തിരുവല്ല: ജൂലൈ ആദ്യ വാരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ വീഡിയോയിലെ അന്ധന് സഹായഹസ്തവുമായി എടത്വ ആസ്ഥാനമായി ഉള്ള സൗഹൃദ വേദി എത്തി.നടു റോഡിൽ വഴിയറിയാതെ നിന്ന അന്ധനെ തിരുവല്ലയിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരി സുപ്രിയ ബസിൽ കയറ്റി വിട്ട രംഗം വൈറൽ ആയതിനെ തുടർന്ന് സുപ്രിയയ്ക്ക് നിരവധി പാരിതോഷികങ്ങളും പുരസ്ക്കാരങ്ങളും ലഭിച്ചിരുന്നു.
എന്നാൽ സുപ്രിയ കയറ്റി വിട്ട അന്ധ നെ തേടുകയായിരുന്നു ജീവകാരുണ്യ പ്രവർത്തകൻ ഡോ. ജോൺസൺ വി.ഇടിക്കുള. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഉള്ള സൗഹൃദ വേദിയുടെ അംഗങ്ങളായ സിബി സാം തോട്ടത്തിൽ,സുരേഷ് പി.ഡി, വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് വാസവൻ, പോൾ സി.വർഗ്ഗീസ്, സിയാദ് മജീദ് എന്നിവർ ചേർന്ന് ആണ് 'വൃദ്ധ'നായ തിരുവല്ല കറ്റോട് തലപ്പാലയിൽ ജോസിൻ്റെ (62) വീട്ടിൽ ജൂലൈ 15ന് എത്തിയത്.
ജോസിന് 22 വർഷങ്ങൾക്ക് മുമ്പാണ് കണ്ണിൻ്റെ കാഴ്ചശക്തി കുറയുവാൻ തുടങ്ങിയത്.രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടർ ചികിത്സ നടത്തുവാൻ കഴിയാഞ്ഞതുമൂലം 12 വർഷമായി 100% അന്ധനാണ്.
തിരുവല്ല മുൻസിപാലിറ്റി 2006 ൽ ആണ് 2 സെൻ്റ് വസ്തു വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനും എഴുപതിനായിരം രൂപ നല്കിയത്. ചോർന്നൊലിച്ച് ഏത് സമയവും താഴെ വീഴാവുന്ന നിലയിൽ നിന്ന വീടിൻ്റെ അവസ്ഥ കണ്ട് ഒരു സന്നദ്ധ സംഘടനയാണ് 2008 -ൽ ഒരു വീട് വാഗ്ദാനം ചെയ്തു.വീടിൻ്റെ നിർമ്മാണം തുടക്കം കുറിച്ചെങ്കിലും 10 വർഷമായി നിർമ്മാണം പാതി വഴിയിലാണ്.സുരക്ഷിതത്വവും കെട്ടുറപ്പും ഇല്ലാത്ത ഷെഡില്ലാണ് ഇവരുടെ താമസം.
നിർമ്മാണം പാതി വഴിയിൽ ആയ വീട് ആണ് സൗഹൃദ വേദി പ്രവർത്തകർക്ക് കാണുവാൻ ശേഷിച്ചത്.അടുക്കള പോലും നിർമ്മിച്ചിട്ടില്ല.തറ ഇടുകയോ വീടിൻ്റെ ഭിത്തി വശങ്ങൾ പ്ലാസറ്റിംങ്ങ് നടത്തുകയോ മുകൾവശം ശരിയായ രീതിയിൽ പരുക്കനോ ഇട്ടിട്ടില്ല.വയറിംങ്ങ് ജോലികളും പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല.ശക്തമായ ചോർച്ചമൂലം ഭിത്തികളിലൂടെ വെള്ളം മുറിക്കുള്ളിലേക്ക് വീഴും.
ജോസിൻ്റെ ഭാര്യ സിസിൽ ജോസ് ആസ്മ രോഗിയാണ്.മുടിവെട്ട് തൊഴിലാളിയായ മൂത്തമകൻ്റെ ഏക വരുമാനം കൊണ്ടാണ് 7 അംഗ കുടുംബം പുലർത്തുന്നത്.1300 രൂപ ക്ഷേമ പെൻഷൻ ആയി ലഭിക്കുന്നെണ്ടെങ്കിലും മരുന്നിന് പോലും തികയുന്നില്ല.ഇളയ മകൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
ഒരു മണിക്കൂറോളം ദുരിതകഥ കേട്ട സൗഹൃദ വേദി പ്രവർത്തകർ
ജോസിനെ സഹായിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.ജനകീയ സമിതി അംഗവും മാധ്യമ പ്രവർത്തകനുമായ റോജിൻ പൈനുംമൂടുമായി ജോസിൻ്റെ അവസ്ഥ പങ്കുവെച്ചു.അദ്ദേഹം സൗഹൃദ വേദി പ്രവർത്തകരുടെ സന്ദർശനം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് ജോസിനെ സഹായിക്കുന്നതിന് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളായവർ രംഗത്ത് വന്നത്.
പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിക്കപെട്ട ജോസേട്ടൻ്റെ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.അടുക്കള ഉൾപെടെ നിർമ്മിക്കുന്നതിന് ലക്ഷ്യമിട്ടാണ് തുടക്കം കുറിച്ചത്. ഇതിനോടകം വയറിങ്ങ് ജോലികൾ പൂത്തിയാക്കുകയും ഫാൻ,ലൈറ്റുകൾ തുടങ്ങിയവ ഘടിപ്പിക്കുകയും ചെയ്തു.ഇപ്പോൾ വീടിനുള്ളിൽ ടൈലുകൾ നിരത്തുന്ന ജോലികളാണ് നടക്കുന്നത്.പെയ്റ്റിംങ്ങ് ജോലികൾക്ക് തുടക്കമായി.മഴ ശക്തമാകുന്നതിന് മുമ്പ് വീടിൻ്റെ പുറം ഭാഗം പ്ലാസ്റ്ററിങ്ങ് നടത്തി വീടിൻ്റെ ചോർച്ച തടയുന്നതിന് റൂഫിംങ്ങ് ഉൾപ്പെടെ ചെയ്യാനാണ് ഉദ്യേശിക്കുന്നത്.ബിജു ബേബി മാലിപ്പുറത്ത്, മഹേഷ് മനോഹരൻ എന്നിവരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
വീടിനുള്ളിൽ അവശ്യമായ ഫർണിച്ചറുകൾ ഉൾപെടെ നല്കി കൊണ്ട് എത്രയും വേഗം ഗൃഹപ്രവേശന കർമ്മം നടത്താൻ ആണ് സൗഹൃദ വേദി പ്രവർത്തകർ ലക്ഷ്യമിടുന്നത്.സുമനസ്സുകൾ കനിഞ്ഞാൽ ഇത് സാധ്യമാകുമെന്നും ജോസിൻ്റെ മകളുടെ പഠനവും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു.നമ്മുടെ ചെറിയ ഒരു സഹായം വഴിമുട്ടി നില്ക്കുന്ന ഇവർക്ക് വലിയ ആശ്വാസമാകും.