Advertisment

രഹന ഫാത്തിമയുടെ മാറിടം പ്രദർശനം; കേസെടുക്കുകയും ലഹള നയിക്കുകയും ചെയ്യുന്നവർ കേരളത്തിന്‍റെ ചരിത്രം ഒരു നൂറുവർഷം പുറകിലോട്ട് പഠിക്കേണ്ടത് അത്യാവശ്യം

author-image
സത്യം ഡെസ്ക്
New Update

രഹന ഫാത്തിമയുടെ മാറിടം പ്രദർശനത്തിൽ കേസെടുക്കുകയും ലഹള നയിക്കുകയും ചെയ്യുന്നവർ കേരളത്തിന്‍റെ ചരിത്രം ഒരു നൂറുവർഷം പുറകിലോട്ട് പഠിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്കുള്ള മറുപടി അവിടെ നിന്ന് ലഭിക്കും. ചരിത്രം തിരഞ്ഞു ബുദ്ധിമുട്ടാതിരിക്കാൻ അനുബന്ധമായി നൽകിയിട്ടുണ്ട്.

Advertisment

publive-image

ചേലാകർമ്മത്തിൽ ഹരീഷ് വാസുദേവൻ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. പ്രാകൃത അറബ് ഗോത്ര ആചാരമാണ് ചേലാകർമ്മം. ഈജിപ്തിൽ നിന്നും ലഭിച്ചിട്ടുള്ള പല ശിലാചിത്രങ്ങളിലും ഈ ഗോത്രാചാരത്തെ പറ്റി വ്യക്തമായ സൂചനകളുണ്ട്. ഗോത്രആചാരമായി തന്നെയാണ് യഹൂദമതത്തിലും ക്രിസ്തുമതത്തിലും പിന്നീട് ഇസ്ലാം മതത്തിലും വന്നിട്ടുള്ളത്.

ഇസ്ലാം മതത്തിന്‍റെ വിധി വിശ്വാസങ്ങളുമായി ചേലാകർമ്മത്തിന് യാതൊരു ബന്ധവുമില്ല. ചേലാകർമ്മം ചെയ്യാത്ത ഒരു പുരുഷൻ ഇസ്ലാമിൽ നൂറുശതമാനവും മുസ്ലിം തന്നെയാണ്. കേരളത്തിൽ ചേലാകർമ്മത്തിന് സുന്നത്ത് എന്നാണ് അറിയപ്പെടുന്നത്.

സുന്നത്ത് എന്നാൽ അനുഷ്ഠിച്ചാൽ ദൈവത്തിന്‍റെ കയ്യിൽ നിന്ന് പ്രതിഫലവും ഉപേക്ഷിച്ചാൽ ശിക്ഷയും ലഭിക്കാത്ത ആചാരങ്ങളുടെ ഒരു കോമൺ കാറ്റഗറി ആണ്. സുന്നത്തിന്റെ കാറ്റഗറിയിലാണ് ചേലാകർമ്മം എന്ന ചടങ്ങിനെ ഇസ്ലാം നിര്ണയിച്ചിട്ടുള്ളത്. ഉത്തരേന്ത്യയിലെ ബ്രാഹ്മണരും കേരളത്തിലെ നായന്മാരും ഈ ആചാരം പാലിച്ചിരുന്നവർ ആണ്. കാലക്രമേണ ഉണ്ടായ മാറ്റത്തിൽ ആണ് ബൈബിളിൽ പറഞ്ഞിട്ടുണ്ടെങ്കിലും ക്രിസ്ത്യാനികൾ ചേലാകർമ്മം ഉപേക്ഷിച്ചിട്ട് ഉള്ളത്. ഉത്തരേന്ത്യയിൽ ബ്രാഹ്മണരും കേരളത്തിലെ നായന്മാരും ചേലാകർമ്മം ഉപേക്ഷിച്ചത് എന്തിനാണ് എന്നുള്ളതിനുള്ള ചരിത്രപരമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.

പോക്സോ നിയമവും ഇന്ത്യൻ ഭരണഘടനയും മൗലികാവകാശങ്ങളും സ്വന്തം വിശ്വാസങ്ങൾക്കും നാട്ടാചാരങ്ങൾ ക്കും എതിരാകുമ്പോൾ കോലാഹലം സൃഷ്ടിക്കുകയും അപരന് എതിർ ആകുമ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഇരട്ടത്താപ്പാണ് ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നു കാണിച്ചത്. ചേലാകർമ്മത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും അനുബന്ധമായി നൽകിയിട്ടുണ്ട്.

