ബുദ്ധിജീവികളുടെ ഇടയില്‍ പൊതുവെയും മുന്‍ സക്സലൈറ്റുകളുടെ ഇടയില്‍ പ്രത്യേകിച്ചും അടുത്ത കാലത്ത് നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ വാദപ്രതിവാദങ്ങളെ പൊതു സമൂഹം കണ്ടില്ലെന്നു നടിക്കുകയാണെന്നു തോന്നും. അത് മുന്‍ നക്സലൈറ്റുകളും ബുദ്ധിജീവിയും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെ ചുറ്റിപ്പറ്റിയുള്ളതാണ്.
ലൈംഗികാതിക്രമണ കേസില്‍ സിവിക് ചന്ദ്രന്‍ പ്രതിയായപ്പോള്‍ അപ്രധാനമായി മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത വാര്‍ത്ത ജാമ്യം നല്‍കലിലൂടെ ഒന്നു വികസിക്കുകയും ജാമ്യ ഉത്തരവില്‍ ജഡ്ജി ഇരയുടെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ വന്‍ വിവാദമായി തീരുകയും ചെയ്തു.
ബുദ്ധിജീവികളുടെ ഈ ഏറ്റുമുട്ടലുകളുടെ ഉള്ളുകള്ളികളിലേക്കു കടന്നുചെല്ലുകയല്ല മറിച്ച് കൗതുകകരമായ ചില സവിശേഷതകള്‍ ചൂണ്ടിക്കാണിക്കുകയാണ് ഈ കുറിപ്പില്‍.
പ്രായമാകുമ്പോള്‍ ലൈംഗികതയേക്കുറിച്ച് ചില ആധുനിക നിരീക്ഷണങ്ങള്‍ ബോധ്യപ്പെടുകയും അതു തുറന്നു പറയുകയും ചെയ്യുക ബുദ്ധിജീവികളില്‍ പൊതുവെ കണ്ടുവരുന്ന സ്വഭാവമാണ്.
പരേതനായ പുനത്തില്‍ കുഞ്ഞബ്ദുള്ളയായിരുന്നു മുൻപ് തുറന്നു പറച്ചിലുകളും വെളിപ്പെടുത്തലുകളും കൊണ്ട് പൊതുസമൂഹത്തിന്‍റെ കണ്ണുതള്ളിക്കുകയും സ്വന്തം കുടുംബക്കാരുടെ തല താഴ്ത്തിക്കുകയും ചെയ്ത വീരന്‍.
പ്രായപൂര്‍ത്തിയാകാത്തതു മുതലുള്ള പെണ്‍കുട്ടികളുമായി താന്‍ നടത്തിയതും നിലനിര്‍ത്തുന്നതുമായ (എഴുന്നേല്‍ക്കാന്‍ വയ്യാതായപ്പോഴും) പ്രണയ - ലൈംഗിക ബന്ധങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളാണ് പുനത്തില്‍ നടത്തിയത്.
വീട്ടുകാര്‍ പുനത്തിലിനെ ബന്ധനസ്ഥനാക്കുകയും മധു നായര്‍ ന്യൂയോര്‍ക്ക് കാണാനെത്തിയപ്പോള്‍ അതു നിഷേധിക്കുകയും തുടര്‍ന്നു ചില പത്രങ്ങള്‍ വാര്‍ത്ത കൊടുക്കുകയും സത്യമതല്ലന്നു ബോധ്യപ്പെടുത്താന്‍ വീട്ടുകാര്‍ കുളിപ്പിച്ചു കുട്ടപ്പനാക്കി പുനത്തിലിനെ കളത്തിലിറക്കിയതും എം. മുകുന്ദനെ സാക്ഷ്യപ്പെടുത്താന്‍ കൊണ്ടുവരുന്നതുമൊക്കെ സാഹിത്യ ബുദ്ധിജീവി ചരിത്രം.
ഇടക്ക് സിവിക് ചന്ദ്രനുമൊരു വെടി പൊട്ടിച്ചു. 20 വയസുള്ള കാമുകിമാരുണ്ടെന്നായിരുന്നു സിവിക്കിന്‍റെ ബഡായി. ഇരുപതു കഴിഞ്ഞ സ്വന്തം മക്കളായ പെണ്‍കുട്ടികള്‍ പോലും അതിന് സവിക്കിന്‍റെ ഒരു ബുദ്ധിജീവി അരാജകത്വ ജാഡ എന്നതില്‍ കവിഞ്ഞൊരു പ്രാധാന്യം നല്‍കി കാണില്ല.
