ഡബ്ലിന്‍: അയര്‍ലണ്ടിലെ സര്‍ക്കാര്‍- പൊതുമേഖലാ ജീവനക്കാരുടെ ശമ്പളക്കരാര്‍ സംബന്ധിച്ച് ധാരണയായേക്കുമെന്ന് സൂചന. പുതിയ പുതുക്കിയ ശമ്പള പരിഷ്‌കരണ കരാര്‍ അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ക്രിസ്മസിന് മുമ്പ് ശരാശരി ആയിരം യൂറോ വീതം ലഭിച്ചേക്കും.ശമ്പള പരിഷ്കരണത്തിന് മുൻകാല പ്രാബല്യം (2022 ഫെബ്രുവരി മുതൽ) നൽകുന്നതിന്റെ ഭാഗമാണിത്.ഏറ്റവും കുറഞ്ഞ ശമ്പളക്കാർക്ക് പോലും 750 യൂറോ ഈ ഇനത്തിൽ ലഭിച്ചേക്കാം.ഇതിനൊപ്പം 2023 മാര്‍ച്ച് ഒന്നു മുതല്‍ 2% ശമ്പള വര്‍ദ്ധനയുമുണ്ടാകും.
കൂടാതെ 2023 ഒക്ടോബര്‍ ഒന്നു മുതല്‍ 1.5ശതമാനമോ 750യൂറോയുടെയോ വര്‍ധനവുമുണ്ടാകും.2022 ഫെബ്രുവരി 2 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വേതനത്തില്‍ മൂന്നുശതമാനം വര്‍ദ്ധന വരുത്താനും തീരുമാനമുണ്ട്.2022 ഒക്ടോബര്‍ തുടക്കത്തില്‍ ശമ്പളത്തില്‍ ഒരു ശതമാനത്തിന്റെയോ 500 യൂറോയുടെയോ വര്‍ധനവുമുണ്ടാകും.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഗാര്‍ഡ, നഴ്‌സുമാര്‍, അധ്യാപകര്‍ തുടങ്ങിയ 3,00,000ത്തിലധികം ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ ചര്‍ച്ച സര്‍ക്കാര്‍ പുനരാരംഭിച്ചത്. 19 മണിക്കൂര്‍ നേരത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അത് അവസാനിച്ചത്.വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍.ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് വിവിധ സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. രണ്ടു ഘട്ടങ്ങലായി അഞ്ച് ശതമാനം ശമ്പള വര്‍ധനവാണ് സര്‍ക്കാര്‍ ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ വര്‍ധിച്ച ജീവിതച്ചെലവിന്റെ പശ്ചാത്തലത്തില്‍ ഇത് സ്വീകാര്യമല്ലെന്ന് സംഘടനകള്‍ വ്യക്തമാക്കുകയായിരുന്നു.തുടര്‍ന്ന് ജൂണില്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.
2023 ഒക്ടോബര്‍ വരെയുള്ള 18 മാസത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് ഘട്ടംഘട്ടമായി 6.5% വേതന വര്‍ധനവ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ഐ സി ടി യു) അറിയിച്ചു. ചര്‍ച്ചകളിലൂടെ വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ഐ സി ടി യുവിന്റെ പബ്ലിക് സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ കെവിന്‍ കാലിനന്‍ പറഞ്ഞു.ബില്‍ഡിംഗ് മൊമെന്റം ശമ്പള വ്യവസ്ഥകളിലെ കാര്യമായ പുരോഗതിയാണ് ഈ പാക്കേജെന്നും ഇദ്ദേഹം പറഞ്ഞു.
ജീവനക്കാര്‍ അംഗീകരിച്ചാല്‍ നവംബര്‍ ആദ്യം ഇപ്പോഴത്തെ വര്‍ധനവ് അവരുടെ അക്കൗണ്ടിലെത്തുമെന്ന്പബ്ലിക് എക്സപെന്റിച്ചര്‍ മന്ത്രി മീഹോള്‍ മഗ്രാത്ത്് പറഞ്ഞു.
അതേ സമയം,ഈ വര്‍ധനയ്ക്ക് വന്‍ തുക നികുതി നല്‍കേണ്ടി വരുമെന്നും സൂചനയുണ്ട്. പ്രതിവര്‍ഷം 30,000 വരുമാനമുള്ള ജീവനക്കാര്‍ക്ക് 700യൂറോയില്‍ താഴെയും 50,000യൂറോ വരുമാനക്കാര്‍ക്ക് 1,125 യൂറോയും ഒരുലക്ഷം യൂറോയോ അതില്‍ കൂടുതലോ സമ്പാദിക്കുന്നവര്‍ക്ക് 2,000ന് മുകളിലോ കൂടുതല്‍ നികുതി അടയ്‌ക്കേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.