തിരുവനന്തപുരം: ടാറ്റ ഫൗണ്ടേഷൻ നൽകുന്ന 'സംവാദ് ഫെലോഷിപ്പ് 2020' ന് അർഹത നേടുന്ന രാജ്യത്തെ ആറു പേരിൽ ഒരാളായി വാഴച്ചാൽ കാടർ ആദിവാസി ഊരിൽ നിന്നുള്ള ബിബിത വാഴച്ചാൽ അര്‍ഹയായി.
രാജ്യത്തെ ആദിവാസി ഗോത്രമേഖലയിലെ ഗവേഷണ പ്രോജക്ടുകൾക്ക് നൽകുന്ന ഫെലോഷിപ്പാണ് സംവാദ്. ഈ വർഷത്തെ ഫെലോഷിപ്പിന് രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 124 അപേക്ഷകളാണ് ഫൗണ്ടേഷന് ലഭിച്ചത്.
അതിൽ നിന്ന് 6 എണ്ണമാണ് ഫെലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്ന് ഫെലോഷിപ്പിന് അർഹയായ ഏക വിദ്യാർത്ഥിനിയുമാണ് ബിബിത.
നിലവിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗവും തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ബിബിത കാമ്പസ് രാഷ്ട്രീയത്തിൽ സജീവമാണ്.