വിക്ടോറിയന്‍ സദാചാരത്തെ തള്ളിപ്പറയുന്ന ബുദ്ധിജീവികള്‍ അവിഹിതങ്ങളെ ആദര്‍ശവത്കരിക്കുന്നത് അവ കുടുംബ ബന്ധങ്ങളുടെ നിലനില്‍പ്പിന് അനിവാര്യമായ തൃപ്തിയുടെയും സന്തോഷത്തിന്‍റെയും കൈവഴികളായി തീരുമെന്നു പറഞ്ഞാണല്ലോ !
വര്‍ഷങ്ങള്‍ക്കു മുമ്പു വീണു കാലൊടിഞ്ഞതും പ്രായാധിക്യം കാരണം നടക്കാന്‍ പലപ്പോഴും ഊന്നു വടിയുടെ സഹായം തേടുന്നതുമായ സിവിക്കാണ് ഇരുപത് കാരിയുടെ കാമുകവേഷം എടുത്തണിഞ്ഞതെന്ന വിരോധാഭാസവുമുണ്ട്. പ്രണയത്തിനു പ്രായമില്ലെന്നാണ് സിവിക് സിദ്ധാന്തം. ഇത് സിവിക്കിനു തിരിഞ്ഞു കൊത്തി.
പുരുഷ ബുദ്ധിജീവികള്‍ക്ക് അസൂയയും സ്ത്രീ ബുദ്ധിജീവികള്‍ക്ക് ആപത്ശങ്കയും സ്വാഭാവികം.
എന്തായാലും രണ്ടു സ്ത്രീപീഢന കേസുകളില്‍ സിവിക് പ്രതിയായി. നക്സലൈറ്റായിരുന്നപ്പോള്‍ പോലീസിനെയും സി.പി.എമ്മിനെയും വട്ടം ചുറ്റിച്ച സിവിക് ഈ കേസുകളില്‍പെട്ടു മുട്ടുകാലിലിഴഞ്ഞുപോയി.
രണ്ടു പുസ്തകം പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയ്യെടുത്ത സിവിക് പ്രതിഫലമായി ഇരയുടെ പിന്‍ കഴുത്തില്‍ നിന്നും പ്രതീക്ഷിച്ചത് സ്പര്‍ശിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ്. അതു ചുണ്ടുകൊണ്ടാകുമ്പോള്‍ അതിനെ ഉമ്മയെന്നു വരെ പറയാം.
പിന്നെ 'ഉമ്മോണിംഗ്' 'ഉമ്മ് നൈറ്റ്' തുടങ്ങിയ പുതിയ പദാവലികളും സിവിക്കിന്‍റെതായി സംഭാവന ചെയ്യപ്പെട്ടത് സ്വാഭാവികം. മാത്രമല്ല സാംസ്കാരിക രംഗത്തെക്കുറിച്ച് വാതുറന്നു പോകരുതെന്നുമുള്ള ഒത്തുതീര്‍പ്പുവ്യവസ്ഥ നടപ്പായില്ല.
പാഠഭേദം പത്രാധിപരായ സിവിക്കിനെതിരെ അവര്‍ അന്വേഷണ സമിതിയെ നിയോഗിച്ചു. സമിതിയുടെ കണ്ടെത്തലുകളില്‍ പരാതി തെളിയിക്കപ്പെട്ടില്ല. പിന്നെയാണ് ഇരുപക്ഷവും നേര്‍ക്കുനേര്‍ നിന്നു ഫേസ്ബുക്കിലൂടെ വാള്‍പയറ്റാരംഭിച്ചത്. അണിനിരന്നവര്‍ ചില്ലറക്കാരല്ല. ആശ്ലേഷിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും അതില്‍ ഖേദമാകാമെന്നും വരെ സിവിക് എത്തിയത്രെ.
ഏപ്രില്‍ 17 നു നടന്ന സംഭവത്തിനു ശേഷം മെയ് മാസത്തില്‍ ഇരയും കൂട്ടരും സിവിക്കിനൊപ്പം പഠന പര്യടനത്തിനു പോകാന്‍ തയ്യാറായത് പിന്നെന്തിനെന്ന ചോദ്യവും അന്വേഷണ സമിതിയിലെ ബുദ്ധിജീവി വനിതകള്‍ ഇരയോടു ചോദിച്ചത്രെ.
എന്തായാലും ഈ ആരോപണങ്ങളില്‍ കഴമ്പില്ലന്നു കണ്ടിട്ടാകാം സിവിക്കിനു മുന്‍കൂര്‍ ജാമ്യം ലഭിച്ചു. പുസ്തക കച്ചവടത്തിന്‍റെ പേരില്‍ രണ്ടു പഴയ അടുപ്പക്കാര്‍ തമ്മില്‍ പിണങ്ങിയപ്പോഴുണ്ടായ ഈര്‍ഷ്യയെന്നായിരുന്നു ചിലരുടെ വിലയിരുത്തല്‍. സമിതിയോടു ഇര തുറന്നു പറഞ്ഞ മറ്റ് പീഢകരെ വെറുതെ വിട്ടതും സമിതി ഗൗരവമായെടുത്തത്രെ.
