Advertisment

ലഹരി മാഫിയ വലവീശിപ്പിടിക്കുന്നത് ക്ലാസ് മുറികളിലെ മിടുക്കികളെ... നമ്പർ വൺ വീമ്പുപറയുന്ന കേരളത്തിന്റെ ദയനീയ മുഖം ഇതാണ് (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സംസ്ഥാനത്തെ ലഹരിമാഫിയയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി ലഹരിക്ക് അടിമകളാക്കുകയും പിന്നീട് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും അതിനും ശേഷം തങ്ങളുടെ സംഘത്തിലെ ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് കൊച്ചിയിലെ സംഭവത്തിൽ നിന്നും വ്യക്തമാകുന്നത്.

നന്നായി പഠിക്കുന്ന ഒരു പെൺകുട്ടിയെയാണ് ലഹരി മാഫിയ ടാർജറ്റ് ചെയ്തത്. സ്കൂൾ ടോപ്പായ വിദ്യാർത്ഥിനി ഈ സംഘത്തിന്റെ വലയിൽ അകപ്പെട്ടു. പിന്നീട് ലഹരി ഉപയോഗം ആരംഭിച്ചു. ലൈംഗിക ചൂഷണത്തിന് ഇരയായി. ലഹരിക്കടത്ത് സംഘങ്ങൾക്കൊപ്പം കൊച്ചി നഗരത്തിലൂടെ കാറിൽ ചീറിപ്പാഞ്ഞു. ഇതൊന്നും രക്ഷകർത്താക്കൾ അറിഞ്ഞില്ല. സ്കൂൾ അധികൃതരോ അധ്യാപകരോ അറിഞ്ഞില്ല. സംസ്ഥാനത്തെ രഹസ്യ പൊലീസോ ഭരണകൂടമോ പോലും അറിഞ്ഞില്ല.

ലഹരി മാഫിയ സംസ്ഥാനത്തെ സ്കൂളുകളുടെ പരിസരത്ത് തമ്പടിച്ച ലഹരി സംഘങ്ങളെ കുറിച്ച് മുന്നേ തന്നെ വാർത്തകൾ വന്നിരുന്നു. ലഹരി മാഫിയ തമ്പാക്കും ഹാൻസും കഞ്ചാവും വിട്ട് മാരക രാസലഹരിയിലേക്ക് കടന്നതും ഇവിടുത്തെ അധികാരികൾക്ക് അറിവുള്ളതാണ്. പക്ഷേ ഈ ക്രൂര കൊലയാളി സംഘങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ എന്തെങ്കിലും പദ്ധതികൾ തയ്യാറാക്കുവാൻ 2014 -16ൽ ക്ലീൻ കാമ്പസ് സേഫ് കാമ്പസ് എന്ന പരിപാടി ഭരണകൂടം വിഭാവനം ചെയ്തെങ്കിലും രണ്ടോ മൂന്നോ വർഷത്തെ ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ.

പൊലീസും രഹസ്യപ്പൊലീസും നിഴൽപ്പൊലീസും എക്സൈസുമെല്ലാമുള്ള ഈ സംസ്ഥാനത്ത് ക്ലാസ്മുറികളിലെത്തി ബോധവത്ക്കരണ ക്ലാസുകൾ നടത്തുന്നതിലൂടെ മാത്രം ഈ ദുരന്തത്തെ നേരിടാൻ നമുക്ക് കഴിയില്ല. ലഹരിമരുന്ന് കേസുകളിൽ ശിക്ഷ കർശനമാക്കുകയും പരിശോധന ശക്തമാക്കുകയുമാണ് ആദ്യം വേണ്ടത്.

സ്റ്റുഡന്റ് പൊലീസ്, എൻസിസി, സ്കൗട്ട്, ജൂനിയർ റെഡ്ക്രോസ് എന്നിവ സ്കൂളുകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ അവരെ നോക്കുകുത്തിയാക്കി നിർത്തുക മാത്രമാണ് ചെയ്യുന്നത്. അവരെ കൂടി വിശ്വാസത്തിലെടുത്ത് മറ്റ് കുട്ടികളെ നിരീക്ഷിക്കാൻ പൊലീസോ രഹസ്യ പൊലീസോ അധ്യാപകരുടെ കൈകോർത്തുപിടിച്ച് ഉണ്ടാകണം.

സ്കൂളുകളും പരിസരവും നിരീക്ഷിക്കാൻ പൊലീസോ രഹസ്യപ്പൊലീസോ നിഴൽപോലീസോ ഉണ്ടാകണം. സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത് എന്നത് വളരെ ഗൗരവത്തോടെ കാണണം.

കുട്ടികളെ ലഹരിയിലേക്ക് എത്തിക്കുന്നത് കൗമാരത്തിന്റെ ചാപല്യം മാത്രം മുതലെടുത്താണ്. ലഹരി മുതൽ പെൺ‌വാണിഭം വരെ ഒറ്റ പാക്കേജായി സാമൂഹിക വിരുദ്ധ ശക്തികൾ അവതരിപ്പിക്കുമ്പോഴും സംസ്ഥാനം ഭരിക്കുന്നവർ, ലോകത്ത് നമ്പർ വൺ എന്ന് പറയുന്നവർ മൗനം പാലിക്കുകയാണ്. നമ്മുടെ പുതുതലമുറയുടെ നാമ്പുകൾ മുളയിലേ കരിച്ചുകളയുന്ന സാമൂഹിക വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ സംസ്ഥാന ഭരണകൂടത്തിന് കഴിയുന്നില്ല.

എന്തുകൊണ്ടാണ് ലഹരി മാഫിയ പെൺകുട്ടികളെ ലക്ഷ്യം വെക്കുന്നത്? കേവലം കഞ്ചാവ് കച്ചവടം മാത്രമല്ല, ഇത്തരം മാഫിയ സംഘങ്ങൾ ലക്ഷ്യം വെക്കുന്നത് എന്നതിന്റെ സൂചനയാണിത്. ഭരണകൂടങ്ങൾ മാത്രമല്ല, രക്ഷകർത്താക്കളും അധ്യാപകരും സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പാലിച്ചേ തീരൂ. മിടുക്കരായ നമ്മുടെ കുട്ടികൾ ലഹരി മാഫിയയുടെ ക്രൂരതയിൽ പിടഞ്ഞുവീഴാൻ ഇനിയും ഇടവരരുത്.

സ്കൂളുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കണം. ലഹരി മാഫിയയുടെ പ്രഭവസ്ഥനം കണ്ടെത്തി നശിപ്പിക്കാൻ കഴിയണം. ഒരിക്കൽ ചതിക്കുഴിയിൽ വീണാലും ധൈര്യസമേതം തുറന്ന് പറഞ്ഞ് കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കാനുള്ള ആർജ്ജവം നമ്മുടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഉണ്ടാക്കിയെടുക്കണം. പ്രാഥമികമായി ഇത്രയെങ്കിലും ചെയ്താൽ മാത്രമേ ക്ലാസ് മുറികളിലെ മിടുക്കികൾക്ക് ഈ നാട്ടിൽ ഭയമില്ലാതെ നടക്കാനാകൂ.

Advertisment