കുവൈറ്റ്: കുവൈറ്റിലേക്ക് രാജ്യത്തിന് പുറത്തുളള ഗാർഹിക തൊഴിലാളികളെ മടക്കി കൊണ്ടു വരുന്നു . ഡിസംബർ 10 മുതൽ ഗാർഹിക തൊഴിലാളികളെ കുവൈറ്റിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ ക്ഷാമം വർധിച്ചതും, വ്യാജ തൊഴിലാളികൾ രാജ്യത്ത് വർധിച്ചുവരുന്നതുമാണ് ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനുളള നടപടി വേഗത്തിലാക്കിയത്.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയിൽ ഗാർഹിക തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ അനുമതി നൽകിയിട്ടുണ്ട്. അതേസമയം, കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് കൊണ്ടാകണം തൊഴിലാളികളെ മടക്കിക്കൊണ്ടുവരേണ്ടതെന്നും അധികൃതർ നിർദ്ദശം നൽകിയിട്ടുണ്ട്.
ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെയാകും ആദ്യ ഘട്ടത്തിൽ കൊണ്ടു വരിക. ഇതിൽ ഇന്ത്യയിൽ നിന്നുള്ളവർക്കാണു പ്രഥമ പരിഗണന.
ഇതിനായി തയ്യാറാക്കുന്ന പ്രത്യേക ഫ്ലേറ്റ് ഫോമിൽ തൊഴിലാളികളെ തിരികെ കൊണ്ടു വരാൻ താൽപര്യമുള്ള സ്പോൺസർ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇവർ സാധുവായ താമസ രേഖ ഉള്ളവരായിരിക്കണം.