ദില്ലി: നാഗ്രോട്ടാ ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ജെയ്ഷേ ഭീകരൻ കാസിം ജാനിന്റെ കീഴിൽ പരിശീലനം നേടിയവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
ചാവേർ ആക്രമണം ലക്ഷ്യമിട്ട ഇവർക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായവും ലഭിച്ചെന്നും സംയുക്ത അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിനിടെ സാമ്പായിലെ അന്തരാഷ്ട്ര അതിർത്തിയിൽ ഭീകരർ ഉപയോഗിച്ചെന്ന് സംശയിക്കുന്ന തുരങ്കം കണ്ടെത്തി.
നഗ്രോട്ടാ ഏറ്റമുട്ടലിൽ പങ്കുണ്ടെന്ന് ഇന്ത്യയുടെ വാദം അടിസ്ഥാനരഹിതമാണെന്ന പാകിസ്ഥാന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ്
പാകിസ്ഥാനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നത്. സൈന്യവും ജമ്മു കശ്മീർ പൊലീസും അടങ്ങുന്ന സംയുക്ത അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരരും ഇന്ത്യയിലേക്ക് കടന്നത് വിവിധയിടങ്ങളിൽ ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ്. ഇതിനായി ഇവർക്ക് പരിശീലനം നൽകിയത് പഠാൻകോട്ട് ആക്രമണത്തിന്‍റെ സൂത്രധാരനായ കാസിം ജാനാണ്. ജെയ്ഷേ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ സഹോദരൻ അസ്ക്കർ റൗഫിന്റെ കീഴിലാണ് കാസിമിന്‍റെ പ്രവർത്തനം. തെക്കൻ കശ്മീരിലെ ഭീകരരപ്രവർത്തനങ്ങൾക്ക് ഇയാളാണ് ചുക്കാൻ പിടിക്കുന്നത്.