കലാഭവൻ മണിയുടെ മരണത്തെ തുടർന്ന് ധാരാളം ആരോപണങ്ങളാണ് നടൻ ജാഫർ ഇടുക്കിക്കെതിരെ ഉയർന്നു വന്നത്. ആ കാലത്ത് താൻ വലിയ മാനസിക പീഡനങ്ങൾ നേരിട്ടുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ .
മണിയ്ക്ക് താൻ ചാരായത്തിൽ വിഷം കലർത്തി കൊടുത്തു, മദ്യപാനിയാക്കി എന്നിങ്ങനെ ആരോപണങ്ങൾ ഉയർന്നു വന്നപ്പോൾ ഒന്നര വർഷത്തോളം മുറിക്കുള്ളിൽ അടച്ചിരുന്നുവെന്നും സിനിമ മാത്രമല്ല ജീവിതം തന്നെ ഉപേക്ഷിച്ച സ്ഥിതിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളിൽ കുടുംബക്കാർക്കും കടുത്ത വിഷമം ഉണ്ടായി. എന്റെ തറവാട്ടിലെ അംഗങ്ങൾ പള്ളിയിലെ മുസലിയാർമാരാണ്. നന്നായി ജീവിക്കണമെന്നാണ് തറവാട്ടിലെ മുതിർന്നവർ പള്ളിയിൽ പ്രസംഗിക്കുന്നത്.
എന്നാൽ കുടുംബത്തിൽ ഉള്ളവരെ നന്നാക്കിയിട്ടു പോരെ നാട്ടുകാരെ നന്നാക്കുന്നതെന്നായിരുന്നു അവർ കേട്ട ആക്ഷേപങ്ങൾ. അങ്ങനെ വീടിന്റെ പുറത്തിറങ്ങാതെ ഞാൻ തീർത്തും ഒറ്റപ്പെട്ടവനായി മാറി. അത് കൊണ്ട് ഒരു ഗുണം ഉണ്ടായി. ലോക്ക് ഡൗൺ കാലത്തെ വീട്ടിലിരുപ്പു എന്നെ ബോറടിപ്പിച്ചില്ല. ആ ജീവിതവുമായി ഞാൻ നേരത്തെ പൊരുത്തപ്പെട്ടിരുന്നു.
എന്റെ ആത്മസുഹൃത്താണ് മണിബായ്. എന്നെ സിനിമയിൽ എത്തിച്ചതും മണിബായിയാണ് . മിമിക്രിയും പല മെഗാഷോകളും ഞങ്ങള്‍ ഒരുമിച്ചു ചെയ്തിരുന്നു. മണിയെ അവസാനമായി കണ്ടത് ഞാനാണ്. അടുത്ത ദിവസം ഒരു സിനിമ ചെയ്യാനുള്ളതിനാൽ വേഗം മണിയോട് പോകാൻ ഞാൻ പറഞ്ഞു. പതിവിലും സന്തോഷവാനായിരുന്നു അന്ന് മണി. അടുത്ത ദിവസം മണിയുടെ മരണവാർത്ത കേട്ടപ്പോൾ ഒന്ന് പൊട്ടിക്കരയുവാൻ പോലും എനിക്ക് സാധിച്ചില്ല. ഒരു വശത്ത് കേസന്വേഷണം മറു വശത്ത് ആത്മമിത്രം നഷ്ടപ്പെട്ടതിന്റെ വേദന.
മണിയുടെ മരണശേഷം തോപ്പിൽ ജോപ്പൻ എന്ന സിനിമയായിരുന്നു ഞാൻ അഭിനയിച്ചത്. എന്നാൽ മറക്കുവാൻ ശ്രമിച്ച പല കാര്യങ്ങളും വീണ്ടും ഓർമ്മയിലേക്ക് തികട്ടി വരാൻ തുടങ്ങി. സെറ്റിലുള്ള പലരും മണിയുടെ മരണത്തെ കുറിച്ച് ചോദിക്കുവാൻ ആരംഭിച്ചു. അങ്ങനെ ആ സെറ്റിൽ നിന്നും ഞാൻ ഓടി രക്ഷപ്പെട്ടു .