Advertisment

25,000 പുസ്തകങ്ങളുടെ ശേഖരമാണ് പുസ്തക പ്രേമികൾക്കായി എറണാകുളം ജില്ലാ കോൺഗ്രസ് ആസ്ഥാനമായ ഡിസിസി ഓഫീസിലെ പുതിയ പബ്ലിക് ലൈബ്രറിയിലുള്ളത്. വായനക്കാർക്കൊരു സുവർണ്ണാവസരം... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

വായനയുടെ രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലും കൊണ്ട് സമ്പന്നമാകുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന് തുടക്കമിട്ടിരിക്കുകയാണ് എറണാകുളം ഡിസിസി.

വായന ഇഷ്ടപ്പെടുന്ന കുറെയേറെപ്പേർ ചേർന്ന് സ്വരുക്കൂട്ടിയ പുസ്തകങ്ങൾ. 25,000 പുസ്തകങ്ങളുടെ ശേഖരമാണ്,  പുസ്തക പ്രേമികൾക്കായി ജില്ലാ കോൺഗ്രസ് ആസ്ഥാനമായ ഡിസിസി ഓഫീസിലെ പുതിയ പബ്ലിക് ലൈബ്രറിയിലുള്ളത്.

വായനയ്ക്കൊപ്പം ആനുകാലിക വിഷയങ്ങളിൽ സംവാദങ്ങളും സാഹിത്യ പ്രവർത്തനങ്ങളും ലൈബ്രറിയുടെ ഭാഗമാകുന്നതിനായി കോൺഗ്രസിന്റെ ഓരോ വാർഡ് കമ്മിറ്റിയിൽ നിന്നുമാണ് ലൈബ്രറിയിലേക്കുള്ള ഭൂരിഭാഗം പുസ്തകങ്ങളും ശേഖരിച്ചത്.

കാലടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കമ്മിറ്റിയിൽനിന്നുമാത്രം ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തത്. വാർഡ് പ്രസിഡന്റ് വാവച്ചൻ താടിക്കാരന്റെ നേതൃത്വത്തിൽ പുസ്തകത്തിനായി ചെന്നപ്പോൾ റിട്ട. അധ്യാപിക തന്റെ കമ്മൽ ഊരി നൽകിയിരുന്നു. അത് വിറ്റ് ലഭിച്ച 18,320 രൂപയും പുസ്തകത്തിനായാണ് ചെലവഴിച്ചത്.

1964 മുതൽ 60 വരെ ഡിസിസി അധ്യക്ഷനായിരുന്ന പോൾ പി. മാണിയുടെ പേരിൽ ആരംഭിക്കുന്ന ലൈബ്രറി ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കാനാണ് ആലോചന. ഡിസിസിയുടെ നേതൃത്വത്തിലുള്ള 'സബർമതി' പഠന-ഗവേഷണ കേന്ദ്രത്തിന്റെ കീഴിലാകും പബ്ലിക് ലൈബ്രറി പ്രവർത്തിക്കുക.

ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്കായി 10 പേർ അടങ്ങുന്ന കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. രാജഗിരി ലൈബ്രറി സയൻസിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ തരംതിരിച്ച് ക്രമീകരിച്ചു വരികയാണ്.

പുസ്തകങ്ങളുടെ തരംതിരിക്കൽ, കോഡിങ്, ഡിജിറ്റൈസേഷൻ തുടങ്ങിയവയെല്ലാം രാജഗിരിയിലെ വിദ്യാർഥികളാണ് ചെയ്യുന്നത്. 'കോഹ' സോഫ്റ്റ്വേറാണ് ഡിജിറ്റൈസേഷന് ഉപയോഗിക്കുന്നത്. മൂന്നു മാസത്തിനകം ഡിജിറ്റൈസേഷൻ പൂർത്തിയാകും.

