്രമുഖ അഡ്വെർടൈസിങ് മീഡിയയിലെ ചില വ്യക്തികളുമായി കൈകോർത്തുകൊണ്ടു ഏകദേശം 40 കോടിയോളം മുതൽ മുടക്കിക്കൊണ്ട് ദുബായിലെ അൽഖൂസിൽ വൺ നെസ് മിൽ എന്നൊരു സ്ഥാപനം ആരംഭിച്ചു .
പ്രൈവറ്റ് സിനിമാതിയറ്ററും ഷൂട്ടിങ് ഫ്ലോറും ആപ്പിളിന്റെ കംപ്യുട്ടറുകളും മൈക്രോ മിഡി മാത്രം ധരിച്ചെത്തുന്ന മുപ്പതോളം തരുണീമണികളുമായി ചേർന്നുകൊണ്ടായിരുന്നു സ്ഥാപനത്തിന്റെ ലോഞ്ചിങ് .
ലോഞ്ചിങ്ങിന്റെ ഭാഗമായി മലയാളത്തിലെ ഒട്ടുമിക്ക ന്യുജെൻ സംവിധായകരും സന്നിഹിതരായിരുന്നു . ആഷിക് അബുവിനെ ഒരു നല്ല പാർട്ണണറായി അവരോധിക്കുകയും ചെയ്തു . ഉദ്ദിഷ്ടകാര്യങ്ങൾക്ക് ഉപകാരസ്മരണയെന്നോണം ആഷിഖ് അബുവിന്റെ എട്ടുനിലയിൽ പൊട്ടിയ ഗ്യാങ്‌സ്റ്റർ എന്ന സിനിമയുടെ വിജയാഘോഷം ദുബായിൽ വെച്ച് നടത്തിക്കൊടുക്കുകയും ചെയ്തു .
കൂടാതെ മലയാളത്തിലെ എല്ലാ സംഗീത സംവിധായകരെയും ഉൾപ്പെടുത്തി JAMGRAAB ( ജെ-ജാസി ഗിഫ്റ്റ് , എ - അൽഫോൻസ് , എം - മെജോ , ജി - ഗോപിസുന്ദർ , ആർ - രാഹുൽരാജ് ,എ -അഫ്സൽ യുസഫ് , എ -അനിൽ ജോൺസൺ , ബി -ബിജിബാൽ) ഒരു സംഗീത നിശ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡിസംബറിൽ പ്രഖ്യാപിക്കുകയും പിന്നീട് ഫെബ്രുവരിയിൽ അരങ്ങേറുകയും ചെയ്തു .
എട്ട് പേര് ചേർന്നുള്ള സംഗീതനിശ എട്ടുനിലകളിൽ പൊട്ടിയപ്പോൾ കമ്പനിയിൽ കുറെ തലകൾ തെറിച്ചു . മുതലാളിക്കും ആഷിഖ് അബുവിനും ഇടക്കുണ്ടായിരുന്ന പാലക്കാട്ടുകാരൻ പണിത പാലം ഇല്ലാതായി. പിന്നീടാണ് സിനിമ മേഖലയിൽ പണം നിക്ഷേപിക്കുവാൻ ആഷിഖ് അബു ഉപദേശിക്കുന്നതത്രെ . കൊച്ചിയിൽ അതേ പേരിൽ ഒരു കമ്പനി ആരംഭിക്കുകയും പാലക്കാട്ടുകാരൻ ശ്രീകാന്ത് ഉണ്ടാക്കിയ ഉടമ്പടി ഇല്ലാതാക്കി പുതിയ ഉടമ്പടി ആരംഭിക്കുകയും ചെയ്തു .
സിനിമാരംഗത്തേക്കുള്ള ഉടമ്പടി ഒപ്പിടുവാൻ ആഷിക് അബുവും ഭാര്യയും എത്തിയപ്പോൾ അവരെ സ്വീകരിക്കുവാനായി ലെക്സസ്സിന്റെ രണ്ടു കോടി വിലമതിക്കുന്ന വാഹനമാണ് മുതലാളി വാങ്ങിയത് . ഒരു ആഴ്ച ദുബായിൽ അനുഭവിക്കാവുന്ന എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് മഹേഷിന്റെ പ്രതികാരത്തിന്റെ നിർമ്മാണത്തിനുള്ള ഫണ്ടുറപ്പിച്ചു ആഷിഖ് അബു കൊച്ചിയിലെത്തി . അബുദാബിയിലെ വേദനിക്കുന്ന കോടീശ്വരന്റെ കളികൾ മനസിലാക്കിയ ആഷിഖ് അബു അവരുടെ ചിലവിൽ തന്നെ പല സ്ഥാപനങ്ങളും വിദേശയാത്രകളും തട്ടിക്കൂട്ടി .
സിനിമക്കായി പണമിറക്കുവാൻ അനുവദിക്കാത്ത പാർട്ടിയുടെ പ്രവർത്തകരിൽ നിന്നുമാണ് ഇതിലേക്കുള്ള ഫണ്ടുകൾ അബുദാബിക്കാരൻ സ്വരൂപിച്ചത് . കച്ചവടങ്ങൾക്കായി ഉപയോഗിക്കും എന്ന ഉറപ്പിന്മേൽ ഏകദേശം നൂറു കോടിയോളം സമാഹരിക്കുകയും പിന്നീട് സിനിമ ഇറങ്ങി ലാഭം ചോദിച്ചപ്പോൾ കൈമലർത്തുകയും ചെയ്ത ഒരു നിലപാടാണ് ശരിക്കുള്ള നിർമ്മാതാക്കൾക്ക് കാണുവാൻ കഴിഞ്ഞത് .
ലാഭം ഇല്ലെങ്കിലും മുതലെങ്കിലും തിരിച്ചുതരുവാൻ പറഞ്ഞപ്പോഴും ആഷിഖ് അബു വാക്ക് പാലിച്ചില്ല . ഇറക്കിയ പണമെല്ലാം വെള്ളത്തിൽ വരച്ച വരകൾ പോലെയായപ്പോൾ ഇപ്പറഞ്ഞ അബുദാബികമ്പനി അടച്ചുപൂട്ടുകയും ഒപ്പം ദുബായ് സിനിമ കമ്പനി ആർക്കുമില്ലാതാകുകയും ചെയ്തു .
അബുദാബിക്കാരൻ സ്വന്തം സ്ഥാപനം കത്തിക്കുകയും ഇൻഷുറൻസ് കിട്ടുമോ എന്ന് ശ്രമിക്കുകയും ചെയ്തു പരാജയപ്പെട്ടപ്പോൾ ഷാർജയിലെ ഒരു കുടുസു മുറിയിലേക്ക് താമസം മാറ്റുകയും ഒമാൻ വഴി ദുബായിൽ നിന്നും മുങ്ങുകയും ചെയ്തു . ഇന്നിപ്പോൾ ആ വേദനിക്കുന്ന കോടീശ്വരൻ എവിടെയുണ്ടോ ആവോ ? എന്തായാലും ആ കഥ അങ്ങനെ നില്‍ക്കുമ്പോഴാണ് ലോകം കണ്ണുനീര്‍ വീഴ്ത്തിയ കരുണയുടെ കഥകള്‍ പുറത്തുവന്നത്. അപ്പോള്‍ ലാഭം ആര്‍ക്കും , അത് സര്‍ക്കാര്‍ ആയാലും ബിസിനസ് പങ്കാളിയായാലും പങ്കിടുന്ന സ്വഭാവം ചിലര്‍ക്കില്ലെന്ന് ബോധ്യമായി.