Advertisment

ഗൾഫിൽ പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു...

author-image
nidheesh kumar
New Update

publive-image

Advertisment

വിശ്രമമില്ലാതെ എല്ലുമുറിയെ പണിയെടുത്താണ് ഇക്കാണുന്നതെല്ലാം നേടിയതെന്നാണ് പ്രവാസി സമൂഹം പൊതുവെ വിരൽ ചൂണ്ടി സംസാരിക്കാറുള്ളത്. വർഷങ്ങളോളം അവധിയില്ലാതെ അധ്വാനിച്ചതിൻ്റെ ക്ഷീണം തീർക്കാനാണ് നാട്ടിലെത്തുന്നത് എന്നും അവരാൽ ചിലർ കളിയായും കാര്യമായും പറയാറുണ്ട്.

വർഷങ്ങളായി പ്രവാസി ഭൂമിയിലെത്തിയിട്ടും ജോലി സ്ഥലവും താമസയിടവുമല്ലാതെ ആ രാജ്യത്തിൻ്റെ പ്രതിബിംബങ്ങളും ഉല്ലാസ കേന്ദ്രങ്ങളും കാണാതെ ലക്ഷക്കണക്കിന് പേർ ഇപ്പോഴും പ്രവാസി എന്ന കുപ്പായം ധരിച്ചിരിപ്പുണ്ട്.

ഉന്നത കമ്പനിയിലും സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനത്തിലും ആണ് ആഴ്ചയിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ശമ്പളത്തോടു കൂടിയ അവധി. ഏകാധിപത്യ - മുതലാളിത്ത  രാജ്യങ്ങളായിട്ടും ഗൾഫിലെ തൊഴിലാളികൾക്ക് ജീവനും സ്വത്തിനും വേണ്ട സംരക്ഷണം ഒരുക്കുന്നതിൽ അതത് രാഷ്ട്രതലവന്മാർ ശ്രദ്ധിക്കുന്നുവെന്നത് തന്നെയാണ് ആ നാടും പൗരന്മാരും വളർച്ച നേടുന്നതിൽ നിർണായക പങ്കു വഹിക്കുന്നത്. അങ്ങനെ തൊഴിലാളി സമൂഹത്തിന് വേണ്ടി ചരിത്രം രചിക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് ഭരണകൂടം.

തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങൾ തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ടാകും എന്നതാണ് ആ ചരിത്ര നിമിഷം. കഴിഞ്ഞ ദിവസം പരിഷ്കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴിൽനിയമങ്ങളിലാണ്  തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനും സമഗ്രക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി യു.എ.ഇ. മാനവവിഭവശേഷി മന്ത്രാലയം പുതിയ തൊഴിൽനിയമം അവതരിപ്പിച്ചിരിക്കുന്നത്.

2022 ഫെബ്രുവരിയിൽ പുതിയ നിയമം പ്രാബല്യത്തിലാകും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്കുപുറമെ, ഏറ്റവുമടുത്ത ബന്ധുക്കൾ മരിച്ചാൽ മൂന്നുമുതൽ അഞ്ചുദിവസം വരെ അവധി നൽകണമെന്ന് പുതിയ തൊഴിൽനിയമത്തിലുണ്ട്.

സ്വകാര്യമേഖലയിലെ പ്രസവാവധി 60 ദിവസമാക്കി. ഇവർക്ക് 45 ദിവസം മുഴുവൻ വേതനവും 15 ദിവസം പകുതി വേതനവും നൽകണം. കൂടാതെ കുട്ടി ജനിച്ച ദിവസം മുതൽ ആറുമാസം വരെ അഞ്ച് പ്രവൃത്തിദിവസങ്ങളിലായി രക്ഷാകർത്തൃ അവധിക്കും അർഹതയുണ്ട്.

നവജാതശിശുവിന് പ്രസവാനന്തരമുള്ള എന്തെങ്കിലും സങ്കീർണതകളോ അസുഖമോ ഉണ്ടായാൽ പ്രാരംഭ പ്രസവാവധി പൂർത്തിയാകുമ്പോൾ ശമ്പളമില്ലാതെ 45 ദിവസത്തെ അധിക അവധിക്കും അപേക്ഷിക്കാവുന്നതാണ്. ഇതിനായി അസുഖവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ സമർപ്പിക്കണം. പ്രത്യേക ആവശ്യങ്ങളുള്ള ശിശുക്കളുടെ അമ്മമാർക്ക് പ്രസവാവധി കഴിഞ്ഞാലും 30 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്കും അർഹതയുണ്ട്.

കോവിഡാനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴിൽമേഖലയിൽ യു.എ.ഇ. വിവിധ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പുതിയ തൊഴിൽ നിയമം നടപ്പാക്കുന്നതിലൂടെ മേലുദ്യോഗസ്ഥരോ സഹപ്രവർത്തകരോ നടത്തുന്ന ഭീഷണിപ്പെടുത്തൽ, ലൈംഗികപീഡനം, രേഖകൾ അനധികൃതമായി കൈവശപ്പെടുത്തൽ എന്നിവയിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ലഭിക്കും.

തൊഴിലാളികൾക്ക് നൽകുന്ന പ്രൊബേഷൻ കാലാവധി ആറുമാസത്തിൽ കൂടരുതെന്നും നിയമത്തിൽ നിർദേശിക്കുന്നുണ്ട്. ഫുൾടൈം, പാർട്ട് ടൈം ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും പുതിയ നിയമം ബാധകമാണ്. പുതിയ നിയമപ്രകാരം തൊഴിലാളികൾക്ക് ഒരു സ്ഥാപനത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറാൻ സാധിക്കും.

തൊഴിൽ കാലാവധിയുടെ അവസാനം യു.എ.ഇ. വിടാൻ ഉടമ നിർബന്ധിക്കുന്നതിൽനിന്ന് തൊഴിലാളികൾക്ക് പുതിയ നിയമം വഴി സംരക്ഷണം ലഭിക്കും. ഇതിനുപുറമെ, അടുത്ത വർഷം ഫെബ്രുവരി മുതൽ യു.എ.ഇ.യിലെ തൊഴിലാളികൾക്ക് ഒന്നിലധികം ഉടമകൾക്കു കീഴിൽ തൊഴിൽ ചെയ്യാനുള്ള അനുമതിയും ലഭിക്കും. നിലവിലുള്ള തൊഴിലിനു പുറമെ പാർട്ട് ടൈം തൊഴിലവസരം ലഭിക്കുന്നത് പ്രവാസികൾക്കടക്കം ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.

തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തുന്ന നല്ലൊരു സായാഹ്നം എല്ലാവർക്കും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. ജയ് ഹിന്ദ്.

Advertisment