കണ്ണുനീരിന്റെ നനവ് പടർന്നു തോർന്ന പെണ്മനസ്സുകളുടെ കഥകളാണ് ആരതി നായർ എഴുതിയ 'നാരീമരങ്ങൾ ' എന്ന കഥസമാഹാരം. 56 പേജുകളിലായി 7 കഥകൾ. ഋതുഭേദങ്ങളിലൂടെ കടന്നു പോകുന്ന ഓരോ കാലത്തിനും പ്രകൃതിയുടെ വിവിധ ഭാവങ്ങൾ ഉൾക്കൊള്ളുന്നത് പോലെ സാമൂഹിക ജീവിതത്തിലും സ്ത്രീ കടന്നു പോകുന്ന അവസ്ഥകളെ ചൂണ്ടി കാട്ടുന്ന കഥകൾ. അതുകൊണ്ടാകാം കഥകളുടെ പേരുകൾ പോലും പ്രകൃതിയോട് ചേർന്ന് നിൽക്കത്തക്കവിധം കഥാകാരി കൊടുത്തിട്ടുള്ളത്.
ഏഴ് കഥകളും ഏഴു മരങ്ങളിലൂടെ പടർന്നു കിടക്കുന്നു. നിത്യ ഹരിതത്തെ സൂചിപ്പിക്കുന്ന എവർഗ്രീനിലൂടെ കഥകളുടെ വായന ആരംഭിക്കാം. നിത്യ എന്ന കഥാപാത്രത്തിലൂടെയാണ് ആദ്യ കഥ ആരംഭിക്കുന്നത്. മാതാപിതാക്കൾ നഷ്ടപെട്ട് അനാഥയായ പെൺകുട്ടിക്ക് അഭയം നൽകിയ ബന്ധുക്കളുടെ പോലും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നു. എങ്കിലും പ്രയാസ ഘട്ടങ്ങളിൽ ഒന്നിൽ പോലും തളരാതെ ജീവിതത്തെ മുറുകെ പിടിച്ച് ഓരോ പടവും അവൾ കയറി.
സ്വന്തം പ്രയത്നം കൊണ്ട് ഒരു ബ്യൂട്ടി പ്രൊഡക്ടിന്റെ സിഇഒ വരെ എത്തപ്പെടുന്ന നിത്യ പൊരുതി നേടിയ ജീവിത വിജയത്തിൽ പുഞ്ചിരി പൊഴിച്ച് അവസാനം വായനക്കാരന്റെ മുൻപിൽ നിൽക്കുമ്പോൾ പ്രതിസന്ധികളിൽ തളരാത്ത ഒരു ജീവിത വിജയത്തിന്റെ പോസിറ്റീവ് എനർജി ആണ് നൽകുക.
സാധാരണ ഒരു ക്ളീനിംഗ് സ്ത്രീയുടെ കഥയാണ് എബോണി എന്ന കഥയിലൂടെ പറയുന്നത്. ആഫ്രിക്കൻ വനാന്തരങ്ങളിലെ കരുത്തുറ്റ ബ്ലാക്ക് വുഡിന്റെ പേരാണ് എബോണി എന്നത്. ഇതിലെ കഥാപാത്രത്തിന്റെയും പേര് അത് തന്നെയാണ്.
കൊറോണ എന്ന വിപത്ത് ലോകം മുഴുവനും പടർന്നപ്പോഴും അധികമൊന്നും നാം ശ്രദ്ധിക്കാതെ പോയവരാണ് ശുചീകരണത്തൊഴിലാളികൾ. നാല് ചുമരുകൾക്കുള്ളിൽ മനുഷ്യൻ അടഞ്ഞു പോയപ്പോഴും ക്ളീനിംഗ് തൊഴിലുമായി തൊഴിലാളികൾ സജീവമായിരുന്നു. ഏറെയും ഈ തൊഴിലുമായി ബന്ധപ്പെട്ടവർ സ്ത്രീകൾ ആണ് എന്നത് കൊണ്ട് അവരുടെ ആകുലതകൾ കഥയിലൂടെ പറഞ്ഞു പോകുന്നു.
എബോണിയുടെ വാക്കുകളിലൂടെ ഒന്ന് കടന്നു പോകാം "ഓരോ ടോയ്‌ലറ്റും കണ്ണാടിപോലെ തിളങ്ങി കിടക്കണമെങ്കിൽ ഞങ്ങൾ കൂടിയേ തീരു. ഞങ്ങൾ ഈ കമ്മ്യൂണിറ്റിക്ക് വളരെ ആവശ്യമുള്ളവരാണ്. ഈ സമയത്ത് എല്ലായിടവും ക്ളീൻ ആയി കിടക്കണം. ഇറ്റ് ഈസ് മൈ റെസ്പോൺസിബിലിറ്റി എന്റെ കുഞ്ഞുങ്ങളുടെ പ്രാർത്ഥന എന്നോടൊപ്പമുണ്ടാകും .അതാണെന്റെ പ്രൊട്ടക്ഷൻ"
അതെ അവരുടെ പേരിനെ അന്വർത്ഥമാക്കും വിധം വ്യക്തത വരുത്തുന്ന വാക്കുകൾ.
ഈ കഥ വായിക്കുമ്പോൾ ആപൽഘട്ടത്തിൽ പോലും കുടുംബത്തിനുവേണ്ടി പണിയെടുക്കുന്ന എബോണി മാർ നമുക്ക് ചുറ്റും ഉണ്ട് എന്ന തോന്നൽ വായനക്കാരിലേക്ക് എത്തിക്കാൻ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
ജീവിവത്തിന്റെ കെണികളിൽ അകപ്പെടേണ്ടവൾ അല്ല സ്ത്രീ. വ്യക്തമായ നിലപാടുകൾ സ്വീകരിക്കുകയും പ്രതിരോധിക്കേണ്ടതിനെ പ്രതിരോധിക്കുകയും ചെയ്യണം എന്ന സന്ദേശം ഉയർത്തി തണൽമരങ്ങൾ എന്ന കഥയിലൂടെ വിമല എത്തുമ്പോൾ മൗനമായി എല്ലാം സഹിക്കുന്ന സ്ത്രീകൾ ഉയർക്കണം എന്ന ശബ്ദമുയർത്തൽ കൂടിയായി അത് മാറുന്നു.
ഓരോ കഥകളിലും സ്ത്രീയുടെ വേദന ഉണ്ട് ഉയർത്തെഴുനേൽപ് ഉണ്ട്. സ്ത്രീ വിചാരങ്ങളെ അനാവരണം ചെയ്യുന്ന കഥകളെ പ്രകൃതിയുടെ വ്യത്യസ്തയുമായി കൂട്ടി യോജിപ്പിച്ചു എഴുതുകയും ശക്തമായ സ്ത്രീ കഥാപാത്ര സൃക്ഷ്ടി നടത്താനും കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
കഥകൾക്ക് ഒരു നോവലിന്റെ ഭാവം കടന്നു വന്നിട്ടുണ്ട് എങ്കിലും 7 കഥകളിലും സ്ത്രീയുടെ ആത്മാവ് നിറഞ്ഞു നില്പുണ്ട്. ആദ്യ കഥസമാഹാരം ആണെങ്കിലും തുടക്കത്തിന്റെ പതർച്ച ഇല്ലാത്ത എഴുത്ത്. സമസ്യ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിന്‍റെ വില 60 രൂപയാണ്.