കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ശിക്ഷിയ്ക്കപ്പെട്ട് 22 വർഷത്തെ ജയിൽവാസത്തിന് ശേഷം സുപ്രീംകോടതിയിൽനിന്നും ശിക്ഷാ ഇളവ് കിട്ടി ഇന്ന് ജയിൽ മോചിതനായ കുപ്രസിദ്ധ കള്ളുകച്ചവടക്കാരനെ ആരൊക്കെയോ ചേർന്ന് ജയിൽ കവാടത്തിൽ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ചിത്രമാണിത്.
102 വർഷം മുമ്പ് ചിങ്ങമാസത്തിലെ ചതയം നാളിലാണ് ശ്രീനാരായണ ഗുരുദേവൻ ഒരു ജന്മദിന സന്ദേശം ലോകത്തിന് നൽകിയത്. "മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്" എന്നായിരുന്നു അത്. അങ്ങനെ അരുളിച്ചെയ്ത യുഗപ്രഭാവൻ ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത ഷാൾ അണിയിച്ചുകൊണ്ടുതന്നെ വേണമായിരുന്നോ, 31 പേരുടെ മരണത്തിനും നിരവധിയാളുകളുടെ കാഴ്ചശക്തി പോകുന്നതിലും കലാശിച്ച കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ സ്വീകരിക്കാൻ ?
ഓർക്കുക, അയാൾ നിരപരാധിയെന്ന് കണ്ട് കുറ്റവിമുക്തനാക്കി മോചിപ്പിച്ചതല്ല, ശിക്ഷയിളവ് കൊടുത്ത് മോചിപ്പിച്ചതാണ്. അയാൾ ഇന്നും ഈ സമൂഹത്തിന് മുമ്പിൽ കുറ്റവാളിയാണ്.
ഇനി ഒരു വാദത്തിനായി "അയാൾ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതല്ലേ, ഇനി എന്തിനാണ് മാറ്റിനിർത്തുന്നത് " എന്ന് ചോദിയ്ക്കുന്ന മഹാനുഭാവന്മാരുണ്ടെങ്കിൽ അവരോടാണ് - ഏതാണ്ട് 50 തിലധികം കുടുംബങ്ങളാണ് പണത്തോടുള്ള ഇയാളുടെ ആർത്തി കാരണം അനാഥമായത്. അവരുടെ കുടുംബങ്ങൾ ഇപ്പോഴും ആ നാട്ടിൽ ജീവിക്കുന്നുണ്ട് .
"അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം" എന്നുകൂടി ഗുരുദേവൻ പറഞ്ഞിട്ടുണ്ട് . അതായത് , ഇതൊക്കെ ചെയ്യുമ്പോൾ തന്മൂലം വേദനിക്കുന്നവരെകൂടി ഓർക്കണം എന്ന്