ചാന്നാർ ലഹള

നാടാർ സമുദായം:

പന്ത്രണ്ടാം നൂറ്റാണ്ടുവരെ തെക്കൻ തിരുവതാംകൂർ ഉൾപ്പെട്ട തമിഴകത്തെ പ്രബല സമുദായമായിരുന്നു ചാന്നാന്മാർ. ആയ് രാജാക്കന്മാരുടെ ഭരണകാലത്ത് ഈ സമുദായത്തിനു രാജസദസുകളിൽ ഉയർന്ന സ്ഥാനമുണ്ടായിരുന്നു. ഖജനാവിലേക്കു കരം‌പിരിക്കാനായി ആയ് രാജാക്കന്മാർ ചാന്നാന്മാരെയാണുപയോഗിച്ചിരുന്നത്. ‘ചാന്റോർ’ എന്നപേരിൽ ഇവർ രാജസദസുകളിൽ അറിയപ്പെട്ടു. ഹിന്ദുമതത്തിന്‍റെ ഭാഗമായിരുന്നു ചാന്നാന്മാർ.

എന്നാൽ പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം ബ്രാഹ്മണാധിപത്യം ശക്തിപ്രാപിച്ചതോടെ ചാന്നാന്മാർ സാമൂഹികമായി പിന്തള്ളപ്പെട്ടു. ഇപ്പോൾ കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിർത്തികളോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ ജനസംഖ്യയിൽ ഭൂരിപക്ഷമായിരുന്നു ചാന്നാന്മാർ. എങ്കിലും ബ്രാഹ്മണ ന്യൂനപക്ഷത്തിനു കീഴ്പ്പ്പെട്ടു ജീവിക്കേണ്ടിവന്നു അവർക്ക്.

വസ്ത്ര സ്വാതന്ത്ര്യ ധ്വംസനം:

അക്കാലത്ത് പിന്നോക്ക സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശമില്ലായിരുന്നു. ഈ ദുരാചാരം ബ്രാഹ്മണമേധാവികൾ നാടാർ സമുദായംഗങ്ങൾക്കുമേലും അടിച്ചേൽപ്പിച്ചു. ബ്രാഹ്മണ പൗരോഹിത്യത്തിന്‍റെ ശാസനകൾ മതപരമായ കീഴ്‌വഴക്കമായി കണ്ടിരുന്നതിനാൽ ഈ വസ്ത്രസ്വാതന്ത്ര്യ നിഷേധത്തിൽ അസംതൃപ്തരായിരുന്നെങ്കിലും അധികമാരും പ്രതിഷേധിച്ചിരുന്നില്ല.

മതപരിവർത്തനം, സാമൂഹിക വിഭജനം തിരുത്തുക

സാമൂഹികമായി അതൃപ്തരായിക്കഴിഞ്ഞ ചാന്നാന്മാരുടെ ഇടയിലേക്കു പതിനേഴാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ക്രിസ്തുമത മിഷണറിമാർ പ്രവർത്തനത്തിനെത്തി. ചാന്നാന്മാരെ ഉന്നതവിദ്യാഭ്യാസത്തിനും പിന്നീടു മതപരിവർത്തനത്തിനും മിഷണറിമാർ പ്രേരിപ്പിച്ചു. പാശ്ചാത്യ ഭരണാധികാരികളുടെ പിന്തുണയും മിഷണറിമാർക്കുണ്ടായിരുന്നു.

സാമൂഹികമായ അഭിവൃദ്ധി സ്വപ്നംകണ്ട് നാടാർ സമുദായത്തിലെ ഒരു വിഭാഗം ക്രിസ്തുമതത്തിലേക്ക് വളരെപ്പെട്ടെന്നു പരിവർത്തനം ചെയ്തു. ഇവരുടെ വസ്ത്രധാരണത്തിലും ജീവിത രീതികളിലും മിഷണറിമാർ പരിഷ്കാരങ്ങൾ വരുത്തി.

സവർണ്ണരുടെ ശാസനകൾ ലംഘിച്ച് മാറുമറച്ചു നടക്കുവാൻ നാടാർ സ്ത്രീകളെ ആഹ്വാനം ചെയ്തു. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള വടക്കാങ്കുളം എന്ന സ്ഥലത്ത് 1680-ൽ ജസ്യൂട്ട് വൈദികർ ആദ്യമായി ഒരു നാടാർ സ്ത്രീയെ റൌക്ക(ജാക്കറ്റ്) ധരിപ്പിച്ചു. വസ്ത്രധാരണത്തിൽ മാന്യത കൈവരുമെന്നു വന്നതോടെ ക്രിസ്തുമതത്തിലേക്കുള്ള ഒഴുക്

ചാന്നാർ സ്ത്രീകളുടെ അവകാശസമരം:

ഇത് ഒരു ചെറു കാലയളവിലുണ്ടായ ഒരു സമരമല്ല. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ഏറിയും കുറഞ്ഞും അത് തെക്കൻ തിരുവിതാംകൂറിനെ പ്രക്ഷുബ്ധമാക്കി. 1822-ലാണ് അതിനു തുടക്കം കുറിക്കപ്പെട്ടത്. ക്രിസ്തുമതം സ്വീകരിച്ച നാടാർ സ്ത്രീകൾ മേൽ‌വസ്ത്രം ധരിച്ചും ഹിന്ദുമതത്തിൽപ്പെട്ടവർ മേൽ‌വസ്ത്രമില്ലാതെയും നടന്നു. റൌക്കയും(ജാക്കറ്റ്) അതിനും‌മീതേ മേൽ‌മുണ്ടുമായിരു‍ന്നു സവർണ്ണ സ്ത്രീകളുടെ വേഷം. മിഷണറിമാർ ഇതേ രീതിയിൽത്തന്നെ മതപരിവർത്തനം നടത്തിയവരെയും വസ്ത്രം ധരിപ്പിച്ചു.

മേൽശീല ധരിച്ച സാറ എന്ന നാടാർ ക്രിസ്ത്യൻ സ്ത്രീക്കെതിരെ പേഷ്കാർ ശങ്കുണ്ണിമേനോൻ ചില നടപടികളെടുക്കാൻ ശ്രമിച്ചത് അതിന് വിത്തുപാകി. പൂതത്താൻ കുട്ടി - ഇശക്കി എന്നീ ചാന്നാർ ദമ്പതിമാർ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറു മറയ്ക്കുന്നവേഷം ധരിച്ച് യജമാനനായ മാടൻപിള്ളയോട് തർക്കം തുടങ്ങിയതോടെ കലാപം മുളപൊട്ടി.

ക്രിസ്ത്യൻ നാടാർ സ്ത്രീകളുടെ നടപടി ഹിന്ദുമതത്തിലെ സവർണ്ണരെ പ്രകോപിതരാക്കി. മേൽ‌വസ്ത്രം ധരിച്ച സ്ത്രീകൾക്കെതിരെ അവർ ആക്രമണമഴിച്ചുവിട്ടു. മാറു മറച്ചാൽ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു സവർണർ ഉയർത്തിയ വാദം. ലഹള വ്യാപകമായതോടെ ബ്രിട്ടീഷ് ഭരണാധികാരികൾ പ്രശ്നത്തിലിടപെട്ടു. 1812-ൽ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺ‌റോ ക്രിസ്ത്യൻ നാടാർ സ്ത്രീകൾക്ക് മാറു മറയ്ക്കുന്നതരം വസ്ത്രംധരിക്കാൻ അനുമതി നൽകി. മിസിസ് റീഡ്, മിസിസ് കോൾട്ട് എന്നിവർ കുറിയ കൈകൾ ഉള്ള ജാക്കറ്റ് തുന്നി ധരിക്കാനും അതിനുമേൽ ഒരു രണ്ടാംമുണ്ടിടാനും നാടാർ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തു.

