New Update
മലയാളത്തിന് ഒരുപിടി വായനാനുഭവങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ട എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള വിട പറഞ്ഞിട്ട് ഒരു വർഷമാകുന്നു. സമാരകശിലകളും മരുന്നും അടക്കമുള്ള നിരവധി നോവലുകളിലൂടെ, അനേകമനേകം ചെറു കഥകളിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച എഴുത്തുകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള.
ജീവിതത്തെ എഴുത്തിലേക്ക് വിളക്കിച്ചേർത്തു എന്നതാണ് പുനത്തിലിന്റെ സാഹിത്യ സപര്യയെ എന്നെന്നും ഓർമ്മിക്കപ്പെടാൻ കാരണമാകുന്നത്. . ഒപ്പം ദൈനദിന ജീവിതത്തിൽ ഉയർത്തിപ്പിടിച്ച നിലപാടുകളും തനിക്ക് ബോധ്യമാവുന്നതാണ് തന്റെ ശരികൾ എന്നു വിളിച്ചു പറഞ്ഞതും പുനത്തിലിന്റെ സവിശേഷതയാണ്. പലപ്പോഴും വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു ആ എഴുത്തുകാരൻ.
വിവാദങ്ങളെ സംവാദങ്ങളാക്കി സാഹിത്യ ജീവിതവും സാമൂഹ്യ ജീവിതവും രണ്ടല്ലെന്നു തെളിയിച്ചു പുനത്തിൽ. സൗഹൃദങ്ങളുടെ രാജാവായിരുന്നു പുനത്തിൽ. പക്ഷെ തന്റെ സ്വാതന്ത്ര്യത്തിലേക്ക് ആരെയും കടന്നു കയറാൻ അനുവദിച്ചുമില്ല. അതിരുവിട്ട സൗഹൃദങ്ങൾ എന്നു വരെ വിമർശകർ പുനത്തിലിനെതിരെ വാക്കുകൾ തൊടുത്തപ്പോൾ ചിരിച്ചുകൊണ്ട് അതിനെയെല്ലാം നിഷ്കാസിതമാക്കി പുനത്തിൽ.
ജീവിതത്തിലെ ഒറ്റപ്പെടൽ ഇടയ്ക്കൊരു വേളയിൽ വല്ലാതെ നിരാശനാക്കിയിരുന്നു എഴുത്തുകാരനെ. മലയാളികൾക്ക് പുനത്തിൽ കുഞ്ഞിക്ക ആയത് ജീവിതത്തിൽ നിന്ന് വേറിട്ടതല്ലാത്ത കഥകളും നോവലുകളും എഴുതിയത് കൊണ്ടാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ സ്മാരകശിലകൾ പോലെ നില കൊള്ളുന്നതും . ഒരിക്കൽ ചാനൽ അഭിമുഖത്തിൽ പുനത്തിൽ തന്റെ സ്മാരകശിലകൾ സ്വയം വായിച്ചതിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു-'നായിന്റെ മോനെ നീ തന്നെയാണോ ഇത് എഴുതിയത് ? തന്നോട് തന്നെ ചോദിച്ച ആ ചോദ്യമുണ്ടല്ലോ , അതാണ് പുനത്തിൽ .