തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യദർശനങ്ങളെ പക്വതയോടെ പരുവപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച സന്യാസ ശ്രേഷ്ഠനാണ് കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍.
വി മുരളിധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
കേരളത്തിന്റെ സാമൂഹ്യദർശനങ്ങളെ പക്വതയോടെ പരുവപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച സന്യാസ ശ്രേഷ്ഠനാണ് കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത.
കഷ്ടതയനുഭവിക്കുന്ന ജനതയുടെ കൈപിടിക്കാൻ മുന്നിട്ടിറങ്ങിയ മഹാഇടയൻ.
ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള പത്തനാപുരത്തെയും മാവേലിക്കരയിലെയും സ്ഥാപനങ്ങൾ ആ മനുഷ്യ സ്നേഹത്തിന്റെ ഉദാഹരണങ്ങളാണ്. ചുവന്ന തെരുവിലെ കുഞ്ഞുങ്ങൾക്കായി നവജീവൻ പ്രസ്ഥാനമടക്കം സാമൂഹ്യസേവന രംഗത്ത് സജീവമാകുമ്പോഴും ഇതിലൊന്നും മതത്തിന്റെ വേലിക്കെട്ടുകൾ തടസമാവരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പ്രളയകാലത്ത്, മഹാമാരിയിൽ എല്ലാം ദുരിതത്തിലായവർക്ക് കൈത്താങ്ങേകി മാർത്തോമാ സഭാധ്യക്ഷൻ.
അപരനിൽ ദൈവമുഖം ദർശിക്കുന്ന രൂപാന്തരമാണ് ഈ നൂറ്റാണ്ട് വിശ്വാസികളിൽ പ്രതീക്ഷിക്കുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞിട്ടുണ്ട്. ദേശീയതയിൽ അടിയുറച്ച് നിൽക്കുന്ന മാർത്തോമ സഭയുടെ നിലപാടുകൾ തീരുമാനിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ഏറെ വലുതായിരുന്നു.
ഭാരതീയ ജനതാപാർട്ടിയുമായി എക്കാലവും അടുത്തബന്ധം പുലർത്തിയ വ്യക്തിയാണ് ഡോ.ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത. രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ അദ്ദേഹം ഡൽഹിയിലെത്തിയത് നന്ദിയോടെ ഓർക്കുന്നു.
അദ്ദേഹത്തിന്റെ നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയായിരുന്നു. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു.