വാഷിങ്ടൺ: കോവിഡിനെതിരെ മരുന്ന് കമ്പിനിയായ ഫൈസര്‍ വികസിപ്പിച്ച വാക്സിൻ 95 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. രോഗം ഗുരുതരമായവര്‍ക്കും പ്രായമാവരിലും വാക്സിൻ വിജയമാണെന്നാണ് കമ്പിനിയുടെ അവകാശവാദം. കോവിഡിനെതിരെയുളള വാക്സിൻ വികസിപ്പിച്ച വിവരം കഴിഞ്ഞയാഴ്ചയാണ് കമ്പിനി പുറത്തുവിട്ടത്.
എന്നാല്‍, വാക്സിന്റെ ഫലപ്രാപ്തിയെപറ്റി കമ്പിനി ഇപ്പോഴാണ് വിശദീകരിക്കുന്നത്. കോവിഡ് വാക്സിൻ അന്തിമ പരീക്ഷണത്തിലും വിജയമാണെന്ന് കമ്പിനി അവകാശപ്പെട്ടു. 170 പേരിലാണ് ഇപ്പോള്‍ പഠനം നടത്തിയത്.
കമ്പിനി നടത്തിയ ഇടക്കാല പഠന റിപ്പോര്‍ട്ടില്‍ തന്നെ വാക്സിൻ 95 ശതമാവനും വിജയമാണെന്ന് തെളിയിച്ചു. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി യുഎസ് സര്‍ക്കാരിനെ സമീപിക്കുമെന്നും കമ്പിനി അറിയിച്ചു.
കമ്പിനി നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ വിശദ വിവരങ്ങള്‍ ഇതുവരെയും പുറത്തു വിടുകയോ സ്വതന്ത്ര വിദഗ്ധര്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ല. കോവിഡ് രോഗം ഗുരുതരമായവരിലും വാക്സിൻ ഫലപ്രദമാണെന്നും 65 വയസിന് മുകളിലുളളവരില്‍ 94 ശതമാനമാണ് ഫലപ്രാപ്തിയെന്നും കമ്പിനി അവകാശപ്പെട്ടു.