തിരുവനന്തപുരം: അപകടാവസ്ഥയിലായ പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചുകൊണ്ട് ഇ.ശ്രീധരന്‍റെ കത്ത് ലഭിച്ചുവെന്ന് മന്ത്രി ജി.സുധാകരൻ. സമൂഹമാധ്യമത്തിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആധുനിക കേരളത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് ദുരന്തം എൻജിനീയറിങ് വിസ്മയമാവാൻ അധികനാളുകളില്ലെന്നും അദ്ദേഹം കുറിച്ചു.
മന്ത്രി ജി.സുധാകരന്റെ കുറിപ്പ്
പാലാരിവട്ടം പാലം നിര്‍മ്മാണം ഡി.എം.ആര്‍.സി ഏറ്റെടുക്കും.
അപകടാവസ്ഥയിലായ പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചുകൊണ്ട് മെട്രോമാൻ ശ്രീ ഇ. ശ്രീധരന്‍റെ കത്ത് ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും ഞാനും ഫോണ്‍ മുഖാന്തിരം അദ്ദേഹവുമായി ആശയ വിനിമയം നടത്തിയപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിശ്രമ ജീവിതം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അതിനാൽ പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചിച്ച് മറുപടി പറയാമെന്നും ശ്രീ ഇ.ശ്രീധരന്‍ അറിയിച്ചിരുന്നു.
പിന്നീട് സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് പാലാരിവട്ടം പാലത്തിൻ്റെ പുനർനിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് തയ്യാറാണെന്ന് അദ്ദേഹം ഫോണ്‍ മുഖാന്തിരം അറിയിച്ചിരുന്നു.
ഇന്ന് പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നതിന് സമ്മതമറിയിച്ചുകൊണ്ടുള്ള ഔദ്യോഗികമായ കത്ത് ലഭിച്ചു. പാലം പുനര്‍നിര്‍മ്മാണത്തിനായി വിവിധ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ഡിപ്പോസിറ്റ് ചെയ്ത തുകയുടെ ബാക്കി നില്‍പ്പായ തുക ചിലവഴിച്ച് ഡി.എം.ആര്‍.സി തന്നെ നിര്‍മ്മാണ പ്രവര്‍ത്തനം ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതിന്‍റെ ഭാഗമായി മേല്‍പ്പാല നിര്‍മ്മാണം ഉടന്‍ ആരംഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ആര്‍.ബി.ഡി.സി.കെയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീ.ഇ.ശ്രീധരൻ്റേയും ഡി.എം.ആർ.സിയുടേയും സമർത്ഥ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും ഗതാഗത സാന്ദ്രതയുള്ള സ്ഥലത്ത് ഉയരുന്ന പുനർ നിർമ്മിക്കപ്പെടുന്ന പാലാരിവട്ടം പാലം എട്ട്, ഒൻപത് മാസങ്ങൾ കൊണ്ട് പൂർത്തിയാവുമെന്നും യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുമെന്നും വിശ്വസിക്കപ്പെടുന്നു.
സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയില്ലാതെയാണ് ഡി.എം.ആർ.സി നിർമ്മാണം ഏറ്റെടുത്ത് നടത്തുന്നത്. ആധുനിക കേരളത്തിലെ ഏറ്റവും വലിയ എൻജിനീയറിംഗ് ദുരന്തം എൻജിനീയറിംഗ് വിസ്മയമാവാൻ അധിക നാളുകളില്ല.
https://www.facebook.com/Comrade.G.Sudhakaran/posts/3298363960199718