1822-ൽ അത്തരം വേഷം ധരിച്ച് കൽക്കുളം ചന്തയിൽവന്ന നാടാർ സ്ത്രീകളുടെ കുപ്പായം ചില സവർണർ വലിച്ചുകീറി. അതേവർഷം തന്നെ പത്മനാഭപുരത്തുവച്ച് മാറുമറച്ചു നടന്ന ഒരു സംഘം നാടാർ സ്ത്രീകളെയും അവരുടെയൊപ്പമുണ്ടായിരുന്ന പുരുഷന്മാരെയും നായർ സമുദായാംഗങ്ങളായ ഏതാനും പേർ തല്ലിച്ചതയ്ക്കുകയും സമീപത്തുണ്ടായിരുന്ന ക്രിസ്തുമത ദേവാലയം തീവച്ചു നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തോടെ പ്രത്യാക്രമണവും വ്യാപകമായുണ്ടായി. ലഹള തിരുവതാം‌കൂറിന്റെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിച്ചു. അന്നത്തെ ദിവാൻ വെങ്കിട്ടറാവു ഇതിനനുകൂലമായ നിലപാടെടുത്തു.

എന്നാൽ മിഷണറിയായ റീഡ് ഇതിനെതിരെ കോടതിയെ സമീപിച്ചു. വിധി നാടാർ സ്ത്രീകൾക്ക് അനുകൂലമായി. കോടതിവിധി ധിക്കരിച്ച് ദിവാൻ വെങ്കിട്ടറാവു നാടാർ സ്ത്രീകൾ മാറു മറച്ചുകൂടാ എന്നൊരു കല്പന ഇറക്കി. എന്നാൽ മദിരാശി ഗവർണർ സർ ചാൾസ് ട്രവലിയൻ ദിവാന് എതിരായിരുന്നു. നാടാർമാരുടെ സഹായിയായ റീഡിന്റെ വീട് സവർണ ഹിന്ദുക്കൾ വളഞ്ഞു. ഉദയഗിരിക്കോട്ടയിൽനിന്നും പട്ടാളമെത്തി റീഡിനെ മോചിപ്പിച്ചു.

1828-ൽ റവന്യൂ ഇൻസ്പെക്ടർ ശങ്കുപ്പിള്ള സവർണർക്കു നേതൃത്വം നല്കി. നാടാർ കുട്ടികളെ സ്കൂളിൽ നിന്നും തുരത്തുകയും നാടാർ സ്ത്രീകളുടെ ബ്ളൌസ് വലിച്ചുകീറുകയും ചെയ്തു. റൌക്കയ്ക്കുമുകളിൽ മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് രണ്ടാം ഘട്ടത്തിൽ സമരം നടന്നത്. 1859-ൽ കുപ്പായവും മേൽമുണ്ടും ധരിച്ച നാടാർ സ്ത്രീകളെ സവർണർ ആക്രമിച്ചു. 1859 ജനു. 4-ന് വൈദ്യലിംഗംപിള്ള എന്ന സവർണന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ അക്രമം നടന്നു.

നെയ്യാറ്റിൻകര ചന്തയിൽ ഒരു നാടാർ സ്ത്രീയുടെ ബ്ളൗസ് കീറിയ നായർ പ്രമാണിയെ കോടതി ശിക്ഷിച്ചു. നിസ്സാരമായ പിഴയാണ് ശിക്ഷ. അയാൾ കുറ്റം ആവർത്തിച്ചു. രണ്ടാംമുണ്ട് ധരിച്ചാൽ റൗക്കകൂടി കീറുക എന്നതായി പരിപാടി.

കോട്ടാറിൽ ലഹള വ്യാപകമായി. 1859 ജനു. 7-ന് കുമാരപുരത്ത് ലഹള രൂക്ഷമായി. അവിടെ നാടാർ സ്ത്രീകളെ നഗ്നരാക്കി വഴി നടത്തി. ചെമ്പൻവിളയിൽ ലഹളയ്ക്ക് താണുമുത്തുപിള്ള എന്ന സവർണൻ നേതൃത്വം നല്കി. മൈലാടി, ആറാലുംമൂട്, തിട്ടവിള, ആണ്ടിത്തോപ്പ് എന്നിവിടങ്ങളിലും സമരം രൂക്ഷമായി. കളിയിക്കാവിളയിൽ സ്ത്രീകൾ പള്ളിയിൽ അഭയംതേടിയപ്പോൾ സവർണർ പള്ളി കത്തിച്ചു. പാറശ്ശാലയിൽ ഒരു പൊലീസ് സർജന്റ് ആണ് ലഹളയ്ക്ക് നേതൃത്വം നല്കിയത്. കോട്ടാറിൽ ചിന്ന നാടാരുടെ നേതൃത്വത്തിൽ സംഘടിച്ച് സവർണരെ നേരിട്ടു.

