Advertisment

'ഖാദിക്ക് കേന്ദ്രത്തിന്റെ പ്രത്യേക സംരക്ഷണം വേണം, ഹര്‍ ഘര്‍ തിരംഗക്ക് ആവശ്യമായ പതാക ഖാദിയില്‍ ഉല്‍പാദിപ്പിക്കണം'; പ്രധാനമന്ത്രിക്ക് കത്തയച്ച്‌ പി. ജയരാജന്‍

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

കണ്ണൂര്‍: ഖാദി മേഖലക്ക് കേന്ദ്ര ഗവണ്‍മെന്‍റിന്റെ പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട് കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഖാദിയില്‍ ഉത്പാദിപ്പിക്കുന്ന റെഡിമെയ്ഡ് ഉല്‍പന്നങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കുക, ഖാദി കമ്മീഷന്‍ സബ്സിഡി നിരക്കില്‍ പരുത്തി അനുവദിക്കുക, അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച എല്ലാ വീട്ടിലും ദേശീയ പതാക (ഹര്‍ ഘര്‍ തിരംഗ) ഉയര്‍ത്തുന്ന പരിപാടിക്ക് ആവശ്യമായ പതാക ഉല്‍പാദിപ്പിക്കാന്‍ ഖാദി മേഖലക്ക് അനുവാദം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത് നല്‍കിയത്.

കേരളത്തിലൊട്ടാകെ ഓണക്കാലത്തെ ഖാദി വസ്ത്ര പ്രചരണത്തിന് തുടക്കം കുറിച്ചതായും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ കരുതലാണ് ഇത്തരമൊരു മാറ്റം സൃഷ്ടിക്കുന്നതിന് പ്രയോജനമായതെന്നും ജയരാജന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ' കേന്ദ്ര സര്‍ക്കാരിനു കീഴിലെ സര്‍ക്കാര്‍ /പൊതുമേഖലാ ജീവനക്കാര്‍ ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രധാനമന്ത്രിയോട് പി. ജയരാജന്‍ അഭ്യര്‍ഥിച്ചു. ആഗസ്ത് 4നാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ജില്ലാതല ഖാദി മേളകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സഹകരണ ജീവനക്കാരും ഏക മനസ്സോടെ വസ്ത്ര പ്രചരണത്തില്‍ പങ്കെടുത്തു വരികയാണ്. ഓണക്കാലത്ത് ഖാദി വിപണനം ശക്തിപ്പെടുമ്ബോള്‍ ഈ മേഖല ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അവ കൂടി പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2022 ആഗസ്ത് 4ന് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. സ്വാതന്ത്ര്യത്തിന്‍്റെ 75ആം വാര്‍ഷികത്തോടനുബന്ധിച്ച്‌ രാജ്യവ്യാപകമായി 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്ന ഈ ഘട്ടത്തില്‍ ഖാദി മേഖലക്ക് കേന്ദ്ര ഗവണ്‍മെന്‍റിന്റെ പ്രത്യേക സംരക്ഷണം കൂടി വേണം.ഖാദിയില്‍ ഉത്പാദിപ്പിക്കുന്ന റെഡിമെയ്ഡ് ഉല്‍പന്നങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കണമെന്ന കാര്യമാണ് പ്രധാനമായും പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഉന്നയിച്ചത്.

നിലവില്‍ 1000 രൂപയ്ക്കുള്ള ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് അഞ്ച് ശതമാനവും അതിനുമുകളില്‍ 12 ശതമാനവുമാണ് ജിഎസ്ടി നിരക്ക്. ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ജി.എസ്.ടി. പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ ഖാദി വസ്ത്ര ഉപഭോക്താക്കള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ ഓണക്കാലത്ത് ഖാദി വസ്ത്രങ്ങള്‍ക്ക് 30% വിലക്കിഴിവാണ് ലഭിക്കുന്നത്. അതാവട്ടെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നല്‍കുന്ന റിബേറ്റാനുകൂല്യമാണ്. ആ 30% വിലക്കിഴിവ് റഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും ലഭ്യമാകണമെങ്കില്‍ ജി.എസ്.ടി. ഒഴിവാക്കണം.മാത്രമല്ല പരുത്തിയുടെ വിലവര്‍ദ്ധനവും ഖാദി മേഖലക്ക് തിരിച്ചടിയായി. അതിനാല്‍ ഖാദി കമ്മീഷന്‍ സബ്സിഡി നിരക്കില്‍ പരുത്തി അനുവദിക്കണം. കൂടാതെ അമൃത് മഹോത്സവത്തിന്‍്റെ ഭാഗമായി പ്രധാനമന്ത്രി 'ഹര്‍ ഘര്‍ തിരംഗ' എന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയുണ്ടായി. എല്ലാ വീട്ടിലും ദേശീയ പതാക ഉയരും.

എന്നാല്‍ സ്വാതന്ത്ര്യത്തിന്‍്റെ സ്ഥാന വസ്ത്രമായ ഖാദിയില്‍ മാത്രമായി ദേശീയ പതാക ഉല്‍പാദിപ്പിക്കുന്നതിനാണ് നിര്‍ദേശം നല്‍കേണ്ടത്. എന്നാല്‍ എത് തരം തുണിയും ഉപയോഗിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇത് രാജ്യത്തെമ്ബാടുമുള്ള ഖാദി മേഖലക്കാണ് നല്‍കേണ്ടത്. കേന്ദ്ര സര്‍ക്കാരിനു കീഴിലെ സര്‍ക്കാര്‍ /പൊതുമേഖലാ ജീവനക്കാരും ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി' -ജയരാജന്‍ വ്യക്തമാക്കി. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് തുടങ്ങിയ കേരളത്തിലെ സാമൂഹിക സംഘടനകള്‍ ഖാദിയെ പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ട് വന്നത് വലിയ പ്രചോദനമാണെന്നും ജയരാജന്‍ പറഞ്ഞു. 'വിവിധ സാമൂഹിക സംഘടനകളുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലായിടത്തും ഈ സംഘടനാ നേതാക്കള്‍ മുന്‍കൈയ്യെടുത്ത് പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്.

വൈക്കത്തും, കരുനാഗപ്പള്ളിയിലും, പറവൂരിലും SNDP യോഗം മുന്‍കൈയ്യെടുത്താണ് പരിപാടികള്‍ നടത്തിയത്. NSS താലൂക്ക് യൂണിയനുകള്‍ക്ക് ഖാദി വസ്ത്ര പ്രചരണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ മറ്റ് സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിലും വസ്ത്ര പ്രചരണം നടക്കും. സ്വാതന്ത്ര്യത്തിന്‍്റെ 75ആം വാര്‍ഷികത്തോടനുബന്ധിച്ച്‌ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഖാദി ഉപഭോക്താക്കളുടെ സംഗമങ്ങള്‍ നടക്കും. ദീര്‍ഘകാലം ഖാദി വസ്ത്രം ധരിക്കുന്നവരെ ആദരിക്കും' -കുറിപ്പില്‍ പറഞ്ഞു.

.

Advertisment