കരുളായി ഉൾവനത്തിൽ താമസിച്ചിരുന്ന ചോലനായ്ക്കർ വിഭാഗമായ കരിമ്പുഴ മാത മാമൻ ഇനി ഓർമ്മകളിലേക്ക് മാത്രം. മാഞ്ചേരിയിലെ സംഗമകേന്ദ്രത്തിൽ ഐടിഡിപിയുടെ റേഷൻ അരി വാങ്ങാൻ പോയി മടങ്ങുന്നതിനിടയിൽ കാടെടുത്തു. 20 വർഷം മുൻപ് ഡൽഹിൽ വച്ചു നടന്ന റിപ്പബ്ലിക്ദിന പരേഡിൽ അഥിതികളായി ഭാര്യ കരിക്കയുമൊത്ത് പങ്കെടുത്തിരുന്നു.
ഡൽഹി ആദ്യമായി കണ്ട ചോലനായ്ക്കർ ഇവർ തന്നെയായിരിക്കും. ഏഷ്യയിലെ പ്രത്യേക ദുർബല ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ് ചോലനായ്ക്കർ. ജനസംഖ്യയിൽ ഏറ്റവും കുറവും, സ്ത്രീകൾ ഏറ്റവും കുറവുമുള്ള ഗോത്രം.
പണ്ട് കാടിനുള്ളിലെ ഗുഹകളിൽ താമസിക്കുകയും, കാട്ടു വിഭവങ്ങൾ ഭക്ഷണമാക്കുകയും ചെയ്തിരുന്നു. ഇന്ന് പുറം ലോകവുമായി അറിയപ്പെടാൻ തുടങ്ങിയെങ്കിലും, നാടറിയാൻ ഒരു പാടകലേ.
എന്റെ കൂട്ടുകാരുണ്ട്. ഭാഷ കൊണ്ട് കുറച്ചൊക്കെ ഞങ്ങൾ ഒപ്പിക്കും. എന്റെ എഴുത്തുകൾ വായിച്ചും പാട്ടുകൾ കേട്ടും അഭിപ്രായം പറയും. വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല. വല്ലാത്തൊരു വിങ്ങൽ. ഇങ്ങനെ കാടറിഞ്ഞൊരു കാടായി കഴിഞ്ഞ ഒരു പാട് ആളുകളെ കാട് തിരിച്ചെടുക്കും.
ആന, നരി, പുലി, കടുവ, പന്നി, പാമ്പ്, മരം, പുഴ എന്നീ വേഷങ്ങളിൽ എത്തും. പ്രായം പോലും വകവെയ്ക്കില്ല, സത്യം. ഒരു പക്ഷേ അതേ റിപ്പബ്ലിക്ദിനത്തിൽ ഇദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും ഓർക്കാനാവും. കണ്ണീരോടെ വിട, ഒരു പിടി കാട്ടുപൂക്കളുമായി ഞാനും.