മോസ്കോ: റഷ്യയുടെ സ്പുട്‌നിക് 5 സുരക്ഷിതമെന്ന് ബോധ്യപ്പെടുത്താൻ കുത്തിവെപ്പെടുത്ത് റഷ്യൻ പ്രതിരോധ മന്ത്രി. കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന ആദ്യ പഠന ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മന്ത്രി സെര്‍ജി ഷൊയ്ഗു വാക്‌സിന്‍ സ്വീകരിച്ചത്. മന്ത്രി കുത്തിവെപ്പെടുക്കുന്നതിന്റെ വിഡിയോ റഷ്യ പുറത്തുവിട്ടു.
റഷ്യയുടെ വാക്സിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് വെള്ളിയാഴ്ചയാണ്ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. വാക്‌സിന്‍ ഫലപ്രദമെന്ന് പഠനഫലം വന്നെങ്കിലും കുറഞ്ഞ കാലയളവില്‍ വികസിപ്പിച്ച വാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കപ്പെടാത്തതിനാലാണിത്.
വാക്സിൻ സുരക്ഷിതമെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ് സെര്‍ജി ഷൊയ്ഗു വാക്സിനെടുത്തത്. ഇന്ത്യയിലെ റഷ്യന്‍ എംബസിയും ഇതിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഷാങ്ഹായ് സഹകരണ സംഘടന, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ്, കണ്‍ട്രീസ് ഓഫ് കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി എന്നീ രാജ്യാന്തര കൂട്ടായ്മകളിലെ പ്രതിരോധ മന്ത്രിമാര്‍ക്ക് മുന്നില്‍ വാക്‌സിനേപ്പറ്റി റഷ്യ വിശദീകരിച്ചിരുന്നു. സ്പുട്‌നിക്- അഞ്ച് എന്നാണ് റഷ്യയുടെ വാക്‌സിന് നല്‍കിയിരിക്കുന്ന പേര്. റഷ്യൻ പ്രസിഡന്റെ പുടിനാണ് വാക്സിനെക്കുറിച്ച് പ്രഖ്യാപിച്ചത്. തന്റെ മകളിൽ പരീക്ഷണം നടത്തിയതായും വ്യക്തമാക്കിയിരുന്നു.