മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ കേസിൽ ആരോപണവിധേയയായ കാമുകി റിയ ചക്രവർത്തി, വൻ തോതിൽ പണം സ്വന്തമാക്കിയതിനു തെളിവില്ലെന്നു മുംബൈ പൊലീസ്. 15 കോടി രൂപ തന്റെ അക്കൗണ്ടിലേക്കു റിയ മാറ്റിയെന്നാണു സുശാന്തിന്റെ കുടുംബം ബിഹാറിൽ പരാതി നൽകിയത്.
എന്നാൽ, സുശാന്തിന്റെ അറിവോടെ 5 ലക്ഷം രൂപ വിമാനയാത്രാച്ചെലവിനായി റിയ ഉപയോഗിച്ചതല്ലാതെ മറ്റു കൈമാറ്റങ്ങളില്ലെന്നും ബാങ്ക് രേഖകൾ കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കാമെന്നും മുംബൈ പൊലീസ് പറയുന്നു. ഈശ്വരനിലും നിയമത്തിലും വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നുമുള്ള വിഡിയോ സന്ദേശവുമായി റിയയും രംഗത്തെത്തി.
ആത്‌മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ അച്ഛൻ നൽകിയ പരാതി അന്വേഷിക്കാൻ ബിഹാർ പൊലീസ് മുംബൈയിലെത്തിയതോടെ റിയ അജ്ഞാതകേന്ദ്രത്തിലാണ്. സുശാന്ത് വിഷാദ രോഗിയായിരുന്നെന്നു റിയ പറഞ്ഞതു തെറ്റാണെന്നു മുൻകാമുകി അങ്കിത ലോഖണ്ഡെ മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് പ്രതികരണം.