ന്യൂഡല്‍ഹി: അയോധ്യയിലെ ശിലാ സ്ഥാപന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കാൻ തീരുമാനം. ഒരു പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
ക്ഷേത്ര നിർമാണ ശിലാ സ്ഥാപന ചടങ്ങുകളുടെ പുനഃക്രമീകരിച്ച സമയവും ക്ഷേത്ര നിർമാണ ട്രസ്റ്റ് പ്രഖ്യാപിച്ചു. 5-ാം തീയതി ശിലാ സ്ഥാപനം ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി നടത്തുമെന്ന് ക്ഷേത്ര നിർമാണ ട്രസ്റ്റ് അറിയിച്ചു.
ചടങ്ങുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മൂന്ന് മണിക്കൂറാകും അയോധ്യയിൽ ഉണ്ടാവുക.
വിപുലമായ ക്രമീകരണങ്ങൾ ശിലാസ്ഥാപനത്തിന് മുന്നോടിയായി നടക്കുന്ന അയോധ്യയിൽ ഒരു പൂജാരി കൊവിഡ് ബാധിതനായതുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കർശന ജാഗ്രയതായാണ് മേഖലയിൽ അധികൃതർ പുലർത്തുന്നത്.
അതേസമയം, പാർട്ടി നിലപാടിന് വിരുദ്ധമായി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രികൂടിയായ കമൽനാഥ് അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അനുകൂലമായി രംഗത്തെത്തി.രാമക്ഷേത്ര നിർമാണം ഉടൻ വേണ്ടത് അനിവാര്യമാണെന്ന് കമൽനാഥ് ഫേസ് ബുക്കിൽ കുറിച്ചു. അനുമതി ലഭിച്ചാൽ ചടങ്ങിൽ പങ്കെടുക്കുമെന്നും മുൻ മന്ത്രി വ്യക്തമാക്കി.