/sathyam/media/post_attachments/TeQWLZK7fOsRGdffpZ4m.jpg)
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് അടൂർ പ്രകാശ് എംപി ലോക്സഭയിൽ ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു.
തുടരെ ഉയരുന്ന അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനുള്ള ഒരവസരമായാണ് സംസ്ഥാന സർക്കാരും ഭരിക്കുന്ന പാർട്ടിയും ഈ കൊലപാതകത്തെ കണ്ടത്.
നിരവധി ആരോപണങ്ങളും അച്ചടക്കനടപടികളും നേരിട്ട തിരുവനന്തപുരം റൂറൽ എസ്.പി യുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം നീതിപൂർവ്വകമല്ല.
പല വസ്തുതകളും പോലീസ് അന്വേഷിക്കുന്നില്ല. ആക്രമണം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ 12 പേരുടെ സാന്നിധ്യം വ്യക്‌തമാവുമ്പോഴും 9 പേരെ കുറിച്ചു മാത്രമേ പോലീസ് അന്വേഷണം നടത്തുന്നുള്ളൂ.
നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചനയും യഥാർത്ഥ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് സി.ബി.ഐ അന്വേഷണം അനിവാര്യമാണ്.
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായ ഒരു ഇരട്ട കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകം ആക്കിമാറ്റി മുതലെടുപ്പു നടത്തുവാൻ ശ്രമിക്കുകയാണെന്നും സിബിഐ അന്വേഷണം വരുന്നതോടെ ജനങ്ങളിൽ ഉണ്ടായ ആശങ്കക്ക് പരിഹാരമാകുമെന്നും എംപി പറഞ്ഞു.