പാലാ : മാവോയിസ്റ്റുകളുടെയും നക്സലൈറ്റുകളുടെയും തട്ടകമായിരുന്ന മലപ്പുറം നിലമ്പൂർ വനമേഖലകളിൽ "തണ്ടർ ബോൾട്ട് " കമാൻഡോ സംഘത്തെ നയിച്ച സ്റ്റേഷൻ ഓഫീസറായിരുന്നു കുര്യാക്കോസ്.
പ്രത്യേക കമാൻഡോ പരിശീലനം കൂടി കിട്ടിയിട്ടുള്ള ഇദ്ദേഹം രണ്ടര വർഷത്തോളം മലപ്പുറം നിലമ്പൂർ കാടുകളിൽ സേവനമനുഷ്ഠിച്ചു. 9 മാസം മുമ്പ് മേലുകാവ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി കിട്ടി. അവിടെ നിന്ന് പാലാ പോലീസ് സ്റ്റേഷനിലേക്ക് .... കഴിഞ്ഞ 6 മാസമായി പാലാ എസ്. ഐ. ആയിരുന്നു.
കൊടും കാട്ടിൽ , അല്ലെങ്കിൽ, അതിർത്തി ഗ്രാമങ്ങളിൽ ഏതു നിമിഷവും അക്രമവുമായി മുന്നിലേക്ക് ചാടി വീഴുന്ന വിധ്വംസക പ്രവർത്തകരെ ഞൊടിയിടയിൽ കീഴ്പ്പെടുത്തുന്നതിൽ മികവു കാണിച്ചിട്ടുള്ള കുര്യാക്കോസിന് കോട്ടയം മേലുകാവിലെ, പാലായിലെ ഒക്കെ ശാന്തരായ ജനതയ്ക്ക് മുന്നിലെ സേവനം തികച്ചും വിഭിന്നമായിരുന്നു.
എക്സൈസിൽ നിന്ന് പോലീസിലെത്തി, എസ്. ഐ.യും കമാൻഡോയുമായ കുര്യാക്കോസ് പെരുമ്പാവൂർ സ്വദേശിയാണ്. എറണാകുളം റൂറലിലേക്കാണ് സ്ഥലം മാറ്റം.
സൗമ്യമായ പെരുമാറ്റം വഴി കീഴുദ്യോഗസ്ഥരുടെയും മേലുദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയുമൊക്കെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയാണ് പി.ജെ. കുര്യാക്കോസ് സ്വന്തം ജില്ലയിലെ സേവനത്തിനായി സ്ഥലം മാറിപ്പോയത്.