ദക്ഷിണ തിരുവിതാംകൂറിലാകമാനം വ്യാപിച്ച ഈ സമരം സവർണ ഹിന്ദുക്കളെ രോഷാകുലരാക്കിത്തീർത്തു. അവർ കൂട്ടംചേർന്ന് നാടാർ സമുദായത്തിലെ സ്ത്രീപുരുഷന്മാരെ കാണുന്നിടത്തുവച്ച് ഉപദ്രവിക്കുവാൻ തുടങ്ങി. 1858 ഡി. 27-ന് രാത്രി മേക്കാട് എന്ന സ്ഥലത്തെ കുരിശുപള്ളി തീവച്ചുനശിപ്പിച്ചു.

30-ന് ചന്തയിൽവച്ച് ഒരു സംഘട്ടനമുണ്ടായി. അന്നേദിവസം രാത്രിതന്നെ നാഗർകോവിലിലെ കുരിശുപള്ളിയും റസിഡൻസി ബംഗ്ലാവും അഗ്നിക്കിരയായി. 11 മുതൽ 16 വരെ രണ്ടുകുരിശുപള്ളികളും രണ്ട് മിഷൻ പള്ളിക്കൂടങ്ങളും തീവച്ചു. ഈ ലഹളയിൽ പങ്കുകൊള്ളുന്നതിനായി തിരുനെൽവേലി, മധുര മുതലായ സ്ഥലങ്ങളിൽനിന്നും അനവധി നാടാർ യുവജനങ്ങൾ വന്നിരുന്നു.

പദ്മനാഭപുരത്ത് എത്തിയ ദിവാൻജിയെ സമീപിച്ച നാടാർ, ശൂദ്രർ, ലബ്ബമാർ മുതലായവർ തമ്മിൽത്തമ്മിൽ കുറ്റാരോപണം നടത്തി. അതിനെത്തുടർന്ന് ഗവൺമെന്റിൽ നിന്നും ഒരു വിളംബരം പ്രസിദ്ധംചെയ്തു. അതിനാൽ അല്പദിവസം സമരം ശമിച്ചിരുന്നു.

എന്നാൽ കോട്ടാറിൽ സമരം നടന്ന ഉടനെ സൈന്യത്തെ ബലപ്പെടുത്തണമെന്നും ഒരു സംഘം നായർ പട്ടാളത്തെ അയച്ചു തരണമെന്നും ഡെപ്യൂട്ടി പേഷ്കാർ ശങ്കുണ്ണി മേനോൻ ആവശ്യപ്പെട്ടതിൻപ്രകാരം സൈന്യത്തെയും നായർ പട്ടാളത്തെയും ലഹളസ്ഥലങ്ങളിലേക്ക് നിയോഗിച്ചു. അവർ ചുറ്റിനടന്ന് സമരത്തലവന്മാരെ പിടിച്ച് വിചാരണ ചെയ്ത് ശിക്ഷിച്ചു.

മദ്രാസ്‌ ഗവർണർ ലോർഡ്‌ ഹാരിസ്‌ ശക്തിയേറിയ ഭാഷയിൽ തിരുവിതാംകൂർ റസിഡന്റ് ജനറൽ കല്ലന് എഴുതി.

"സത്യവും നീതിയും മാത്രമല്ല മനുഷ്യസാധാരണമായ സർവ മനോവൃത്തികളും ഈ സംഗതിയിൽ നമ്മുടെ വശത്താണ്. ഇങ്ങനെയുള്ള ഒരു സന്ദർഭത്തിൽ നാം ഗൌരവപൂർവ്വം പ്രവർത്തിച്ചില്ലെങ്കിൽ പരിഷ്കൃതലോകം മുഴുവൻ നമ്മെ പുച്ഛിക്കും... ...അതുകൊണ്ട് 1829ലെ തിരുവിതാംകൂർ രാജകീയ വിളംബരത്തിൽ അടങ്ങിയിരിക്കുന്ന ശാസനങ്ങൾ ഇക്കാലത്തിനോ, പരിഷ്കൃതാശയനായ ഒരു രാജാവിനോ യോജിച്ചതല്ലെന്ന്‌ രാജാവിനെ അറിയിക്കേണ്ടത് നിങ്ങളുടെ ചുമതലയാകുന്നു..."ഇതിന്റെ അടിസ്ഥാനത്തിൽ 1859 ജൂല. 26-ന് (കൊ.വ. 1034) ഉത്രം തിരുനാൾ ഇപ്രകാരം വിളംബരം പുറപ്പെടുവിച്ചു.

