ബെംഗളൂരു: ബെംഗളൂരു, മുംബൈ, കൊച്ചി, ചെന്നൈ കേന്ദ്രീകരിച്ചുള്ള പ്രമുഖ ഹോട്ടലുകളിലെയും ക്ലബുകളിലേക്ക് രാത്രി പാർട്ടികളിലേക്ക് വേണ്ട ലഹരിയും മറ്റും എത്തുന്നത് ഡാർക് വെബ് വഴിയെന്ന് റിപ്പോർട്ട്. നടീനടൻമാർക്കെല്ലാം വേണ്ടുവോളം ലഹരി എത്തിക്കാൻ ഡാര്‍ക് വെബിൽ പ്രത്യേകം ഇടം തന്നെയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ടുകൾ പറയുന്നത്.
സ്വർണക്കടത്തിനും ലഹരി ഇടപാടുകൾക്കും നിരവധി പേർ ഡാർക് വെബ്സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ്, ഡി. അനിഖ, റിജേഷ് രവീന്ദ്രൻ എന്നിവർ അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സ്വർണക്കടത്തു കേസിലെ പ്രതികൾ ഡാർക് വെബിലെ ‘ചോരി ബസാറു’കളിൽ സ്വർണം ലേലത്തിനു വച്ചതായാണ് മറ്റൊരു റിപ്പോർട്ട്. സൈബർ ലോകത്തെ അധോലോകം എന്നറിയപ്പെടുന്ന ഡാർക് വെബ്സൈറ്റുകൾ പരതി ഇടപാടുകാരുടെ വിശദാംശങ്ങൾ കണ്ടെത്തുക അത്ര എളുപ്പുള്ള കാര്യമല്ല. ഡാർക് വെബ് സന്ദർശിക്കുന്നവരുടെ ഇന്റർനെറ്റ് വിലാസം (ഐപി അഡ്രസ്) കണ്ടെത്തുക എളുപ്പമല്ല. കറൻസിക്കു പകരം ബിറ്റ്കോയിൻ വഴിയാണ് ഇടപാട്.
ലഹിരമരുന്ന് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുന്ന മുതിർന്ന പൊലീസുകാർ പറയുന്നത് പിടിയിലായത് ചെറിയൊരു വിഭാഗം മാത്രമാണെന്നും വൻ മത്സ്യങ്ങൾ ഇപ്പോഴും ഒളിച്ചിരിക്കുകയാണ് എന്നുമാണ്. ബെംഗളൂരിന് നേരത്തെ തന്നെ ഡാർക് വെബ് ഇടപാടുമായി അടുത്ത ബന്ധമുണ്ട്. മെട്രോ സിറ്റികളിലെ പ്രധാന രഹസ്യ ഇടപാടുകളെല്ലാം നടക്കുന്നത് ഡാർക് വെബ് വഴിയാണ്. ലഹരി മുതൽ പെണ്ണ് വരെ ഇതുവഴിയാണ് വിൽക്കുന്നതും വാങ്ങുന്നത്.
ഡാർക് വെബ് പോലെ തന്നെ പ്രവർത്തിച്ചിരുന്ന ആൽഫാബേ വഴിയും ലഹരി ഒഴുകിയിരുന്നു. വലിയൊരു വിപണന കേന്ദ്രമായിരുന്നു ആൽഫാബേ. എന്നാൽ, നിരവധി ആരോപണങ്ങൾ ഉയർന്നതോടെ ആൽഫാബേ പൂട്ടിക്കുകയായിരുന്നു. നിങ്ങൾക്ക് എല്ലാത്തരം മയക്കുമരുന്ന് വസ്തുക്കളും ഇവിടെ ലഭിക്കും. നിരോധിത പുസ്തകങ്ങൾ, കംപ്യൂട്ടർ ഉപകരണങ്ങൾ, ഗെയിമുകൾ, സ്കിമ്മറുകൾ, വാടക ഗുണ്ടകൾ, പെൺകുട്ടികൾ എന്നിവയും ഇവിടെ ലഭിക്കുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.