കോട്ടയം: യുഡിഎഫിന്റെ തീരുമാനം രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ. മാണി എംപി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിൽ ഇല്ലാത്ത ധാരണ നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇരുകൂട്ടരും അംഗീകരിച്ചതുമാത്രമാണ് ധാരണ. ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് യുഡിഎഫ് പുറത്താക്കിയത്. 38 വർഷങ്ങൾ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ച കെ.എം.മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ.മാണി.
കോട്ടയത്തെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ മാത്രം പ്രശ്നം അല്ല. ഇല്ലാത്ത ധാരണയുടെ പേരിൽ രാജി വക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്നമാണെന്നും ജോസ് തുറന്നടിച്ചു.
അച്ചടക്കത്തിന്‍റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു . കരാറുകളിൽ ചിലത് ചില സമയത്ത് മാത്രം ഓര്‍മ്മപ്പെടുത്തുന്നു. ഇതിനെ സെലക്ടീവ് ഡിമൻഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങൾ മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. അതിനെ ഒരു ഘട്ടത്തിലും പിജെ ജോസഫ് അംഗീകരിച്ചിരുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫ് യോഗം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോസഫിനെതിരെ നടപടിയില്ല. നിരന്തരം അച്ചടക്കം ലംഘിച്ചിട്ടും നടപടി ഉണ്ടായില്ല. രാഷ്ട്രീയ അജണ്ട ബോധപൂര്‍വ്വം നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കൾ ചെയ്തത്. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. യുഡിഎഫിൽ നടന്നത് വൺവേ ചർച്ചയാണ്. നാളെ രാവിലെ പത്തരയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി ചേരും . രാഷ്ട്രീയ നിലപാട് അതിന് ശേഷം പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.