കീവ് : അന്യായമായി റഷ്യ പിടിച്ചെടുത്ത വിവിധ പ്രദേശങ്ങള്‍ മിന്നലാക്രമണത്തിലൂടെ ഉക്രൈയ്ന്‍ തിരിച്ചു പിടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 20 ഗ്രാമങ്ങളിലായി 3,000 ചതുരശ്ര കിലോമീറ്ററിലധികം ഭൂമി റഷ്യയില്‍ നിന്നും തിരിച്ചുപിടിച്ചതായി ഉക്രൈയ്ന്‍ സൈന്യം അവകാശപ്പെട്ടു.യുദ്ധത്തിലെ പ്രധാന വഴിത്തിരിവായാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.അടുത്ത വര്‍ഷത്തോടെ റഷ്യയ്‌ക്കെതിരായ വിജയം നേടുമെന്ന പ്രതീക്ഷയും ഉക്രൈയ്ന്‍ സൈനിക കേന്ദ്രങ്ങളില്‍ കൈവന്നിട്ടുണ്ട്.തെക്ക് ആക്രമിക്കുമെന്ന് പ്രചരിപ്പിച്ച് കിഴക്കന്‍ മേഖലയില്‍ ശക്തമായ പ്രത്യാക്രമണം നടത്തുകയെന്ന ഉക്രൈയ്ന്‍ തന്ത്രമാണ് വിജയിച്ചതെന്നാണ് കരുതുന്നത്.
തിരിച്ചടി ഔദ്യോഗികമായി റഷ്യ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റോസിയ-24 ടെലിവിഷന്‍ ചാനല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഈ മേഖലയുടെ വടക്കുഭാഗത്ത് മുമ്പ് റഷ്യന്‍ അധീനതയിലുള്ള വാസസ്ഥലങ്ങളാണ് പിടിച്ചെടുത്തത്. 5,000പൗരന്മാരെ ഒഴിപ്പിച്ചതായും ടിവി വാര്‍ത്തയില്‍ സ്ഥിരീകരണമുണ്ട്.ഉക്രൈയ്നിലെ ഖാര്‍കിവിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് റഷ്യ പിന്‍വാങ്ങിയിരുന്നു.ഉദ്ദേശിച്ച നിലയില്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നായിരുന്നു ഇത്.
അതിനിടെ ഉക്രെയ്നില്‍ റഷ്യ സൈനിക ലക്ഷ്യം നേടുമെന്ന് ക്രെംലിന്‍ ആവര്‍ത്തിച്ചു.യുദ്ധകാര്യത്തില്‍ സൈനിക മേധാവികളുമായി ഭിന്നതയില്ലെന്നും പുടിന്റെ വക്താവ് വ്യക്തമാക്കി.എന്നാല്‍ ഇപ്പോള്‍ തുടരുന്ന വ്‌ളാഡിമിര്‍ പുടിന്റെ മൗനം ശ്രദ്ധേയമാണെന്ന് നിരീക്ഷകര്‍ പറയുന്നു.തോല്‍വി റഷ്യന്‍ ടെലിവിഷന്‍ അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും പുടിന്‍ മൗനം വെടിഞ്ഞിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാന റഷ്യന്‍ സൈനിക-ആയുധ വിതരണ കേന്ദ്രങ്ങളായ ഇസിയം, കുപിയാന്‍സ്‌ക് എന്നിവിടങ്ങളിലെ ഉക്രൈയ്നിന്റെ മുന്നേറ്റം റഷ്യയ്ക്ക് ആക്രമണം തുടരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് കരുതുന്നത്.നിരവധി പ്രധാന റെയില്‍വേ ലൈനുകളുടെ സംഗമ കേന്ദ്രമാണ് കുപിയാന്‍സ്‌ക്. ഇവിടെയാണ് ആയുധങ്ങളും സൈനികരും എത്തിയിരുന്നത്.റഷ്യന്‍ സൈന്യം ഉപേക്ഷിച്ചുപോയ കുഴിബോംബുകളും ഗ്രനേഡുകളും ആയുധങ്ങളും ഉഡിയില്‍ കാണാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രത്യാക്രമണത്തിലൂടെ തെക്കന്‍ കെര്‍സണ്‍ മേഖലയിലും മുന്നേറ്റം നടത്താന്‍ കഴിഞ്ഞതായി ഉക്രൈയ്ന്‍ പ്രചരിപ്പിച്ചിരുന്നു.ഖാര്‍കിവ് മേഖലയില്‍ നിന്ന് റഷ്യയെ വ്യതിചലിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ തെറ്റായ വിവരം പ്രചരിപ്പിച്ചതെന്ന് ഉക്രൈയ്നിന്റെ പ്രത്യേക സേന പറഞ്ഞു. എന്നിരുന്നാലും 500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തെക്കന്‍ പ്രദേശം സൈന്യം തിരിച്ചുപിടിച്ചതായി ഉക്രൈയ്ന്‍ പറഞ്ഞു. ഡോണ്‍ബാസിലും പ്രത്യാക്രമണം ശക്തമാക്കാനാണ് ഉക്രൈയ്ന്‍ തീരുമാനം.2014 മുതല്‍ റഷ്യയും അനുകൂല സേനയും കൈവശം വച്ചിരിക്കുന്ന പ്രദേശമാണിത്.
വൈസോകോപ്പിലിയ, ബിലോഗ്യുര്‍ക്ക, സൗഖി സ്റ്റാവോക്ക്, മൈറോലിയോബിവ്ക എന്നിവിടങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഉക്രൈയ്്ന് കീഴിലാണെന്ന് സേന വെളിപ്പെടുത്തി.2014ല്‍ റഷ്യ പിടിച്ചടക്കിയ ക്രിമിയയിലേക്കുള്ള കവാടമായ ഖേര്‍സണും ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യമുണ്ട്.ഖാര്‍കിവിനടുത്തുള്ള വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുള്ള റഷ്യന്‍ പിന്‍മാറ്റം പടിഞ്ഞാറ് ഉക്രെയ്നിലേക്കുള്ള ആയുധ വിതരണം എളുപ്പമാക്കുമെന്നാണ് കരുതുന്നത്.യുഎസില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ അഭ്യര്‍ഥിക്കുമെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.
അതിനിടെ, ഉയര്‍ന്ന ജീവിതച്ചെലവുകളുടെ പശ്ചാത്തലത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉക്രെയ്‌ന്‌െൈ സനിക പിന്തുണയ്ക്കായി പണം ചെലവഴിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.പ്രാഗില്‍ 50,000ത്തിലധികം ആളുകളാണ് പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയത്. ഉക്രെയ്നിനായി ചെലവഴിക്കുന്ന സമ്പത്ത് നാട്ടില്‍ ചെലവഴിക്കണമെന്നാണ് ഇവരുടെ ആവശ്യം