കഷ്ടകാലം സിവിക്കിന് ആരംഭിച്ചിട്ടെ ഉണ്ടായിരുന്നുള്ളു. നക്സലൈറ്റായിരുന്നപ്പോള്‍ ഉപദ്രവിച്ചവരുടെ ആത്മാക്കള്‍ ആകാശത്തു കിടന്നു വട്ടംചുറ്റിപ്പിടിച്ചു കളഞ്ഞു. ഉടന്‍ വന്നു അടുത്ത പരാതി.
2020 ല്‍ ഇദ്ദേഹം ഒരു പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി റേപ്പു ചെയ്യാന്‍ ശ്രമിച്ചു എന്നായിരുന്നു അത്. അതില്‍ സിവിക് ഇരുന്നുപോകുമെന്നാണ് എതിര്‍പക്ഷക്കാര്‍ കരുതിയത്.
സംഭവ ദിവസം ഇരക്കൊപ്പം വേറെ പെണ്‍കുട്ടികള്‍ കിടന്നിരുന്നുവെന്നും രാത്രി ഇര ഛര്‍ദിച്ചപ്പോള്‍ പുറം തടവിക്കൊടുക്കുക മാത്രമായിരുന്നുവെന്നുമായിരുന്നു സിവിക്കിന്‍റെ ന്യായവാദം. പ്രസ്തുത ക്യാമ്പില്‍ മിക്കവരും ആ രാത്രി ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഛര്‍ദിച്ചിരുന്നത്രെ.
ഇതിനിടയിലാണ് ജഡ്ജി ഇര ഗ്രൂപ്പു ഫോട്ടോയില്‍ ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചു പറഞ്ഞതും പൊല്ലാപ്പു പിടിച്ചതും അതിന്‍റെ അടി സിവക്കിനു മുതലും പലിശയും ചേര്‍ത്തു ലഭിച്ചതും.
പിന്നീടങ്ങോട്ടു ബുദ്ധിജീവികള്‍ തമ്മിലുള്ള വാള്‍പയറ്റായിരുന്നു. സിവിക് വടികുത്തിയല്ല മറ്റേത് കുത്തിയാണു നടക്കുന്നതെന്ന ഉദാത്ത ഭാവന വരെ അവിടെ വിരചിക്കപ്പെട്ടു. കരുത്തുറ്റ ശിവലിംഗം പോലും നടക്കാന്‍ ആരും ഉപയോഗിച്ചതായി പുരാണത്തില്‍ പറയുന്നില്ല.
തുടക്കത്തില്‍ പോലീസ് കേസൊന്നുമില്ലാതെ കൂട്ടുകാര്‍ തമ്മില്‍ പറഞ്ഞു തീര്‍ക്കാമെന്നൊക്കെയായിരുന്നു പദ്ധതിയെങ്കിലും ബുദ്ധിജീവികള്‍ ഇടപെട്ടതോടെ സിവിക്കിനെ വയസുകാലത്ത് ജയിലിലിട്ടേ അടങ്ങൂ എന്ന വാശിയായി. പുതിയ ജയില്‍ എങ്ങനെയെന്നു സിവിക് ഒന്നറിയേണ്ടേ.
അങ്ങനെ കേരളത്തിലെ ബുദ്ധിജീവി വര്‍ഗം രണ്ടായി പിളര്‍ന്നുനിന്നു പോരാടുകയാണ്. ചെളിവാരിയെറിയലിനേക്കാള്‍ കൂടുതല്‍ അശ്ലീലമാണ് അവിടെ ആടിക്കളിക്കുന്നത്. അതും ചില്ലറക്കാരല്ല. നമ്മുടെ ചിന്തകളെ ചൂടും ചൂരും നല്‍കി ഉലകളില്‍ പഴുപ്പിച്ചെടുക്കുന്നവര്‍.
കുറച്ചു ദിവസം ജയിലില്‍ കിടക്കാന്‍ സിവിക് തയ്യാറായാല്‍ തീരുന്ന പ്രശ്നമേയുള്ളു. കേസും ജയിലുമാണല്ലോ ഇപ്പോഴത്തെ നമ്മുടെ പ്രാണവായു. സിവിക്, നിങ്ങള്‍ സ്വയം ജയിലിലേക്കു പോകൂ. ഈ വിഷപ്പുക ഒന്നടങ്ങട്ടെ.