"ചാന്നാർ സ്ത്രീകൾക്ക്‌ അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇതിനാൽ അനുവദിച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതാകുന്നു."

ഇതിനുശേഷം നാടാർ സ്ത്രീകളും ബ്ളൗസ് ധരിക്കാം, എന്നാൽ അത് സവർണരുടേതുപോലെയാകരുത് എന്നും എല്ലാ നാടാർ സ്ത്രീകൾക്കും മേൽമുണ്ടാവാം എന്നുമുള്ള സ്ഥിതി വന്നു. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ മദ്രാസ് ഗവർണരായ സർ ചാൾസ് ടി. വില്യമിന്റെ അടുത്തുമെത്തി.

ഉയർന്ന ജാതിക്കാരെ അനുകരിക്കരുത് എന്ന വ്യവസ്ഥ ഗവർണ്ണർക്ക് ഇഷ്ടമായില്ല. അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിനെ അതികഠിനമായി ശാസിച്ച് റസിഡന്റിന് ഒരു കത്തയച്ചു. മാത്രമല്ല, അന്ന് മദ്രാസിൽ ചെന്നിരുന്ന അസിസ്റ്റന്റ് റസിഡന്റ് മേജർ ഡ്രൂറിയേയും അദ്ദേഹം ശാസിച്ചു.

ബ്രിട്ടീഷ് അധികാരികളുടെ നിർബന്ധത്തിനു വഴങ്ങി തിരുവിതാംകൂർ മഹാരാജാവിനു ഈ വ്യവസ്ഥയും ഒടുവിൽ പിൻവലിക്കേണ്ടിവന്നതോടെ ചാന്നാർ സ്ത്രീകളുടെ മൂന്നുപതിറ്റാണ്ടിലേറെ നീണ്ട അവകാശസമരം ആത്യന്തിക വിജയം നേടി.

മേൽമുണ്ടുസമരത്തിന് കേരളത്തിന്റെ ജാതിവിരുദ്ധമുന്നേറ്റ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത്. സവർണ്ണർ അധസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യപരിഷ്കൃതലോകവും തദ്ദേശീയകീഴാളജനതയും ഒറ്റക്കെട്ടായി പോരാടിയ ഇന്ത്യയിലെത്തന്നെ അപൂർവ്വം സമരങ്ങളിൽ ഒന്നായിരുന്നു ചാന്നാർ വിപ്ലവം.

ചേലാകർമ്മം

പുരുഷ ലിംഗാഗ്രചർമ്മം പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതാണ് ചേലാകർമം

പുരുഷ ലിംഗാഗ്രചർമ്മം (ലിംഗത്തിൻ മേലുള്ള അയഞ്ഞ ചർമ്മം)പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്നതിനെയാണ് ചേലാകർമ്മം എന്നു പറയുന്നത്. വളരെ പുരാതനകാലത്തെയുള്ള ഒരു കർമ്മമാണ് ഇത്. ജൂതന്മാരും മുസ്ലിംകളും മത വിധി പ്രകാരം ചേലാകർമ്മം ചെയ്യുന്നു. ശാരീരികപ്രശ്നങ്ങൾക്ക് പ്രതിവിധിയായും ചെയ്തുവരുന്നു. മതം മാറുന്നതിന്റെ ചടങ്ങായതിനാൽ കേരളത്തിൽ ഇതിനെ മാർഗ്ഗക്കല്യാണം എന്നും വിളിക്കുന്നു.

ചേലാകർമ്മം ആചാരം

പ്രസവിച്ച് ഉടനെയും ഏഴാം ദിവസം മുതൽ ചേലാകർമ്മം ചെയ്തുവരാറുണ്ട്. കേരളത്തിലെ മുസ്ലിംങ്ങൾ സുന്നത്ത് കല്യാണം, മാർഗ്ഗക്കല്യാണം, എന്നെല്ലാം പറയാറുണ്ട്. ജൂതന്മാർക്കും മുസ്ലിംകൾക്കും ഇത് മതപരമായ ആചാരമാണ്.

