കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം അനവധി സർക്കാരുകൾ ഭരണത്തിൽ വന്നെങ്കിലും കാലാവധി തികച്ചത് ചിലത് മാത്രമാണ്. പല മന്ത്രിസഭകളും വിവിധ കാരണങ്ങൾ കൊണ്ട് കാലാവധി തികയ്ക്കാതെ രാജി വച്ചൊഴിയേണ്ടി വന്നു.
കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ മൂന്ന് പേർ വളരെ നന്നായി ഭരണം നടത്തിയവരാണ്. സി.അച്യുതമേനോൻ , കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവർ മികച്ച ഭരണകർത്താക്കൾ ആയിരുന്നു. അച്യുതമേനോൻ മന്ത്രിസഭയിലെ മിക്കവരും മികച്ച മന്ത്രിമാരായിരുന്നു.
കെ. കരുണാകരൻ, ബേബി ജോൺ, കെ.എം.മാണി, ഗൗരിയമ്മ, എം.എൻ.ഗോവിന്ദൻ നായർ, ടി.കെ. ദിവാകരൻ തുടങ്ങി എല്ലാവരും മികച്ച രാഷ്ട്രീയക്കാരായിരുന്നു. പിന്നീട് കെ. കരുണാകരൻ മുഖ്യമന്ത്രി ആയും നല്ല ഭരണമാണ് കാഴ്ചവച്ചത്.
സി.പി.എം. മുഖ്യമന്ത്രിമാരെക്കുറിച്ച് എഴുതാത്തത് അവരുടെ കാലഘട്ടത്തിൽ ഭരണം നടത്തുന്നത് പാർട്ടിയാണ്. ഇ.കെ. നായനാർ മുഖ്യമന്ത്രി ആയിരുന്നപ്പോഴും വി.എസ്. മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഭരണം പാർട്ടി ആയിരുന്നു.
എ.കെ. ആന്റണി ഒരിക്കലും ഒരു മികച്ച ഭരണാധികാരി ആയിരുന്നില്ല. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസ് തികച്ചും നിർജീവമായിരുന്നു. ഒരു ആവശ്യത്തിന് വേണ്ടിയും ആരും അവിടെ പോകാറില്ലായിരുന്നു. എ.കെ.ആന്റണി എന്ന ബിംബത്തിന് ഇളക്കംതട്ടാതെ നോക്കിയത് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായ ഉമ്മൻചാണ്ടി ആയിരുന്നു.
എന്നാൽ 2011-16 കാലത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭരണം വളരെ മികച്ചതായിരുന്നു. ജനക്ഷേമകരങ്ങളായ അനവധി പദ്ധതികൾ നടപ്പാക്കി. അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടി വൻ വിജയമായിരുന്നു. വെറും മൂന്ന് എം.എൽ.എമാരുടെ ഭൂരിപക്ഷമാണ് അന്ന് യു.ഡി.എഫിന് ഉണ്ടായിരുന്നത്.
ആഭ്യന്തരം കുറച്ച് നാൾ മുഖ്യമന്ത്രി നോക്കിയെങ്കിലും പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്ണനും അവസാന രണ്ടര വർഷം രമേശ് ചെന്നിത്തലയുമാണ് കൈകാര്യം ചെയ്തത്. തിരുവഞ്ചൂരും രമേശും മികച്ച പോലീസ് മന്ത്രിമാരായിരുന്നു.
ഇത്രയൊക്കെ മികച്ചതായിട്ടും ഈ ഭരണത്തിന്റെ യശസ്സ് എങ്ങിനെ ഇല്ലാതായി. ഒറ്റ ഉത്തരമേയുള്ളു. ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഓഫീസ് - കുത്തഴിഞ്ഞ ഓഫീസായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. മുഖ്യമന്ത്രി ആയാലും മന്ത്രി ആയാലും ഓഫീസിന്റെ അച്ചടക്കം നോക്കേണ്ട ചുമതല പ്രൈവറ്റ് സെക്രട്ടറിക്കാണ്.
ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ അച്ചടക്കം എന്ന സംഗതിയേ ഇല്ലായിരുന്നു. ആർക്ക് വേണമെങ്കിലും വരാം പോകാം എന്ന നിലയിലായിരുന്നു. ജോപ്പനും ജിക്കുമോനും സരിതയും നടത്തിയ തേർവാഴ്ചയുടെ ഫലമാണ് പിന്നീട് യു .ഡി.എഫ് അനുഭവിച്ചത്. പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന പി.എസ്. ശ്രീകുമാറിന് ഓഫീസിന് മേൽ ഒരു നിയന്ത്രണവും ഇല്ലായിരുന്നു.
സെക്രട്ടറിയറ്റ് അസോസിയേഷന്റെ നോമിനി ആയി വന്ന അദ്ദേഹത്തിന്റെ പരാജയമാണ് ഒരർത്ഥത്തിൽ യു.ഡി.എഫിന് തുടർഭരണം ഇല്ലാതാക്കിയത്. സരിത പ്രശ്നത്തിന്റെ പ്രഭവ കേന്ദ്രം ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ആയിരുന്നു. ഫലപ്രദമായ ഇടപെടലിലൂടെ ഇത് പരിഹരിക്കാൻ കഴിയാതെ പോയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കഴിവില്ലായ്മ ഒന്ന് മാത്രമായിരുന്നു.
2016 ൽ ഭരണത്തിൽ വന്ന പിണറായി വിജയന് അധികാരം തളികയിൽ വച്ച് നീട്ടിയത് പോലെയായിരുന്നു. കാരണം പാർട്ടിയും ഭരണവും പിണറായിയുടെ കൈയ്യിൽ വന്നു. സംസ്ഥാനത്തിന് വേണ്ടി സമാനതകൾ ഇല്ലാത്ത മികച്ച ഭരണം കാഴ്ചവയ്ക്കാൻ കിട്ടിയ സുവർണ അവസരം പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് തുലച്ചു കളഞ്ഞു.
കേന്ദ്രവുമായി ഇടയുന്നതാണ് അന്തസിന് നല്ലത് എന്ന് ആരോ പിണറായിയെ ഉപദേശിച്ചു എന്ന് തോന്നുന്നവിധം അകാരണമായി കേന്ദ്ര സർക്കാരിനെ പിണറായി പിണക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാവർക്കും അപ്രാപ്യമായി. ശിവശങ്കർ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനിലേക്ക് സംസ്ഥാന ഭരണം വഴുതിപ്പോയി. പിണറായി എല്ലാം തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.
ആദ്യം പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി.എം. രവീന്ദ്രനെ മാറ്റി ആ സ്ഥാനത്ത് എം.വി.ജയരാജനെ കൊണ്ടുവന്നു. ആ കാലഘട്ടത്തിൽ വലിയ കുഴപ്പമില്ലാതെ പോയിരുന്നു കാര്യങ്ങൾ.
പിന്നീട് സ്വർണ കള്ളക്കടത്ത് പിടികൂടിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തിന്റെ കേന്ദ്ര ബിന്ദു ആകുകയും ശിവശങ്കർ വിവാദങ്ങളുടെ നായകനാകുയും ചെയ്തു. പൊതു ജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് അപ്രാപ്യമാകാൻ ഒരിക്കലും പാടില്ല. എന്നാൽ കാര്യങ്ങൾക്ക് കൃത്യതയും അച്ചടക്കവും ഉണ്ടാകുകയും വേണം.
എന്തായാലും അടുത്ത തവണ കമ്മ്യൂണിസ്റ്റ് ഭരണം വരികയില്ല. ഇനി ഒരു ഭരണം കൂടി കിട്ടിയാൽ പാർട്ടി ഇല്ലാതാകുമെന്ന് ഏറ്റവും കൂടുതൽ അറിയാവുന്നത് പാർട്ടി സഖാക്കർക്കാണ്. അതുകൊണ്ട് തന്നെ അവർ മറിച്ചു കുത്തും, ഉറപ്പ്.