മണൽ മഴക്കാടുകൾ പെയ്തൊഴിയുന്ന
മധ്യാഹ്ന രേഖയിലൊരു പുണ്യ ഭൂമി
അതിൽ മരതക ചെപ്പിലൊരു മന്ദാര പുഷ്പമായി
മനസ്സിന്റെ മണിയറ മറ നീക്കി എത്തുമ്പോൾ
മണൽക്കാടു പൂത്തു സ്വർണ്ണവരകളാൽ കൊലുസിട്ടു
സ്വപ്‌ന വീഥികൾ തരളിതമാകുമ്പോൾ, സഖീ ...
വെയിൽ ചൂട് തീർത്തൊരാ എണ്ണക്കിണറുകളിൽ
ദാഹ ജലത്തിനായ് കേഴുമ്പോൾ മുന്നിലായ്
കാരാഗൃഹത്തിലെ കൈപ്പുനീർ പാത്രത്തിൽ
ദാഹം ശമിപ്പിയ്ക്കാൻ വ്യഗ്രത പൂണ്ടവൾ
തേടി അലയുന്നു ഈ സ്വർണ്ണ രാജിയിൽ
കയ്‌പ്പുനീർ മോന്തും കറുപ്പിന്റെ മക്കളെ
മണൽ ആഴിയായ് കാറ്റുയർന്നു മറ തീർത്തു
കറുപ്പിന്റെ ആവരണം വീണുടയുമ്പോൾ
ഈന്തപ്പന കാടുകളിൽ കാറ്റിന്റെ മർമ്മരം
കനലായ് എരിയുന്ന നാളം തീർത്ത ചൂടിൽ
കത്തി അമർന്നു കുതറി ഓടുന്ന യുവത്വം
പകലിന്റെ ഇരുളിൽ ലയിച്ചലിയുന്നു.
നാസാഗ്ര നാളികളിളെ തുളയ്ക്കുന്ന ഊദും
പിന്നെയീ അത്തറും,താററ്റു പോയൊരാ മേനിയും
തരളിതമായൊരീ തന്മാത്ര വേളയിൽ
കരിമ്പട കൂട്ടിലെ സ്വർണ്ണ മൽസ്യങ്ങളുടെ
തോരാത്ത രോദനം എന്തിന്നു വേണ്ടിയെന്നു
ഒരു മാത്ര ...,ഒരു മാത്ര മാത്രം ഓർക്കുക
പച്ച വിരിച്ചൊരാ പഞ്ചാര മണലിന്റെ
പൈതൃകം വിട്ടു പാറി പറക്കുന്ന യൗവനം
പലതവണ പരകായ,പരദേശ വാസ പ്രവേശത്തിൽ
കുതറിയും,പതറിയും ഓടി ഒളിയ്ക്കുമ്പോൾ
നാം സ്വയം അറിയണം ഈ കറുപ്പിന്റെ ദാഹവും
കുംങ്കുമം ചാർത്തിയ പെണ്ണിന്റെ പ്രാർത്ഥനയും.