സബർമതി പഠന-ഗവേഷണ കേന്ദ്രത്തിൽ മാസത്തിൽ ആറോളം പൊതുചർച്ചകൾ നടത്താനാണ് ആലോചിക്കുന്നത്. അതേപോലെ പുസ്തക പ്രകാശനം പോലെയുള്ള ചടങ്ങുകളുടെ വേദി കൂടിയാകുമിത്. കൂടുതൽ ആളുകളുമായി ഇടപഴകാനുള്ള അവസരം ഓഫീസിൽ ഒരുക്കി നൽകുകയാണ്.

രാഷ്ട്രീയപരമായ വേർതിരിവില്ലാത്ത ഇടമാകും സബർമതി. എല്ലാ വശങ്ങളും പറയാനും കേൾക്കാനും ഇഷ്ടപ്പെടുന്നവർക്ക് രാഷ്ട്രീയമല്ലാത്ത ഒരിടമാക്കാനാണ് സബർമതിയിലൂടെ ഡി.സി.സി. ലക്ഷ്യമിടുന്നത്. 1000 ചതുരശ്ര അടിയിലാണ് ലൈബ്രറി ഒരുങ്ങുന്നത്.

ഇതുകൂടാതെ സബർമതിയുടെ ഭാഗമായി ഡിജിറ്റൽ സ്റ്റുഡിയോയും ഡിജിറ്റൽ ലൈബ്രറിയും ഡി.സി.സി.യിൽ ഒരുങ്ങുന്നുണ്ട്. നവ മാധ്യമങ്ങളിലൂടെ പ്രഗത്ഭരായ വ്യക്തികളുമായുള്ള ചെറിയ അഭിമുഖങ്ങൾ തയ്യാറാക്കുന്നതിന് ഡിജിറ്റൽ സ്റ്റുഡിയോ ഉപയോഗപ്പെടുത്തും.

കേരളത്തിൽ ആദ്യമായാണ് ഒരു ഡിസിസിയുടെ കീഴിൽ ഇങ്ങനെയൊരു സംരംഭം ആരംഭിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറയുന്നു. ഡിസിസിയിലെ ലൈബ്രറി കൂടുതൽ പേരെ വായനയിലേക്ക് നയിക്കും. ഇതിലൂടെ പ്രാദേശികമായ ഗ്രന്ഥശാലകളിലേക്കു കൂടി ഡിസിസി അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കും.

അതേ പോലെ, ലൈബ്രറിയിൽ അംഗത്വമെടുക്കുന്നതിന് ഓൺലൈൻ സൗകര്യമൊരുക്കാനുമാണ് ആലോചിക്കുന്നത്. ലൈബ്രറി എന്നതിനുപരി സംവാദങ്ങളും ചർച്ചകളുമൊക്കെ നടക്കുന്ന മികച്ച ഒരു പഠന-ഗവേഷണ കേന്ദ്രമാക്കി ഇത് മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവടക്കം പുസ്തക പ്രസാധകരുമായും മറ്റും ബന്ധപ്പെട്ട് ഡിസ്കൗണ്ട് റേറ്റിലും മറ്റും പുസ്തകങ്ങൾ സംഭരിച്ചു.

ചരിത്രം, സാഹിത്യം, ശാസ്ത്രം, സ്വാതന്ത്ര്യ സമരം, കല എന്നീ മേഖലകളിലെ പുസ്തകങ്ങൾ ഇവിടെ ഉണ്ടാകും. വായനക്കാർ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എത്തിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകും.

വായിച്ച പുസ്തകങ്ങളുടെ ഇടമാക്കുന്നതിലും നല്ലത് വായിക്കാൻ ഇഷ്ടപ്പെടുന്ന പുസ്തകങ്ങളെയും പുതുവായനക്കാരെയും ഇവിടേക്ക് എത്തിക്കുന്നതാണ്. മാതൃകാപരമായ ഈയൊരു രാഷ്ട്രീയ ബോധം എല്ലാ ഡിസിസിമാരും ഏറ്റെടുക്കുകയാണെങ്കിലെന്ന് ആഗ്രഹിച്ചു പോവുകയാണ്. എല്ലാവർക്കും വായനയുടെ ശുഭസായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment