കോഴിക്കോട്: ഇന്നലെയും ഇന്നുമായി സംഭവിച്ച വാര്‍ത്തകള്‍ സിപിഎമ്മിനും സര്‍ക്കാരിനും കനത്ത പ്രഹരമായിരുന്നു. അതില്‍ പ്രതിപക്ഷം അതിരറ്റ് ആഹ്ളാദിക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാരിനെതിരെ കനത്ത വിമര്‍ശനമാണ് പ്രതിപക്ഷം നടത്തുന്നത്.
ഇന്നലെ ശിവശങ്കര്‍ അറസ്റ്റിലായപ്പോള്‍ 'രോഗം മുഖ്യമന്ത്രിയാണ് ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണ്' എന്ന് പരിഹസിച്ച പ്രത്പക്ഷ നേതാവ് ഇന്ന് സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആഞ്ഞടിക്കുകയായിരുന്നു.
സംസ്ഥാനത്ത് സിപിഎം തന്നെ കസ്റ്റഡിയിലായെന്നും പാര്‍ട്ടി സെക്രട്ടറിയുടെ വീട് മയക്കുമരുന്ന് കേന്ദ്രമായി മാറിയെന്നുമായിരുന്നു ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.
പാര്‍ട്ടി സെക്രട്ടറി രാജിവെക്കണമെന്ന് ഞാന്‍ പറയില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് തങ്ങള്‍ക്കെല്ലാം നല്ലതെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിനിഷീന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും ഇനി ചോദ്യം ചെയ്യപ്പെടാന്‍ പോവുകയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരേ നിരന്തര ആരോപണങ്ങളാണ് വരുന്നത്. അതിന് പാര്‍ട്ടിയുടേയും ഭരണത്തിന്റേയും തണലുണ്ട്. നാടിന് അപമാനമാണിത്.
പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്ക് മരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടെ വീട്ടില്‍ അധോലോക പ്രവര്‍ത്തനം നടക്കുന്നു. ഇതൊന്നും ആരും അംഗീകരിച്ച് കൊടുക്കാന്‍ പോവുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സിപിഎമ്മിന് എങ്ങനെ കഴിയുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. ഈ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ആരെയാണ് സംരക്ഷിക്കുന്നത്.
മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും ഈ കൊള്ളക്കാരേയും കള്ളന്മാരേയുമെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവന്നേ മതിയാവൂ. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള പലരും ചോദ്യം ചെയ്യപ്പെടാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ നടക്കുന്ന തീവെട്ടിക്കൊള്ള കേരള ജനത മനസിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന് അപമാനകരമായ സംഭവമാണ്.
ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റുകള്‍, അധോലോക പ്രവര്‍ത്തനങ്ങള്‍ സ്വര്‍ണ്ണക്കള്ളക്കടത്ത്, ആളിനെ കടത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഒന്നും ജനങ്ങളോട് വിശദീകരിക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്നും നാടാകെ ഇവരുടെ യഥാര്‍ത്ഥ മുഖം മനസിലാക്കി കഴിഞ്ഞിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.