ടൗട്ടേ ചുഴലിക്കാറ്റ്; 300 കോടി ധനസഹായം പ്രഖ്യാപിക്കണം - ഡീൻ കുര്യാക്കോസ് എം.പി 

New Update

publive-image

തൊടുപുഴ:ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉണ്ടായ കനത്തമഴയിലും കാറ്റിലും ഇടുക്കി ജില്ലയിൽ നഷ്ടം സംഭവിച്ച് കർഷകർക്കും മരിച്ചവർക്കും പരിക്കേറ്റവര്ക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഇതിനായി അടിയന്തിരമായി 300 കോടി രൂപ അനുവദിക്കണമെന്നും ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്.

Advertisment

കഴിഞ്ഞ 12 ദിവസമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴയും കാറ്റും ഇടുക്കി ജില്ലയിൽ മാത്രമായി 2 പേർ മരണമടയുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 10 വീടുകൾ പൂർണ്ണമായി നശിക്കുകയും 319 വീടുകൾ ഭാഗീകമായി തകരുകയും ചെയ്തു.

പ്രാരംഭ കണക്കെടുപ്പിൽ ഏകദേശം 240 കോടി രൂപയുടെ നഷ്ടമാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 1700 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചിരിക്കുന്നത്. ഏറ്റവും കൂടതൽ നഷ്ടം സംഭവിച്ചിരിക്കുന്നത് ഏലം കർഷകർക്കാണ്.

വാഴ, കപ്പ,കൊക്കോ, കുരുമുളക്, പച്ചക്കറികൾ എന്നിവക്കെല്ലാം നാസം സംഭവിച്ചു. നെടുംങ്കണ്ടം, കട്ടപ്പന, അടിമാലി, പീരുമേട് എന്നീ ബ്ലോക്കുകളിലാണ് കൂടുതൽ കൃഷിനാശം ഉണ്ടായിരിക്കുന്നത്.

ഇടുക്കിയിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ മൂലം ജനം ഭീതിയിലും ദുരിതത്തിലാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സത്വര ശ്രദ്ധയും പരിഹാര നടപടികളും ഉണ്ടായില്ലായെങ്കിൽ കൃഷിക്കാരുടെ സമ്പൂർണ്ണ തകർച്ച സംഭവിക്കുമെന്നും എം.പി. പറഞ്ഞു.

പ്രകൃതിക്ഷോഭത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും അർഹമായ ധനസഹായം നൽകണം. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് ഉൾപ്പെടെ നൽകണം.

കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരവും പുനർ സൃഷ്ടിക്കായി ധനസഹായവും ലഭ്യമാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് കത്ത് നൽകി.

idukki news
Advertisment