ഇസ്ലാമാബാദ്: ജമ്മു കശ്മീരില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ പാക് സൈന്യം ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. സിറിയയിലും ഇറാഖിലും ഐഎസ് ഭീകരര്‍ നടത്തുന്ന മാതൃകയിലുള്ള സ്‌ഫോടനം നടത്താനാണ് ലക്ഷ്യം.
പാക് ചാരസംഘടന ഇതുസംബന്ധിച്ച പദ്ധതി ആവിഷ്‌കരിച്ചതായി രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഏപ്രിലിൽ ടാക്സിലയിൽ ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് കമാൻഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണു പദ്ധതിയെക്കുറിച്ച് ആദ്യം ഐഎസ്ഐ വ്യക്തമാക്കുന്നത്.
പാക്ക് അധിനിവേശ കശ്മീരിലെ കൊട്ട്‌ലി ജില്ലയിലെ ബ്രിഗേഡ് ആസ്ഥാനത്തു മേയിൽ ഇതു സംബന്ധിച്ച തുടര്‍ ചർച്ചയും നടന്നു. മൂന്നു കിലോമീറ്റർ സഞ്ചരിക്കുന്നതും അഞ്ചു കിലോ സ്ഫോടക വസ്തുക്കൾ നിറയ്ക്കാവുന്നതുമായ ക്വാഡ്കോപ്റ്ററുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ചർച്ചകളിൽ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.