പാരീസ് നഗരപ്രാന്തത്തിൽ കഴുത്തറുത്ത നിലയിൽ കൊല്ലപ്പെട്ട ചരിത്ര അധ്യാപകന് മുമ്പ് നിരവധി വധഭീഷണികൾ ലഭിച്ചിരുന്നതായി വ്യക്തമായി. പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ ക്ലാസിൽ കാണിച്ചതിന് പിന്നാലെയാണ് അധ്യാപകന് ഭീഷണിസന്ദേശങ്ങൾ ലഭിച്ചത്. ഫ്രാൻസിലെ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ ജീൻ ഫ്രാങ്കോയിസ് റിക്കാർഡ് അറിയിച്ചതാണ് ഇക്കാര്യം.
ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ പിതാവ് 47 കാരനായ അധ്യാപകനായ സാമുവൽ പാറ്റിയെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽമീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിനുപിന്നാലെയാണ് അധ്യാപകനെതിരെ ഭീഷണി സന്ദേശങ്ങൾ വരാൻ തുടങ്ങിയത്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിന് ശേഷാണ് അധ്യാപകനെതിരെ "അണിനിരക്കാൻ" ആഹ്വാനം ചെയ്തുകൊണ്ടുള്ള രക്ഷിതാവിന്‍റെ വീഡിയോ വന്നതെന്ന് വാർത്താ സമ്മേളനത്തിൽ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ പറഞ്ഞു.
തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറായി കോൺഫ്ലാൻസ്-സൈന്റ്-ഹോണറിനിലുള്ള തന്റെ സ്കൂളിന് പുറത്തുവെച്ചാണ് സാമുവൽ പാറ്റിയെ കഴുത്തറുത്ത് കൊന്നത്. കൊലയാളിയെ പോലീസ് വെടിവെച്ചുകൊന്നതായാണ് റിപ്പോർട്ട്. റഷ്യക്കാരനാണ് കൊലയാളിയെന്നാണ് സൂചന. ഇതേക്കുറിച്ച് ഫ്രാൻസിലെ റഷ്യൻ എംബസി പ്രതികരിച്ചിട്ടുണ്ട്.
അബ്ദുല്ലഖ് അൻസോറോവ്, ആറുവയസ്സുള്ളപ്പോൾ കുടുംബത്തിനൊപ്പം ഫ്രാൻസിൽ അഭയാർഥിയായി എത്തിയതാണ്. 18കാരനായ ഇയാൾക്ക് ഫ്രാൻസിൽ താമസാനുമതി ലഭിച്ചതാണെന്നും റഷ്യ വ്യക്തമാക്കുന്നു. ഇയാൾക്ക് റഷ്യയുമായി ഒരു ബന്ധവുമില്ലെന്നും എംബസി വ്യക്തമാക്കി.
അധ്യാപകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 10 പേരിൽ സ്‌കൂൾ വിദ്യാർത്ഥിനിയുടെ പിതാവും ഉൾപ്പെടുന്നു. ഒക്ടോബർ ആദ്യം നടന്ന അധ്യാപകന്‍റെ വിവാദ ക്ലാസ്സിന് ശേഷം സ്കൂളിന് ഭീഷണികൾ നേരിട്ടതായി റിക്കാർഡ് പറഞ്ഞു. വിവാദമായ കാരിക്കേച്ചറുകളിൽ പ്രവാചകനെ നഗ്നനായി അവതരിപ്പിച്ചതായും അധ്യാപകൻ അശ്ലീലസാഹിത്യം പ്രചരിപ്പിച്ചതായും വിദ്യാർഥിയുടെ പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. അധ്യാപകനെതിരെ പെൺകുട്ടിയും അച്ഛനും ക്രിമിനൽ പരാതിയും മാനനഷ്ടക്കേസും നൽകിയിരുന്നതായും റിക്കാർഡ് പറഞ്ഞു. ഈ ആഴ്ച ആദ്യം അദ്ദേഹം ഒരു വീഡിയോ പോസ്റ്റ് ചെയ്തു, അതിൽ ഇസ്ലാമിനെയും പ്രവാചകനെയും സ്കൂളിൽ അപമാനിച്ചുവെന്ന് പറഞ്ഞു.
പെൺകുട്ടിയുടെ പിതാവ് ചെയ്ത വീഡിയോയിൽ അധ്യാപകനെക്കുറിച്ചും സ്കൂളിന്‍റെ വിലാസവും വെളിപ്പെടുത്തി. ഇതിനുപിന്നാലെയാണ് അധ്യാപകനെ നേരിട്ട് ഭീഷണി സന്ദേശം ലഭിക്കാൻ തുടങ്ങിയത്.
കൊലപാതകിക്ക് സ്കൂളുമായോ വിദ്യാർത്ഥികളുമായോ മാതാപിതാക്കളുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അധ്യാപകനെതിരായ ഓൺലൈൻ കാമ്പെയ്‌നിന് ശേഷമാണോ ഇയാൾ അധ്യാപകനെതിരെ രംഗത്തെത്തിയതെന്നും പരിശോധിക്കുന്നുണ്ട്. സാമുവൽ പാറ്റിയെ എവിടെ കണ്ടെത്താമെന്ന് വിദ്യാർത്ഥികളോട് ചോദിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊലപാതകി സ്കൂൾ പരിസരസത്ത് എത്തിയിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
പാറ്റിയുടെ ഫോട്ടോയും കൊലപാതകം ഏറ്റുപറയുന്ന അക്രമിയുടെ സന്ദേശവും ഇയാളുടെ മൊബൈൽ ഫോണിൽ കണ്ടെത്തി. ആക്രമണകാരിയടെ കൈവശം കത്തി, ഒരു എയർഗൺ, അഞ്ച് കാനിസ്റ്ററുകൾ എന്നിവയുണ്ടായിരുന്നുവെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. പോലീസിന് നേരെ വെടിയുതിർക്കാനും ഇയാൾ ശ്രമിച്ചു. തുടർന്നാണ് പൊലീസ് തിരികെ വെടിവെച്ചത്.