കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മന്ത്രി കെ.ടി ജലീലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ക്ലീന്‍ ചിറ്റില്ലെന്ന് ഇഡി മേധാവി തന്നെ വ്യക്തമാക്കിയതോടെ രാവിലെ ജലീലിനെ കുറ്റവിമുക്തനാക്കിയെന്ന വാർത്തയുടെ പിന്നിൽ എന്തെന്നാണ് സജീവ ചർച്ച.
ഇന്നു രാവിലെ റിലയൻസിൻ്റെ നിയന്ത്രണത്തിലുള്ള ന്യൂസ് 18 കേരളമാണ് എക്സ്ക്ലൂസീവ് വാർത്തയായി ജലീലിന് ക്ലീൻ ചിറ്റെന്ന് വാർത്ത നൽകിയത്. തൊട്ടുപിന്നാലെ കൈരളി ന്യൂസും ഈ വാർത്ത നൽകി.
ചാനൽ റേറ്റിങ്ങിലെ മത്സരത്തിൽ നിലവിൽ ഏറ്റവും പിന്നിലാണ് ന്യൂസ് 18 കേരളം. നേരത്തെ തന്നെ ചാനലിൻ്റെ നഷ്ടപ്പെട്ട പ്രേക്ഷകരെ ഇത്തരത്തിലുള്ള ബ്രേക്കിങ്ങിലൂടെ തിരികെ പിടിക്കാമെന്ന ചിന്തയിലാണ് ന്യൂസ് 18 ഈ വാർത്ത നൽകിയതെന്നാണ് സൂചന.
ന്യൂസ് 18 കേരളത്തിൻ്റെ വാർത്ത വന്നതോടെ ഇടതു ക്യാമ്പുകളും സജീവമായിരുന്നു. വാർത്തയുടെ സ്ക്രീൻ ഷോട്ടുകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു. എന്നാൽ ഉച്ചകഴിഞ്ഞതോടെ കഥ മാറി. ജലീലിന് ക്ലീൻ ചിറ്റില്ലെന്ന് ഇഡി മേധാവി എസ് കെ മിശ്ര തന്നെ പറഞ്ഞത് മറ്റു മാധ്യമങ്ങൾ വലിയ വാർത്തയാക്കി.
വാർത്ത പുറത്തു വന്നതോടെ ഇടതു ക്യാമ്പും നിശബ്ദമായി. ഇതോടെ ഏതു വാർത്ത വിശ്വസിക്കുമെന്ന ചോദ്യവും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. നേരത്തെ ജലീലിനെ എൻഫോഴ്സ്മെമെൻ്റ് ഡയറക്ടറേറ്റ് രണ്ടുു ദിവസങ്ങളായി ചോദ്യം ചെയ്തെന്ന വിവരവും പുറത്തുവന്നു.
വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ.ടി ജലീലിനെ ഇ. ഡി രണ്ടുദിവസം ചോദ്യം ചെയ്തത്.
വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 മണിവരെയും വെള്ളിയാഴ്ച രാവിലെയും ചോദ്യം ചെയ്തത്. മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തെതെന്ന വിവരവും പുറത്തു വന്നിരുന്നു.