ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. കോവിഡ് കാലത്തു നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങളാണ് ഇവിടെ നൽകുന്നത്.
ഭരണത്തിൽ ആരുവന്നാലും ബീഹാറിലെ ഗ്രാമീണ മേഖലകളുടെ പിന്നോക്കാവസ്ഥയ്ക്കും ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ ദയനീയാവസ്ഥയ്ക്കും തൊഴിലില്ലായ്മയ്ക്കും പരിഹാരമുണ്ടാകുമെന്ന് ഒരുറപ്പുമില്ല.
വൈദ്യുതി, കുടിവെള്ളം, റോഡുകൾ, ആശുപത്രികൾ, സ്‌കൂളുകൾ ഒപ്പം തൊഴിൽ ഇവയാണ് കാലങ്ങളായുള്ള ബീഹാർ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ. ജാതീയമായ വേർതിരിവുകളും ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും അഴിമതിയുമാണ് ബീഹാറിനെ ഗ്രസിക്കുന്ന മറ്റു വിപത്തുകൾ.
കഴിഞ്ഞ 15 വർഷങ്ങളായി തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രിയായി ഭരണം നടത്തുന്ന നിതീഷ് കുമാറും ബിജെപിയുമുൾപ്പെട്ട എന്‍ഡിഎ മുന്നണിയാണ് നാലാമതും അധികാരത്തിലെത്താനായി ഇപ്പോൾ ശ്രമം നടത്തുന്നത്. ബീഹാറിൽ അരാജകത്വമില്ലാത്ത സുസ്ഥിരഭരണം ഉറപ്പുനല്കിക്കൊണ്ടാണ് അവർ വോട്ടഭ്യർത്ഥിക്കുന്നത്.
മറുഭാഗത്ത് ഏകദേശം 15 വർഷക്കാലം ബീഹാർ അടക്കിവാണ ലാലുപ്രസാദ് യാദവും കുടുംബവും ഉൾപ്പെട്ട ആര്‍ജെഡി, കോൺഗ്രസ്സ്, ഇടതുപക്ഷ കക്ഷികളുടെ സഖ്യമാണ്.
അസംഖ്യം അഴിമതികളിലൂടെ ഖ്യാതിനേടിയ ലാലുകുടുംബം അവരുടെ രണ്ട് ആൺമക്കളെ മുൻനിർത്തിയാണ് വോട്ടഭ്യർത്ഥന നടത്തുന്നത്. അതിൽ ഇളയമകൻ തേജസ്വി യാദവിനെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരിക്കുന്നത് .
വിഖ്യാതമായ കാലിത്തീറ്റ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽക്കഴിഞ്ഞ ലാലുവിന് ഇപ്പോൾ താൽക്കാലിക ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഇതുകൂടാതെ വരവിൽകവിഞ്ഞ സ്വത്തു സമ്പാദനം ഉൾപ്പെടെ ലാലുവിനും ഭാര്യ റാബ്‌റി ദേവിക്കും മക്കൾക്കു മെതിരെയുള്ള നിരവധി അഴിമതിക്കേസുകൾ വേറെയുമുണ്ട്.
അവ ഇപ്പോൾ പല കോടതികളിലാണ്. ഒരു നിർദ്ധന കുടുംബത്തിൽ ജനിച്ചുവളർന്ന ലാലുവിന്റെ സാമ്പത്തിക സ്രോതസ്സ് അതിശയകരമായ രീതിയിലാണ് ഉയർന്നത്.
ബീഹാറിലെ 243 സീറ്റുകളിൽ 16 ജില്ലകളിലായുള്ള 71 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2.41 കോടി വോട്ടർമാരാണ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്. രണ്ടാം ഘട്ടം നവംബർ 3 നും മൂന്നാമത്തേതും അവസാനത്തേതും ഘട്ട വോട്ടെടുപ്പ് നവംബർ 7 നുമാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 10 നു നടക്കും.