കോട്ടയം: സംക്രാന്തിയിലുളള ഹോട്ടൽ പാർക്ക് മലബാർ കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സ് രശ്മി രാജ് മരണപ്പെട്ട സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് കോയിപ്പടി കൊടിയമ്മ ഭാഗത്ത് കോളറങ്ങള വീട്ടിൽ അബ്ബാസ് മകൻ ലത്തീഫ് (37)എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇതിനെ തുടര്‍ന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർചെയ്യുകയും ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീനെ കാടാമ്പുഴയിൽ നിന്നും പിടികുടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഹോട്ടൽ ഉടമകൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയിരുന്നു.
ഇതിനെ തുടർന്നാണ് ഇയാളെ കർണാടക ബാംഗ്ലൂരിന് അടുത്ത് കമ്മനഹള്ളിയിൽനിന്നും പിടികുടിയത്. ഗാന്ധിനഗർസ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ പവനൻഎം. സി, സി.പി.ഓമാരായ പ്രവിനോ, സുനിൽ, വിജയലാൽ, രാഗേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.