കവിത "പൊരുളറിയാക്കഥകൾ" മഞ്ജുള ശിവദാസ്‌.

author-image
admin
New Update

publive-image

Advertisment

ഇഹകർമ്മ ഫലങ്ങളതേകാൻ-
പരലോകത്തിരുമുറിയത്രേ.
ഉലകിതിലൊരു വിരുതൻ ചൊല്ലിയ-
കഥയിൽ പതിരില്ലാപോലും.

അതിലൊന്നൊരു ഇടിമുറിയാത്രേ-
പാപികളുടെ തടവറയാത്രേ,
മറ്റതിനുടെ പേരോ സ്വർഗം-
സത്കർമികളവിടാണത്രേ.

ചിലപാപികൾ തൻചെയ്തികളിലെ-
തെറ്റേതെന്നറിയാതുഴറി,
ഒരുവൻ തൻ സത്കർമ്മങ്ങൾ-
മറ്റൊരുവനു പാപം പോലും.

പ്രാരാബ്ദച്ചുമടേറ്റുന്നവനു-
പജീവന മാർഗമതേതോ,
ശരികേടുകൾ കാണാനാമോ-
പൊരുളീശനുമറിയുകയില്ലേ.

ശരിതെറ്റുകൾ പാറ്റിയിരുന്നാൽ-
പശി കെട്ടിടുമെങ്കിലതാട്ടെ,
പ്രാരാബ്ദച്ചുമടുകളൊക്കെ-
യിറക്കീടാനൊക്കുകിലാട്ടെ.

ഊക്കുള്ളവരോങ്ങിവിധിയ്ക്കും-
ഉർവ്വിയിലെ പുണ്ണ്യ പുമാന്മാർ,
ഉശിരില്ലാത്തവനോ ഇഹവും-
പരലോകവുമൊരുപോൽ നരകം.

ഉയിരകലും നേരത്തണയാൻ-
സ്വർഗത്തിലിടം തരമാക്കാൻ,
തൻ കഥയിലെ ഉടയവനേയും-
തൻ പക്ഷത്താക്കിയ വിരുതർ.

ഇതിനിടയിലൊരിടമില്ലാതെ,
കഥയൊന്നുമറിഞ്ഞീടാത്തവർ.
അവരൊക്കെയുമെവിടാണാവോ,
സ്വർലോകത്തിടമുണ്ടാവോ!!

വിലപേശാനറിയാത്തവരുടെ,
കഥമെനയാനറിയാത്തവരുടെ,
കർമ്മത്തിനു വിലയില്ലെന്നോ,
സ്വർഗത്തിലുമിടമില്ലെന്നോ!!

Advertisment