യേശുവും അദ്ദേഹത്തിന്റെ സമൂഹവും ചേലാകർമ്മം അനുഷ്ടിച്ചിരുന്നെങ്കിലും ക്രിസ്തുമതം പുറം ലോകത്തേയ്ക്ക് വ്യാപിക്കാൻ തുടങ്ങിയപ്പോൾ വിശുദ്ധ പൗലോസ് ഈ നിയമം എടുത്തുകളഞ്ഞു. യേശു ക്രിസ്തു ജനിച്ച് എട്ടാം നാൾ ചേലകർമ്മം നിർവഹിച്ചതായി ബൈബിൾ പറയുന്നു. പുരാതനകാലത്ത് കേരളത്തിലെ നായന്മാരും ഈ കർമ്മം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു.

പഴയ കാലങ്ങളിൽ ഒസ്സാൻ‌മാരായിരിന്നു ഈ കർമ്മം ചെയ്തിരുന്നത്. ഇപ്പോൾ കുഞ്ഞ് പ്രസവിച്ച ഉടനെ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് നിർവ്വഹിക്കുന്നു. ഏഷ്യ,മധ്യപൂർവ്വേഷ്യ, അമേരിക്കൻ ഐക്യനാടുകൾ,ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെല്ലാം ഇത് സർവ്വസാധാരണമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകരം പുരുഷ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഈ സമ്പ്രദായം പിന്തുടരുന്നവരാണ്.

ഗുണഫലങ്ങൾ

ചേലാകർമ്മം എച്ച്.ഐ.വി. യെ ഒരു പരിധിവരെ പ്രതിരോധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്, എങ്കിലും ഒരു മുന്നറിയിപ്പു കൂടി ഇവർ നൽകുന്നുണ്ട്.ഇതൊരു ഭാഗികമായ പ്രതിരോധ മാർഗ്ഗം മാത്രമാണെന്നും, പരലിംഗത്തിലുള്ളവരുമായുള്ള ലൈഗിക ബന്ധത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഈ രീതി കൊണ്ട് കുറക്കാൻ കഴിയുമെന്ന് അവർ പറയുന്നു. ചേലാകർമ്മം കൊണ്ട് ലൈംഗികഉത്തേജനം കൂടാറില്ലെങ്കിലും ഉത്തേജിക്കുമ്പോൾ കാണുന്ന, ലിംഗത്തിന്റെ മുറുക്കം ചേലാകർമ്മം കൊണ്ട് കുറക്കാൻ കഴിയും എന്നു പറയപ്പെടുന്നു.

ചേലാകർമ്മം സ്ത്രീകളിൽ

സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് ആഫ്രിക്കയിൽ നിലനിൽക്കുന്ന പ്രാകൃതമായ ഒരു ദുരാചാരമാണ്. ഇന്ത്യയിലും ചിലയിടത്ത് ഈ ദുരാചാരം നിലവിലുണ്ട്. എന്നാൽ ഇത് മതപരമായ ഒരാചാരമല്ല. എത്യോപ്യയിലെ ചിലയിടങ്ങളിൽ സ്ത്രീകൾക്ക് ചേലാകർമ്മം നിർബന്ധമാണ്‌. ചെയ്യാത്തവർക്ക് കല്യാണം കഴിക്കാൻ പടില്ല എന്നതാണ്‌ നിയമം.

നിരന്തരം അണുബാധ, പഴുപ്പ്, ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, ബുദ്ധിമുട്ട് ഏറിയ പ്രസവം, ലൈംഗിക അസംതൃപ്തി തുടങ്ങി പാർശ്വഫലങ്ങൾ ഏറെയുള്ളതിനാൽ സ്ത്രീകളുടെ ചേലകർമ്മം ചെയ്യുന്നതു പല രാജ്യങ്ങളും നിയമത്താൽ വിലക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയും (WHO) ഇത് വിലക്കിയിട്ടുണ്ട്.

ഡോ. ശിഹാബുദ്ധീൻ സൈനുദ്ദീൻ കൊച്ചു തമ്പി റാവുത്തർ

rekhanafathima history
Advertisment