കൊച്ചി: എംസിബിഎസ് സഭയുടെ ഭരണം മാർപ്പാപ്പ ഏറ്റെടുത്തു എന്ന തലക്കെട്ടിൽ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് റിപ്പോർട്ട്. വാർത്തയ്‌ക്കൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക സർക്കുലറിൽ വാസ്തവമെന്ത് എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, വാർത്തയായി നൽകിയിരിക്കുന്നത് അതിന് വിരുദ്ധമായ കാര്യങ്ങളാണ്.
ഒരേ വാചകങ്ങൾ തന്നെയാണ് മിക്കവാറും എല്ലാ ഓൺലൈൻ പോർട്ടലുകളും തങ്ങളുടെ വാർത്തയിൽ നൽകിയിരിക്കുന്നത്. എംസിബിഎസ് പോലുള്ള പൊന്തിഫിക്കൽ കോൺഗ്രിഗേഷനുകളുടെ കാര്യത്തിൽ ഇത്തരം ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കുന്ന പക്ഷം, സർവ്വസമ്മതനായ, പുറത്തുനിന്നുള്ള ഒരു വ്യക്തിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുക എന്നുള്ളത് സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണെന്ന് അധിക്യതര് വ്യക്തമക്കുന്നു.
സമാന സാഹചര്യങ്ങളിൽ മറ്റ് പല കോൺഗ്രിഗേഷനുകളുടെ കാര്യത്തിലും വത്തിക്കാനിൽനിന്ന് ഇത്തരം വ്യക്തികളെ നിയമിക്കുകയുണ്ടായിട്ടുണ്ട്. ഇരുപക്ഷങ്ങൾക്കും പറയാനുള്ളത് കേട്ട് വാസ്തവങ്ങൾ വിലയിരുത്തി തിരുസംഘത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവാദിത്തമേൽപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ടൈറ്റിൽ അപ്പസ്തോലിക്ക് വിസിറ്റർ എന്നതായിരിക്കും.
കോൺഗ്രിഗേഷന്റെ ഭരണവുമായി പ്രസ്തുത വ്യക്തിക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ല. ചുമതലകളും, അധികാരങ്ങളും നിക്ഷിപ്തമായിരിക്കുന്നത് പതിവുപോലെതന്നെ സുപ്പീരിയർ ജനറാളിലും പ്രൊവിൻഷ്യൽ സുപ്പീരിയർമാരിലുമായായിരിക്കും. എംസിബിഎസ് കോൺഗ്രിഗേഷന്റെ വിഷയത്തിൽ ചിലർ നിരന്തരമായി റോമിലേക്ക് പരാതികൾ അയയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിഎംഐ വൈദികനും മുൻ പ്രയോർ ജനറാളുമായ ഫാ. പോൾ ആച്ചാണ്ടിയെ അപ്പസ്തോലിക്ക് വിസിറ്ററായി നിയോഗിക്കാൻ പൗരസ്ത്യ തിരുസംഘം തീരുമാനിച്ചത്.
തന്റെ സഭാംഗങ്ങൾക്കായി എംസിബിഎസ് സുപ്പീരിയർ ജനറാൾ ഒക്ടോബർ പതിനഞ്ചിന് എഴുതിയിരിക്കുന്ന സർക്കുലറിൽ വളരെ വ്യക്തമായി ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. അപ്പസ്തോലിക്ക് നൂൺഷ്യോയിൽ നിന്ന് ലഭിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് അദ്ദേഹം എഴുതിയിരിക്കുന്നതിനപ്പുറം മറ്റ് രേഖകളൊന്നും ലഭ്യമല്ലെന്നും അധിക്യതർ വ്യക്തമാക്കുന്നു.